പേപ്പര്‍ ബാലറ്റല്ല ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്‍റെ ബദൽ, പരിഹാരവുമായി വിരമിച്ച ഉദ്യോഗസ്ഥര്‍
ദില്ലി: ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ തിരഞ്ഞെടുപ്പില്‍ ഏറെ വിവാദമുണ്ടാക്കുന്ന ഇലക്ട്രോണിക് വോട്ട് മെഷിനെതിരെയുയരുന്ന പരാതികള്‍ക്ക് പരിഹാരവുമായി വിരമിച്ച 73 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. വിരമിച്ച ഐഎഎസ്,ഐപിഎസ്,ഐഎഫ്എസ് ഉദ്യോഗസ്ഥരാണ് ഇലക്ട്രോണിക് മെഷീനിന് ബദല്‍ പേപ്പര്‍ ബാലറ്റല്ലെന്നും അത് വിവിപാറ്റ് തന്നെയാണെന്നും ചൂണ്ടിക്കാട്ടി തുറന്ന കത്തെഴുതിയത്.
ഇതില്‍ മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായ ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, ധനകാര്യമന്ത്രാലയത്തിലെ മുന്‍ സെക്രട്ടറി നരേന്ദ്ര സിസോദിയ,മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ അരുണ റോയി അടക്കമുള്ള ഉദ്യോഗസ്ഥരാണ് കത്തെഴുതിയത്. വിവിപാറ്റ് അഥവാ വെരിഫൈബിള്‍ വോട്ടര്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ തന്നെയാണ് ഇലകട്രോണിക് വോട്ടിങ് മെഷീനെ ഓഡിറ്റ് ചെയ്യാനുള്ള മാര്‍ഗമെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ അത് നടപ്പില്‍ വരുത്തുന്ന രീതിയിലെ അപാകതയാണ് പരിഹരിക്കപ്പെടേണ്ടതെന്നും പറയുന്നു. വോട്ടിങ് മെഷീനുകള്‍ക്ക് സമാനമായി വിവിപാറ്റ് ഉണ്ടെങ്കില്‍ മാത്രമേ വോട്ടിങ് മെഷിനുനേരെയുള്ള പരാതികള്‍ ഒഴിവാക്കാന്‍ കഴിയൂ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വോട്ടെണ്ണുന്നതിനോപ്പം വിവിപാറ്റും വോട്ട് സ്ഥിരമാക്കുന്നു.തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പരാജയപ്പെടുന്ന പാര്‍ട്ടികള്‍ സ്ഥിരമായി കുറ്റപ്പെടുത്തുന്നത് വോട്ടിങ് മെഷീനുകളെയാണ്.
അതിനാല്‍ ഇത്തവണ വിവിപാറ്റുകള്‍ ഓരോ നിയോജക മണ്ഡലത്തിലും വോട്ടിങ് മെഷീനിന്റെയും വിവിപാറ്റിന്റെയും എണ്ണം ആനുപാതികമായി വര്‍ധിപ്പിക്കുകയാണ് വേണ്ടത്. നിലവില്‍ ഇത് തുല്യമായല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു നിയോജക മണ്ഡലത്തില്‍ ഒരു വിവിപാറ്റ് എന്നത് യഥാവിധമുള്ള കണക്കല്ലെന്നും ഇത് ശരിയായ സാമ്പിള്‍ സൈസല്ലെന്നും പറയുന്നു. എങ്ങനെയാണ് സാമ്പിള്‍ എന്നുള്ളത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കാത്തതാണ് മറ്റൊരു കാര്യമെന്നും ഇത് ജനാധിപത്യ രാജ്യത്ത് ശരിയായ നടപടിയല്ലെന്നും പറയുന്നു.
ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ യൂറോപ്പ് ചാപ്റ്റര്‍ യുഎശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍ ഇന്ത്യയിലെ ഇല്കട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യ്‌തെന്ന വാര്‍ത്ത ഏറെ വിവാദത്തിനിടയാക്കിയിരുന്നു. വിവിപാറ്റ് സ്ലിപ്പുകള്‍ മാനുവലി എണ്ണിയാല്‍ കൃത്യത വര്‍ധിക്കുമെന്നും ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതി കൊണ്ടുവരണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു.