ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു
റായ്പൂർ; ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു. റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മെയ് 9 നായിരുന്നു ജോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോമാവസ്ഥയിൽ ആയിരുന്നു. അജിത് ജോഗിയുടെ നാഡികളൊന്നും ഏറെകുറേ പ്രവര്‍ത്തിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
സംസ്ഥാത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി. 2000 നവംബർ മുതൽ 2003 നവംബർ വരെയായിരുന്നു കാലയളവ്. കോണ്‍ഗ്രസ് പ്രതിനിധിയായി രണ്ട് തവണ രാജ്യസഭയിലും രണ്ട് തവണ ലോക്‌സഭയിലുമെത്തിയിട്ടുണ്ട്.എഐസിസി കോര്‍ കമ്മിറ്റിയംഗം, കോണ്‍ഗ്രസ് വക്താവ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചീഫ് വിപ്പ്, മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2003 ൽ ബിജെപി ഭരണത്തെ അട്ടിമറിക്കാൻ എംഎൽഎമാർക്ക് കോഴ വാഗ്ദാനം ചെയ്യുന്ന ഒളികാമറ വീഡിയോ പുറത്തായ പിന്നാലെ അദ്ദേഹത്തെ കോൺഗ്രസ് സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് 2004 ൽ വാഹനാപകടത്തിൽ 2 കാലുകളും നഷ്ടപ്പെട്ടു. 2004 ലും 2014 ലുമാണ് എംപിയായത്. 2008 ൽ മാർവാഹി മണ്ഡലത്തിൽ നിന്നാണ് നിയമസഭാംഗമായത്.
മുന്‍ ഐഎസ് ഓഫീസര്‍ കൂടിയായിരുന്ന അജിത് ജോഗി 2016 ലാണ് കോൺഗ്രസിൽ നിന്ന് പുറത്തായത്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനാണ് ജോഗിയേയും മകൻ അമിതിനേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അതിന് ശേഷം ചത്തീസ്ഗഢ് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. തുടർന്ന് 2018 ൽ ബിഎസ്പിയും സിപിഐയുമായി സഖ്യത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. 5 സീറ്റിലായിരുന്നു വിജയം.
സൂരജിന്റേയും കുടുംബത്തിന്റേയും വാദങ്ങൾ പൊളിച്ചടുക്കി വാവ സുരേഷ്; ഒരുങ്ങിയത് ഞെട്ടിക്കും തിരക്കഥ
യെഡ്ഡിക്കെതിരെ പടയൊരുക്കും; 20 എംഎൽഎമാർ! ഞെട്ടി ബിജെപി!സസൂക്ഷ്മം നിരീക്ഷിച്ച് കോൺഗ്രസും ജെഡിഎസും