ആദ്യ ദൗത്യം വന്‍വിജയമാക്കി ഉമ്മന്‍ചാണ്ടി; ആന്ധ്രാ മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ ചേർന്നു
ദില്ലി: കേരള രാഷ്ട്രീയത്തില്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും ഒരുപാട് പയറ്റിത്തെളിഞ്ഞ നേതാവാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രതീക്ഷകള്‍ ഒരുപാടായിരുന്നു.
അടുത്ത കാലം വരെ കോണ്‍ഗ്രസ് ആന്ധ്രയില്‍ ശക്തമായിരുന്നു. എന്നാല്‍ ഈയിടെയായി പാര്‍ട്ടിക്ക് സംസ്ഥാനത്ത് അടിത്തറയിളകാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ ആന്ധ്രയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുക എന്ന ചുമതലയായിരുന്നു ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്. അതിന്റെ ഭാഗമായുള്ള ആദ്യദൗത്യം തന്നെ വിജയിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് ഉമ്മന്‍ചാണ്ടിയിപ്പോള്‍.
രാഷ്ട്രീയ തന്ത്രം
ദേശീയ രാഷ്ട്രീയത്തില്‍ മുന്‍കാല പ്രവര്‍ത്തന പരിചയമോ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി അത്ര അടുപ്പമോ ഇല്ലാത്ത സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാക്കിയതിന് പിന്നിലെ പ്രധാനം ലക്ഷ്യം ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രം ദേശീയ രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്തുക എന്നതായിരുന്നു.
കിരണ്‍ കുമാര്‍ റെഡ്ഡി
ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ ആന്ധ്രയില്‍ ആദ്യവിജയം ഉണ്ടായിരിക്കുകയാണ്. മുന്‍മുഖ്യമന്ത്രിയും പാര്‍ട്ടിനേതാവുമായ എന്‍ കിരണ്‍ കുമാര്‍ റെഡ്ഡിയെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഇപ്പോള്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി
അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായ കിരണ്‍കുമാര്‍ റെഡ്ഡി തെലുങ്കാന വിഷയത്തിലാണ് പാര്‍ട്ടിയുമായി ഇടഞ്ഞത്. പാര്‍ട്ടിയിലേക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ള നേതാക്കളുമായി നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയുമായി
ഉമ്മന്‍ചാണ്ടിയെക്കൂടാതെ കോണ്‍ഗ്രസ് എംപി ടി സുബ്ബരാമി റെഡ്ഡി, മുന്‍ കേന്ദ്രമന്ത്രി പള്ളം രാജു എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചകുളുടെ തുടര്‍ച്ചയായിട്ടാണ് കിരണ്‍കുമാര്‍ റെഡ്ഡി ഇന്ന് ദില്ലിയിലെത്തി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
തിരിച്ചെത്തുന്നു
രാഹുല്‍ ഗാന്ധിയുമായിട്ടുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം അദ്ദേഹം പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നാതായി പ്രഖ്യാപിച്ചു. മടങ്ങി വരവിന് ചുക്കാന്‍ പിടിച്ച ഉമ്മന്‍ചാണ്ടിയും കൂടിക്കാഴ്ച്ചയില്‍ പങ്കാളിയായി. ആന്ധ്രയില്‍ ചുമതല ഏറ്റെടുത്ത ഉടന്‍തന്നെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കേണ്ട നേതാക്കളുടെ പട്ടിക ഉമ്മന്‍ചാണ്ടി രാഹുല്‍ഗാന്ധിക്ക് നല്‍കിയിരുന്നു. പ്ട്ടികയിലെ ഒന്നാമനായിരുന്നു റെഡ്ഡി.
ജയ് സമൈക്യ ആന്ധ്ര
ആന്ധ്ര വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട കിരണ്‍ കുമാര്‍ ജയ് സമൈക്യ ആന്ധ്ര എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക സീറ്റില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല.
കോണ്‍ഗ്രസിന്റെ നടപടി
ഭരണ- പ്രതിപക്ഷങ്ങളുടെ ഗുഢാലോചനയുടെ ഭാഗമായാണ് തെലങ്കാന ബില്‍ ലോക്‌സഭയില്‍ പാസാക്കിയതെന്നായിരുന്നു കിരണ്‍കുമാര്‍ റെഡ്ഡിയുടെ നിലപാട്. കോണ്‍ഗ്രസിന്റെ നടപടി തെലുങ്ക് ജനതയെ മുഴുവന്‍ വിഷമത്തിലാക്കുന്നതാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിലാണ് അന്ധ്രാവിഭജനം എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ആരൊക്കെ പാര്‍ട്ടിയിലേക്ക്
പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമ്പോള്‍ ലഭിക്കുന്ന പദവിയേക്കുറിച്ചും മറ്റ് ആരൊക്കെ പാര്‍ട്ടിയിലേക്ക് മടങ്ങിവരും എന്നതിനേക്കുറിച്ചും രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ തീരുമാനമുണ്ടായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ചുമതലയേറ്റെടുത്തതിന് ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ മുന്‍മുഖ്യമന്ത്രിയെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് ഉമ്മന്‍ചാണ്ടിക്ക് വലിയ ആശ്വാസമായി
ഉമ്മന്‍ചാണ്ടി
പാര്‍ട്ടിവിട്ട നേതാക്കളെ തിരികെ എത്തിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ സംഘടനാ ബലം ശക്തമാക്കാന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ഉമ്മന്‍ചാണ്ടി. ജില്ലകള്‍ തോറും പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിന് ഒരുക്കുന്ന തിരക്കിലാണ് അദ്ദേഹമിപ്പോള്‍. ദേശീയ നേതൃത്വം കരുതിയ പോലെതന്നെ ആന്ധ്രയില്‍ ചില അനക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് കിരണ്‍ കുമുാര്‍ റെഡ്ഡിയുടെ മടങ്ങിവരവടക്കം സൂചിപ്പിക്കുന്നത്.
രാഷ്ട്രീയമായി ഒരുക്കുക
പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഒരുക്കുകയാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ചെയ്യുന്നത്. ഒക്ടോബര്‍ രണ്ട് മുതലായിരിക്കും കോണ്‍ഗ്രസ് പൂര്‍ണമായും തിരഞ്ഞെടുപ്പിന് സജ്ജമാകുകയെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അന്നുമുതല്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നീക്കങ്ങള്‍ അദ്ദേഹം കണ്ടുവെച്ചിട്ടുണ്ട്.
പ്രധാന അജണ്ട
ഓരോ വീടുകളും കയറി ഇറങ്ങിയുള്ള പ്രചാരണത്തിനാണ് ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പല പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നിട്ടുണ്ട്. അവരെ തിരിച്ചുകൊണ്ടുവരികായാണിപ്പോള്‍ ചെയ്യുന്നത്. മാത്രമല്ല, കിരണ്‍ കുമാര്‍ ഉള്‍പ്പടെ പാര്‍ട്ടി വിട്ട നേതാക്കളെ തിരിച്ചു കൊണ്ടുവരിക എന്നുള്ളത് ഉമ്മന്‍ചാണ്ടിയുടെ പ്രധാന അജണ്ടയാണ്.
എന്തുകൊണ്ട്
പാര്‍ട്ടി പ്രവര്‍ത്തനം സജീവമായുണ്ടായിരുന്ന പ്രദേശം, എന്തുകൊണ്ട് പ്രവര്‍ത്തനം മരവിച്ചു, അണികള്‍ കൊഴിഞ്ഞുപോകാനുള്ള കാരണം, അവരെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുന്നത് എങ്ങനെ, രാഷ്ട്രീയ എതിരാളികള്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഉമ്മന്‍ചാണ്ടി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന അവലോകന യോഗങ്ങളില്‍ ചര്‍ച്ചയാക്കുന്നുണ്ട്.
ആസൂത്രണം
കോണ്‍ഗ്രസിന്റെ നയങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖ തയ്യാറാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും ലഘുലേഖ വിതരണം ചെയ്യും. ഗൃഹസമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്തുകഴിഞ്ഞു. പാര്‍ട്ടിയുടെ നേട്ടങ്ങളും പദ്ധതികളും വിശദീകരിക്കുന്നതാകും ലഘുലേഖ.
ഗൃഹസമ്പര്‍ക്കം
ഗൃഹസമ്പര്‍ക്ക പരിപാടി ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്. പാര്‍ട്ടി നയങ്ങള്‍ വിശദീകരിക്കുന്നതിനൊപ്പം ഫണ്ട് പിരിവും നടക്കും. എല്ലാ വീട്ടില്‍ നിന്നും ചുരുങ്ങിയത് ഒരു രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ തന്നാല്‍ അതു വാങ്ങുകയും ചെയ്യും. കുറഞ്ഞത് ഒരു രൂപ പിരിക്കണം.
ബൂത്ത് കമ്മിറ്റികള്‍
മണ്ഡലം കമ്മിറ്റികള്‍ പുനസംഘടിപ്പിക്കും. കൂടുതല്‍ ചെറുപ്പക്കാരെ ഉള്‍പ്പെടുത്താനാണ് തീരുമാനം. ജില്ലാ തലത്തില്‍ ഇപ്പോള്‍ നടക്കുന്ന അവലോകന യോഗത്തിന് ശേഷം ആദ്യ പരിപാടി മണ്ഡലം കമ്മിറ്റി പുനസ്സംഘടിപ്പിക്കുകയായിരിക്കും. മണ്ഡലം കമ്മിറ്റിക്ക് ശേഷം ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കും.
വളക്കൂറുള്ള മണ്ണ്
13 ജില്ലകളിലെയും നേതാക്കളെ നേരിട്ട് പോയി കാണുകയാണ് ഉമ്മന്‍ചാണ്ടി. ഓരോ ജില്ലകളിലും ഓരോ ദിവസമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ വിശാഖപട്ടണം ജില്ലയില്‍ മാത്രം രണ്ടുദിവസം ചെലവഴിക്കും. കോണ്‍ഗ്രസിന് ഏറെ വളക്കൂറുള്ള മണ്ണായിരുന്നു ആന്ധ്ര. ഇപ്പോള്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയാണ് ഭരിക്കുന്നത്.
|
ട്വീറ്റ്
ഉമ്മന്‍ചാണ്ടിയുടെ ട്വീറ്റ്