രാജു കാഗെ കോൺഗ്രസിൽ ചേർന്നു: സീറ്റ് നിഷേധിച്ചതിൽ ബിജെപി വിട്ട് പ്രതിഷേധം
ബെംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ട മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു. ബിജെപിയുടെ ബെൽഗാമിൽ നിന്നുള്ള നേതാവും രണ്ട് തവണ എംഎൽഎ രാജു കാഗെയാണ് ബിജെപി വിട്ട് കോൺഗ്രസിൽ പ്രവേശിച്ചിട്ടുള്ളത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, ദിനേഷ് ഗുണ്ടു റാവു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. ഡിസംബർ അഞ്ചിന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നൽകാതെ അവഗണിച്ചതോടെയാണ് കാഗെ തിങ്കളാഴ്ച പാർട്ടി വിട്ടത്. കോൺഗ്രസിനൊപ്പം ചേരാനാണ് തീരുമാനമെന്നും അദ്ദേഹം പ്രഖ്യാപിച്ചിച്ചിരുന്നു.
റാഫേൽ കേസ് വിടാതെ രാഹുൽ ഗാന്ധി, അഴിമതി ജെപിസി അന്വേഷിക്കണമെന്ന് രാഹുൽ
കഴിഞ്ഞ 15- 20 വർഷമായി ബിജെപിക്കൊപ്പം നിൽക്കുന്നയാളാണ് ഞാൻ. പക്ഷേ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവരെന്നെ പിന്തുണക്കുന്നില്ല. മത്സരിപ്പിക്കില്ലെന്ന് നൂറ് ശതമാനം തീരുമാനിച്ചതുപോലെയാണ് കാര്യങ്ങളെന്നും മറ്റൊരു സാധ്യതയും ഇല്ലാത്തതിനാലാണ് പാർട്ടി വിടുന്നതെന്നും കാഗെ വ്യക്കമാക്കിയിരുന്നു. ബിജെപി വിട്ട് കോൺഗ്രസിൽ ചേരുമെന്നും ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്നും കാഗെ ബിജെപി വിട്ടതിന് പിന്നാലെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറുമായി ചർച്ച നടത്തിയ കാഗെ സിദ്ധരാമയ്യയുമായും സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് കോൺഗ്രസ് പ്രവേശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുന്നത്. കർണാടകത്തിലെ കഗ് വാദ് മണ്ഡലത്തിൽ നിന്ന് കാഗെയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. 2018ൽ കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീമന്ത് പട്ടേലും കാഗെയും തമ്മിലായിരുന്നു മത്സരം. എന്നാൽ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ കാഗെക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.