ബിഎസ്പിക്ക് കനത്ത തിരിച്ചടി; മുതിര്‍ന്ന ബിഎസ്പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാതിരുന്നതിനാല്‍ ബിഎസ്പി തനിച്ചായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കൂടുതല്‍ സീറ്റ് എന്ന ആവശ്യത്തില്‍ ബിഎസ്പി ഉറച്ചു നിന്നതായിരുന്നു കോണ്‍ഗ്രസിനെ പിണക്കിയത്.
തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനം നടത്തിയെങ്കിലും ഫലം പുറത്തുവന്നപ്പോള്‍ ബിഎസ്പിയുടെ കൂടി പിന്തുണയിലായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാറിന് പിന്തുണ നല്‍കുമ്പോഴും ബിഎസ്പി സര്‍ക്കാറിനെ നിരന്തരം വിമര്‍ശിച്ചു പോരുകയും ചെയ്യുന്നു. ഈ സാഹചര്യം തുടര്‍ന്നു കൊണ്ടേയിരിക്കേയാണ് ബിഎസ്പിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് പ്രമുഖ നേതാവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്.
മുതിര്‍ന്ന ബിഎസ്പി നേതാവ്
മധ്യപ്രദേശിലെ മുതിര്‍ന്ന ബിഎസ്പി നേതാവും റെയ്ഗഗന്‍ മണ്ഡലത്തലെ മുന്‍ എംഎല്‍എയുമായ ഉഷ ചൗധരിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ ഉഷ ചൗധിരിക്ക് കോണ്‍ഗ്രസ് സ്വീകരണം നല്‍കി.
അംഗീകരിക്കുന്നില്ല
ആത്മര്‍ത്ഥതയുള്ള നേതാക്കളുടെ പ്രവര്‍ത്തനങ്ങളെ ബിഎസ്പി അംഗീകരിക്കുന്നില്ല. പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പ്രവര്‍ത്തകരെ കയ്യൊഴിയുന്ന സമീപനമാണ് കുറേക്കാലമായി ബിഎസ്പി സ്വീകരിക്കുന്നത്. അവരുടെ കഴിവിനെ അംഗീകരിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും ഉഷ ചൗധരി അഭിപ്രായപ്പെട്ടു.
2013 ല്‍
2013 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ റായ്ഗോണില്‍ നിന്ന് നാലായിരത്തിലേറോ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഉഷ ചൗധരി വിജയിച്ചത്. ആ നിയമസഭയില്‍ ബിഎസ്പിയുടെ നാല് എംഎല്‍എമാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ച ഉഷ ചൗധരി റേവ ജില്ലയിലെ മുതിര്‍ന്ന നേതാവാണ്.
ഗ്രൂപ്പ് പോര്
കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ റായ്ഗോണില്‍ നിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണ് തന്‍റെ തോല്‍വിക്ക് ഇടയാക്കിയതെന്നായിരുന്നു ഉഷ ചൗധരിയുടെ ആരോപണം.
ബിജെപിയുടെ താല്‍പര്യം
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടി ഒറ്റക്ക് മത്സരിക്കാനെടുത്ത തീരുമാനം ശരിയായില്ല. തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് പാര്‍ട്ടി നടത്തിയത്. അതു കൊണ്ടാണ് 2 അംഗത്തില്‍ മാത്രം പാര്‍ട്ടി ഒതുങ്ങിപ്പോയത്.
കമല്‍നാഥിന്‍റെ നേതൃത്വം
കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുകയാണ്. സംസ്ഥാനത്തിന്‍റെ വികസനത്തിനായി അദ്ദേഹത്തിന് ധാരാളം പദ്ധതികളുണ്ടെന്നും ചൗധരി വ്യക്തമാക്കി. പിന്തുണ നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാറിനെ നിരന്തരം വിമര്‍ശിക്കുന്ന ബിഎസ്പിക്ക് കനത്ത തിരിച്ചടിയാണ് ചൗധരിയുടെ പാര്‍ട്ടി മാറ്റം.
മന്ത്രിമാരുടേയും 'ബോസ്'
കോൺഗ്രസ് സർക്കാരിനെതിരെ ഭീഷണിയുമായി ബഹുജൻ സമാജ് വാദി പാർട്ടി എംഎൽഎ രാമാബായ് സിംഗ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മധ്യപ്രദേശിലെ എല്ലാ മന്ത്രിമാരുടേയും 'ബോസ്' താനാണെന്നും കാരണം ബിഎസ്പിയാണ് കോൺഗ്രസിനെ പിന്തുണച്ചിരിക്കുന്നതെന്നും രാമാബായ് പറഞ്ഞു.
സർക്കാർ ഉണ്ടാക്കാൻ സഹായിച്ചത്
ദാമോയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമാബായി. ഒരു മന്ത്രിയായൽ നന്നായി പ്രവർത്തിക്കും. മന്ത്രിയായില്ലെങ്കിൽപ്പോലും താൻ നന്നായി പ്രവർത്തിക്കും. ബിഎസ്‍പി എംഎൽഎമാരാണ് എല്ലാ മന്ത്രിമാരുടേയും ബോസ്. കാരണം ഞങ്ങളാണ് ഈ സർക്കാർ ഉണ്ടാക്കാൻ സഹായിച്ചതെന്നും രമാബായി വ്യക്തമാക്കി.
ശക്തമായ സർക്കാർ വേണമെങ്കിൽ
മധ്യപ്രദേശിൽ ശക്തമായ സർക്കാർ വേണമെങ്കിൽ കോൺഗ്രസ് എല്ലാരേയും സന്തോഷിപ്പിക്കണമെന്ന രാമബായുടെ മുൻ പ്രസ്താനവ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കോൺഗ്രസ് സീറ്റ് തന്നിട്ടില്ലെങ്കിൽ ഞാൻ മാത്രമല്ല മറ്റുള്ളവരും എതിർക്കുമെന്നും രമാബായി പറഞ്ഞു.
230 അംഗ നിയമസഭയില്‍
230 അംഗ നിയമസഭയില്‍ ഭരിക്കാന്‍ വേണ്ട 116 എന്ന മാന്ത്രികസഖ്യയിലെത്തിയിലെങ്കിലും ബിഎസ്‌പി, എസ്‌പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. 109 സീറ്റുകളിലായിരുന്നു ബിജെപി വിജയിച്ചത്.