ദില്ലിയിൽ കോൺഗ്രസിന് ഞെട്ടൽ, തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആം ആദ്മി പാർട്ടിയിൽ ചേർന്ന് നേതാവ്!
ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ് നിലവിലെ സാഹചര്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് വന്‍ വെല്ലുവിളിയാണ് 2020ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഷീല ദീക്ഷിതിന് ശേഷം ജനകീയമായ ഒരു നേതാവിനെ ദില്ലിയില്‍ മുന്നോട്ട് വെയ്ക്കാനില്ല എന്നത് തന്നെയാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാനവെല്ലുവിളി.
അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ആശങ്കയിലാണ്. അതിനൊപ്പം തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് കളം മാറ്റി ചവിട്ടുന്നതും കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.
കെജ്രിവാൾ തന്നെയെന്ന് സർവേ
ഫെബ്രുവരി 18നാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്. രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന് ഫെബ്രുവരി 11ന് അറിയാം. ദില്ലി ഇക്കുറിയും അരവിന്ദ് കെജ്രിവാളും കൂട്ടരും തന്നെ തൂത്തുവാരും എന്നാണ് എബിപി ന്യൂസ് സര്‍വ്വേയുടെ പ്രവചനം. 70 അംഗ ദില്ലി നിയമസഭയില്‍ 59 സീറ്റ് ആപ്പിനും 8 സീറ്റ് ബിജെപിക്കും 3 സീറ്റ് കോണ്‍ഗ്രസിനും ലഭിക്കും എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. ആം ആദ്മി പാര്‍ട്ടിക്ക് 55 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വ്വേ പറയുന്നു.
പ്രമുഖ നേതാവ് പാർട്ടി വിട്ടു
തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ ദില്ലിയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും വിധാന്‍ സഭ മുന്‍ ഡെപ്യൂട്ടി സ്പീക്കറും ആയിരുന്ന ഷൊയിബ് ഇക്ബാല്‍ ആണ് പാര്‍ട്ടി വിട്ട് ആം ആമ്ദിയില്‍ ചേര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയും ആപ് ദേശീയ കണ്‍വീനറും ആയ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് ആം ആദ്മി പാര്‍ട്ടി അംഗത്വമെടുത്തത്.
5 തവണ എംഎൽഎ
മാട്യ മഹല്‍ നിയോജക മണ്ഡലത്തില്‍ നിന്നും 5 തവണ എംഎല്‍എ ആയ നേതാവാണ് ഇക്ബാല്‍. ജെഡിയുവില്‍ നിന്നാണ് ഇക്ബാല്‍ കോണ്‍ഗ്രസില്‍ എത്തിയത്. ഷൊയിബ് ഇക്ബാലിനെ കൂടാതെ കോണ്‍ഗ്രസിന്റെ രണ്ട് എംസിഡി കൗണ്‍സിലര്‍മാരും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. അലി മുഹമ്മദ് ഇക്ബാല്‍, സുല്‍ത്താന ആബാദി എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് കെജ്രിവാള്‍ പക്ഷത്തേക്ക് ചേക്കേറിയിരിക്കുന്നത്.
70 സീറ്റുകളും തൂത്തുവാരും
ഇക്കുറി മാട്യ മഹല്‍ മണ്ഡലത്തില്‍ നിന്ന് ആം ആദ്മി ടിക്കറ്റില്‍ ഇക്ബാല്‍ മത്സരിച്ചേക്കും എന്നാണ് സൂചന. ആം ആദ്മി പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ 70 സീറ്റുകളും തൂത്തുവാരും എന്ന് ഷൊയിബ് ഇക്ബാല്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയുളള നേതാക്കളുടെ കൂടുമാറ്റം ദില്ലിയില്‍ കോണ്‍ഗ്രസിനെ വലച്ചിരിക്കുകയാണ്. 2015ലെ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയേറ്റിരുന്നു.
വോട്ടിൽ വൻ ചോർച്ച
കോണ്‍ഗ്രസിന് 70ല്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനായിരുന്നില്ല. 67 സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരിയപ്പോള്‍ ബിജെപിക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് വോട്ടുകളാണ് അടിയോടെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ഒഴുകിയത്. 1998 മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ദില്ലി ഭരിക്കുന്നത്. എന്നാല്‍ 2015ലെ തിരഞ്ഞെടുപ്പില്‍ അഴിമതിക്ക് എതിരായ വന്‍ ക്യാംപെയ്ന്‍ കോണ്‍ഗ്രസിനെ വേരോടെ പിഴുതെറിഞ്ഞു.
ജനകീയ നേതാവില്ല
മാത്രമല്ല ദില്ലിയിലെ കോണ്‍ഗ്രസിന്റെ ജനകീയ മുഖമായിരുന്ന ഷീല ദീക്ഷിതിന്റെ മരണത്തോടെ പാര്‍ട്ടി സംവിധാനങ്ങള്‍ നിശ്ചലമായി. ഷീല ദീക്ഷിതിന് പകരം വെയ്ക്കാവുന്ന ഒരു നേതാവിനെ ഇതുവരെ കണ്ടെത്താന്‍ ദില്ലിയില്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഷീല ദീക്ഷിതിന്റെ മകനടക്കം ആ കുറവ് നികത്താനായിട്ടില്ല. മാത്രമല്ല അരവിന്ദ് കെജ്രിവാളിന് ദില്ലിയിലെ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതിച്ഛായയുണ്ട് താനും.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല
ദില്ലിയില്‍ പരീക്ഷണങ്ങള്‍ക്കൊന്നും ഇക്കുറി കോണ്‍ഗ്രസ് മുതിര്‍ന്നിട്ടില്ല. തലമുതിര്‍ന്ന നേതാക്കളെയാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കാന്‍ ആലോചിക്കുന്നത്. വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാനുളള ഷീല പെന്‍ഷന്‍ യോജന അടക്കമുളള പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നുണ്ട്. മാത്രമല്ല ദില്ലിയില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.