മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു: അന്ത്യം ചെന്നൈയിൽ!!
ദില്ലി: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വെച്ചാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.
90കളിൽ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവന്ന പ്രഗത്ഭനായ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു മലയാളികളുടെ അഭിമാനമായ ടിഎൻ ശേഷൻ. തമിഴ്നാട് കേഡറിൽ നിന്ന് 1955 ഐഎഎസ് ബാച്ചിൽ പഠിച്ചിറങ്ങിയ ഇദ്ദേഹം 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. ഏഷ്യയുടെ നോബൽ എന്നറിയപ്പെടുന്ന രമൺ മാഗ്സസെ അവാർഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം. തിരഞ്ഞെടുപ്പ് പ്രകിയ സുതാര്യമാക്കിയതിനാണ് അദ്ദേഹത്തിന് പ്രസ്തുുത ബഹുമതി ലഭിച്ചത്.
1932ൽ പാലക്കാട് ജില്ലയിലാണ് ടിഎൻ ശേഷൻ എന്ന തിരുനെല്ലായ് നാരായണ ശേഷന്റെ ജനനം.പ്രഗത്ഭനായ അഭിഭാഷകൻ നാരാണ അയ്യരുടേയും സീതാലക്ഷ്മിയും മകനായാണ് ജനനം. 1955ൽ ഐഎഎസ് നേടിയ ശേഷം തമിഴ്നാട് കേഡർ ചോദിച്ച് വാങ്ങുകയായിരുന്നു. 1956ൽ കോയമ്പത്തൂർ അസിസ്റ്റന്റ് കളക്ടാറായാണ് ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. മധുരയിൽ കളക്ടറായിരുന്ന അദ്ദേഹം തമിഴ്നാട് ഗ്രാമവികസന വകുപ്പിൽ അണ്ടർ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായാൽ സർക്കാർ രൂപീകരണത്തിന് പിന്തുണ: എൻസിപി നിലപാട് ഇങ്ങനെയോ?
ഔദ്യോഗിക ജീവിതത്തിനിടെ തമിഴ്നാട്ടിലെ നിരവധി വകുപ്പുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്നതിന് മുമ്പ് ക്യാബിനറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നതപദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ട്രാൻസ്പോർട്ട് ഡയറക്ടർ, വ്യവസായ- കൃഷി വകുപ്പുകളിൽ സെക്രട്ടറി എന്നീ പദവികളിലും ഇരുന്നിട്ടുണ്ട്. 1968ൽ കേന്ദ്ര സർവീസിൽ പ്രവേശിച്ച അദ്ദേഹം അണുശക്തി വകുപ്പിലും എണ്ണ-പ്രകൃതി വാതകം, ബഹിരാകാശം, വനംവന്യജീവി സംരക്ഷണം, പരിസ്ഥിതി എന്നീ വകുപ്പുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ നടക്കുന്ന ക്രമക്കേടുകൾക്ക് അറുതി വരുത്തിയത് തിരഞ്ഞെടുപ്പ് ടിഎൻ ശേഷൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായതോടെയാണ്. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെയും ബുത്തുകൾ പിടിച്ചെടുക്കുന്നവർക്കെതിരെയും കർശന നടപടിയാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് 1993ൽ ഹിമാചൽ പ്രദേശ് ഗവർണറായിരുന്ന ഗുൽഷേർ അഹമ്മദിന്റെ രാജിയ്ക്കും വഴിയൊരുക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ മകൻ മത്സരിച്ചപ്പോൾ പ്രചാരണത്തിനിറങ്ങിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.