മനോജ് സിന്‍ഹ ജമ്മുകശ്മിരിന്‍റെ പുതിയ ലഫ്.ഗവര്‍ണര്‍, മുര്‍മുവിന്‍റെ രാജി അംഗീകരിച്ചു
ശ്രീനഗര്‍: മുന്‍കേന്ദ്ര മന്ത്രി മനോജ് സിന്‍ഹയെ ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനനന്റ് ഗവര്‍ണറായി നിയമിച്ചു. ജമ്മു കശ്മീരിന്‍റെ പ്രഥമ ലെഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ ഗിരീഷ് ചന്ദ്ര മപര്‍മു പദവി രാജിവെച്ചതിന് പിന്നാലെയാണ് സിന്‍ഹയുടെ നിയമനം. രാജി അറിയിച്ചു കൊണ്ട് അദ്ദേഹം നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരുന്നു. ജിസി മുര്‍മുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. ജമ്മു കശ്മീര്‍ വിഭജനത്തിന് പിന്നാലെ ഗവര്‍ണറായി നിയമിതനായ ജിസി മുര്‍മു ഒരു വര്‍ഷത്തിന് ശേഷമാണ് പദവി രാജിവെക്കുന്നത്.
മുര്‍മു അടുത്ത കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) സ്ഥാനത്തുനിന്ന് ഈ ആഴ്ച വിരമിക്കുന്ന രാജീവ് മെഹർഷിയുടെ പിൻഗാമിയാകാനാണ് മുര്‍മുവിന്‍റെ രാജിയെന്നാണ് സൂചന. ടുത്ത സിഎജി മുർമു ആയിരിക്കുമെന്ന് നേരത്ത തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മുര്‍മു ശ്രീനഗര്‍ വിട്ടതായും വ്യാഴാഴ്ച അദ്ദേഹം ഡല്‍ഹിയില്‍ എത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Recommended Video
1985 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസറായ മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുത്ത് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനായിരുന്നു. ബുധനാഴ്ച നോർത്തേൺ കമാൻഡിലെ ആർമി കമാൻഡർ മുർമുവിനെ സന്ദർശിക്കുകയും കേന്ദ്രഭരണ പ്രദേശത്തിന്റെ മൊത്തത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി വാര്‍ത്ത പുറത്തു വരുന്നത്.