മായാവതിക്ക് കനത്ത തിരിച്ചടി; മുന്‍ എംപി പാര്‍ട്ടി വിട്ടു, വലവിരിച്ച് കോണ്‍ഗ്രസ്, നീക്കങ്ങള്‍ ശക്തം
ദില്ലി: സമീപ കാല ചരിത്രത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്ന പാര്‍ട്ടിയാണ് മയാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ അധികാരം കയ്യാളിയിരുന്ന, മറ്റു പല സംസ്ഥാനങ്ങളിലും നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായിരുന്നു പാര്‍ട്ടിയാണ് ബിഎസ്പി. മയാവതിയെ മുന്‍നിര്‍ത്തി ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാം മുന്നണി വരെ രൂപികരിക്കപ്പെട്ടിരുന്നു.
എന്നാല്‍ ഉത്തര്‍പ്രദേശില്‍ അധികാരം കൈവിട്ടു തുടങ്ങിയതോടെ ബിഎസ്പിയുടെ തകര്‍ച്ച ആരംഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുമായി സഖ്യം ചേര്‍ന്നെങ്കിലും 10 സീറ്റ് മാത്രമാണ് യുപിയില്‍ നിന്ന് ലഭിച്ചത്. മധ്യപ്രദേശില്‍ ആകെയുണ്ടായിരുന്നു 6 എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് ചുവട് മാറിയതും ബിഎസ്പിക്ക് കനത്ത തിരിച്ചടിയായി. ഈ ആഘാതത്തിന്‍റെ ക്ഷീണം മാറുന്നതിന് മുമ്പാണ് മറ്റൊരു പ്രധാന നേതാവ് കൂടി പാര്‍ട്ടി വിട്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ...
കൈലാഷ് നാഥ് യാദവ്
ബിഎസ്പിയുടെ മുതിര്‍ന്ന നേതാവും മുന്‍എംപിയുമായ കൈലാഷ് നാഥ് യാദവ് ആണ് കഴിഞ്ഞ ദിവസം ബിഎസ്പിയില്‍ നിന്നും രാജിവെച്ചത്. കിഴക്കന്‍ യൂപിയില്‍ നിന്നുള്ള പാര്‍ട്ടി നേതാവായ കെലാഷ് യാദവ് ബിഎസ്പിയുടെ ഏറ്റവും പ്രമുഖനായ യാദവ നേതാവായിരുന്നു. ബിഎസ്പിയുടെ യാദവ വിഭാഗത്തിന്‍റെ മുഖമായിട്ടായിരുന്നു കൈലാഷ് നാഥ് യാദവിന്‍റെ പ്രവര്‍ത്തനങ്ങള്‍.
രണ്ട് പതിറ്റാണ്ട്
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബിഎസ്പിയുടെ ഭാരവാഹി തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് കൈലാഷ് നാഥ് യാദവ്. ചൗന്ദലി മണ്ഡലത്തില്‍ നിന്നും 2004 ലാണ് കൈലാഷ് നാഥ് പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2014 ല്‍ ഗാസിപൂര്‍ മണ്ഡലത്തില്‍ നിന്നും വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.
പ്രവര്‍ത്തകര്‍ നിരാശര്‍
കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹം ബിഎസ്പിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുമില്ല. പാര്‍ട്ടി വിട്ട കാര്യം കൈലാഷ് നാഥ് യാദവ് തന്നെയാണ് അറിയിച്ചത്. 'ഇന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെച്ചു. ബിഎസ്പിയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ ഞാന്‍ അസന്തുഷ്ടനാണ്. താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശയിലാണ്'- കൈലാഷ് നാഥ് യാദവ് പറഞ്ഞു.
എങ്ങോട്ട് പോവും
ഒരു മാസത്തെ സമയമെങ്കിലും എടുത്തേ ഞാന്‍ അടുത്ത രാഷ്ട്രീയ പാര്‍ട്ടി ഏതെന്ന് തീരുമാനിക്കുകയുള്ള എന്നായിരുന്നു ബിഎസ്പി വിട്ട താങ്കള്‍ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമോയെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൈലാഷ് നാഥ് യാദവിന്‍റെ മറുപടി.
എസ്പിയും കോണ്‍ഗ്രസും
ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് കൈലാഷ് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിനായി എസ്പിയും കോണ്‍ഗ്രസും സജീവമായി രംഗത്തുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസ് നേതൃത്വം ഇതിനോടകം തന്നെ അദ്ദേഹത്തെ ബന്ധപ്പെട്ടാന്നാണ് വിവരം.
ആയിരക്കണക്കിന് പ്രവര്‍ത്തകര്‍
അടുത്തിടെ നേതാക്കളും പ്രവര്‍ത്തകരും അടങ്ങുന്ന ആയിരക്കണക്കിന് ബിഎസ്പി പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ജില്ലാ , ബ്ലോക്ക് പഞ്ചായത്ത് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡിസംബറില്‍ നിരവധി ബിഎസ്പി നേതാക്കള്‍ അഖിലേഷ് യാദവിന്‍റെ സമാജ്വാദി പാര്‍ട്ടിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് വലിയൊരു വിഭാഗം ആളുകള്‍ കോണ്‍ഗ്രസിലേക്കും പോയത്.
പണം വാങ്ങുന്നു
മിഖര്‍പൂരിലെ ഫൈസാബാദിലെ നിയോജക മണ്ഡലം മുന്‍ ഇന്‍ ചാര്‍ജ് ദിലീപ് റാവത്ത്, ജില്ലാ പഞ്ചായത്തംഗവും ഭാര്യയുമായ ഹേമലത റാവത്ത് എന്നിവരടങ്ങുന്ന സംഘമായിരുന്നു ജനുവരി അവസാനം പ്രവര്‍ത്തകരോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മത്സരിക്കാന്‍ സീറ്റിന് ബിഎസ്പി അധ്യക്ഷ മായാവതി പണം വാങ്ങുന്നുണ്ടെന്ന് ആരോപിച്ച് ഡിസംബറില്‍ ദിലീപ് ബിഎസ്പിയില്‍ നിന്ന് രാജിവെച്ചിരുന്നു.
നീക്കങ്ങള്‍ നടക്കുന്നു
ബിഎസ്പിയുടെ പ്രധാന അടിത്തറയായ ദളിത് വിഭാഗങ്ങളെ പാര്‍ട്ടി കൈയ്യൊഴുകയാണ്. അതിനാലാണ് അവര്‍ തങ്ങളിലേക്ക് മടങ്ങി വരാന്‍ തിരുമാനിച്ചതെന്നായിരുന്നു യുപി കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞത്. കൈലാഷ് നാഥ് യാദവിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ അജയ് കുമാര്‍ ലല്ലുവിന്‍റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ നടക്കുന്നതെന്നാണ് സൂചന.
തണുപ്പന്‍ പ്രതികരണം
പൗരത്വ നിയമത്തില്‍ മയാവതി സ്വീകരിക്കുന്ന തണുപ്പന്‍ പ്രതികരണവും വലിയൊരു വിഭാഗം പ്രവര്‍ത്തകരില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ബിഎസ്പി സജീവമായിരുന്നില്ല. യുപിയിലെ പ്രതിഷേധങ്ങള്‍ക്ക് പലപ്പോഴും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്.
യാദവ മുഖം
കൈലാഷ് നാഥിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് നിര്‍ണ്ണായക ചുവടുവെപ്പായിരിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരിത്തുന്നു. നിലവില്‍ യാദവ വിഭാഗത്തില്‍പെട്ടൊരു പ്രമുഖ നേതാവിന്‍റെ അഭാവം സംസ്ഥാനത്തുണ്ട്. കൈലാഷ് നാഥിലൂടെ ഈ അഭാവം നികത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍.
പ്രതികരണമില്ല
അതേസമയം, കൈലാഷ് നാഥിന്‍റെ രാജി പ്രഖ്യാപനത്തില്‍ ബിഎസ്പി ഇതുവരെ ഓദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. നേതാക്കളും പ്രവര്‍ത്തകരും തുടര്‍ച്ചയായി പാര്‍ട്ടി വിടുന്നത് ബിഎസ്പിക്ക് കനത്ത തിരിച്ചടിയാണ്. മുന്‍എംഎല്‍എമാരും എംപിമാരും കൗണ്‍സില്‍ അംഗങ്ങളും വരെ ഉള്‍പ്പെടുന്നവരായിരുന്നു ഡിസംബറില്‍ ബിഎസ്പി വിട്ട് എസ്പിയിലേക്ക് ചേക്കേറിയിരുന്നത്.
എസ്പിയിലേക്കും
മുന്‍മന്ത്രി രാം പ്രസാദ് ചൗദറി, എന്‍ എംപി അരവിന്ദ് ചൗധരി, എന്‍ എംഎല്‍എമാരായ ധൂദ് റാം, രാജേന്ദ്ര ചൗധരി, നന്ദു ചൗധരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ബിഎസ്പിയുടെ നിരവധി ജില്ലാ പഞ്ചായത്ത് അംഗങ്ങളും എസ്പിയിലേക്ക് കൂടുമാറി. സംസ്ഥാനത്ത് ഒരു പ്രതിഷേധത്തിലും ബിഎസ്പി സജീവമല്ലാത്താര്‍ നേതാക്കളേയും പ്രവര്‍ത്തകരേയും കൂടുതല്‍ നിരാശരാക്കുന്നത്.
കേസുകള്‍
മയാവതിക്കെതിരേയുള്ള കേസുകളാണ് പ്രതിഷേധ സമരങ്ങളില്‍ നിന്നും ബിഎസ്പിയുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് പ്രധാന ആരോപണം. നിലവില്‍ മായാവതിക്കെതിരെ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളെല്ലാം നിശ്ചലമായ അവസ്ഥയിലാണ്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നേതാക്കളും ബിജെപിയുടെ ബി ടീമായി ബിഎസ്പി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
പോലീസിന് ആഭ്യന്തര സെക്രട്ടറിയുടെ ക്ലീൻ ചിറ്റ്; വെടിയുണ്ടകൾ കാണാതായിട്ടില്ല, അന്വേഷണം 7 ഘട്ടങ്ങളിൽ!
ശരണ്യ കുട്ടിയെ കല്ലിലേക്ക് വലിച്ചെറിഞ്ഞത് രണ്ട് തവണ ; കേസില്‍ ഭര്‍ത്താവിനെ കുടുക്കാനും പദ്ധതി