കോണ്‍ഗ്രസിന് 'വന്‍ ബൂസ്റ്റ്',മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു, തിരഞ്ഞെടുപ്പിന് മുന്‍പ്
ഗുവാഹട്ടി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ പിന്നാലെ നാല് നിയമസഭ തിരഞ്ഞെടുപ്പാണ് രാജ്യത്ത് നടന്നത്. നാലിടത്തും ആശ്വസിക്കാന്‍ തക്ക വകയൊന്നും ബിജെപിക്ക് ഉണ്ടായില്ല. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും അധികാരത്തില്‍ നിന്ന് പുറത്തായി. ഹരിയാനയില്‍ കേവല ഭൂരിപക്ഷം പോലും നേടാനാകാതിരുന്നതോടെ ജെവിഎമ്മുമായി സഖ്യത്തില്‍ അധികാരത്തി ഏറി. ഏറ്റവും ഒടുവില്‍ ദില്ലിയില്‍ വെറും 7 സീറ്റുകള്‍ കൊണ്ട് തൃപ്തി പെടേണ്ടി വന്നു.
ഇനി വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലാണ് ബിജെപിയുടെ കണ്ണ്. ബിഹാര്‍, ബംഗാള്‍, കേരളം, അസം, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ അസമില്‍ തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടിരിക്കുന്നത്.
അസമില്‍
2014 ലെ മോദി തരംഗത്തെ പിന്‍പറ്റിയാണ് ബിജെപി അസമില്‍ വിജയിച്ച് കയറിയത്. മൂന്ന് തവണ അസം ഭരിച്ച തരുണ്‍ ഗൊഗോയി സര്‍ക്കാരിനെ താഴെയിറിക്കിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. 126 അംഗ നിയമസഭയില്‍ ബിജെപി സഖ്യം നേടിയത് 86 സീറ്റുകളായിരുന്നു.
കോണ്‍ഗ്രസ് തകര്‍ന്നു
ബിജെപിയുടെ തേരോട്ടത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 2011 ല്‍ 79 സീറ്റ് നേടി വിജയിച്ച കോണ്‍ഗ്രസിന് ലഭിച്ചത് വെറും 25 സീറ്റുകളായിരുന്നു. ഇക്കുറിയും അസമില്‍ ഭരണ തുടര്‍ച്ച സ്വപ്നം കാണുകയാണ് ബിജെപി.
കോണ്‍ഗ്രസില്‍ ചേര്‍ന്നു
മിഷന് 100 പ്രഖ്യാപിച്ച് ബിജെപി തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമാക്കി തുടങ്ങി. എന്നാല്‍ തുടക്കം മുതല്‍ തന്നെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്കി കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ് മുന്‍ ബിജെപി എംപി. തെസ്പൂര് ലോക്സഭ എംപിയായിരുന്നു രാം പ്രസാദ് ശര്‍മ്മയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
രൂക്ഷ വിമര്‍ശനം
മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി, കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശര്‍മ്മയുടെ കോണ്‍ഗ്രസ് പ്രവേശം. രൂക്ഷ വിമര്‍ശനമാണ് ശര്‍മ്മ ബിജെപിക്കെതിരെ ഉയര്‍ത്തിയത്.
ആരും അവശേഷിക്കുന്നില്ല
ഇന്ന് ഞാന്‍ ബിജെപി വിട്ടു, നുഴഞ്ഞ് കയറിയവരാണ് ഇപ്പോള്‍ ബിജെപിയെ നിയന്ത്രിക്കുന്നത്. ഇവരുടെ ഇടപെടലില്‍ അവഗണിക്കപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഓര്‍ത്ത് തനിക്ക് വേദനയുണ്ട്. അവര്‍ക്ക് വേണ്ടിയാണ് താന്‍ നിലകൊണ്ടത്. ഇനി അവര്‍ക്ക് വേണ്ടി വാദിക്കാന്‍ പാര്‍ട്ടിയില്‍ ആരും അവശേഷിക്കുന്നില്ല, ശര്‍മ്മ ഫേസ്ബുക്കില്‍ കുറിച്ചു.
ഹിമന്തയ്ക്കെതിരെ
ബിജെപിയെ അസമില്‍ അധികാരത്തിലെത്തിച്ചത് ഈ പ്രവര്‍ത്തകരാണ്. അവരെയാണ് ഇപ്പോള്‍ നേതൃത്വം അവഗണിക്കുന്നത്, ശര്‍മ്മ പോസ്റ്റില്‍ പറയുന്നു. 2016 ല്‍ കോണ്‍ഗ്രസ് വിട്ട് വന്ന ഹിമന്തയ്ക്കതെിരെയാണ് ശര്‍മ്മ വിമര്‍ശനം ഉയര്‍ത്തിയതെന്നാണ് കണക്കാക്കപ്പെടുന്നത്.
കോണ്‍ഗ്രസ് വിട്ടു
2015 ഓഗസ്തിലാണ് തരുണ്‍ ഗൊഗോയിക്കെതിരെ വിമത നീക്കം നടത്തി ഹിമന്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഹിമന്തയുടെ ചുവടുമാറ്റം കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍
സംസ്ഥാന ധനമന്ത്രിയായ ഹിമന്ത ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ തയ്യാറായതായണ് ശര്‍മ്മയെ ചൊടിപ്പിച്ചത്. ശര്‍മ്മയുടെ മണ്ഡലമായ തെസ്പൂരായിരുന്നു ഹിമന്ത മത്സരിക്കാന്‍ തിരഞ്ഞെടുത്തത്.
രാജിവെച്ചു
എന്നാല്‍ തന്റെ മണ്ഡലം വിട്ട് നല്‍കാനാവില്ലെന്ന് ശര്‍മ്മ നേതൃത്വത്തെ അറിയിച്ചു. അതേസമയം ശര്‍മ്മയുടെ എതിര്‍പ്പ് മറികടന്ന് ബിജെപി ഹിമന്തയെ മത്സരിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ശര്‍മ്മ ബിജെപിയില്‍ നിന്നും രാജിവെച്ചു.
വന്‍ ബൂസ്റ്റ്
അതേസമയം ശര്‍മ്മയുടെ ഇപ്പോഴത്തെ കോണ്‍ഗ്രസ് പ്രവേശം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ബൂസ്റ്റാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് പൗരത്വ നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസ്ഥാനത്ത് ബിജെപിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍.
കനത്ത പ്രതിഷേധം
പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് അസമില്‍ ബിജെപിക്കെതിരെ ഉയര്‍ന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ എന്‍ആര്‍സി ഇതിനോടകം അസമില്‍ നടപ്പാക്കിയിട്ടുണ്ട്. 19 ലക്ഷം പേരാണ് പട്ടികയില്‍ ഇടംപിടിക്കാതെ പോയത്. ഈ സാഹചര്യത്തില്‍ ഇക്കുറി ബിജെപിക്ക് അസം എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്