പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു; സ്ഥാനമേറ്റത് അശോക് ലവാസ രാജിവെച്ച ഒഴിവില്‍
ദില്ലി; രാജീവ് കുമാർ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. കമ്മീഷ്ണറായിരുന്ന അശോക് ലവാസ രാജിവെച്ച ഒഴിവിലാണ് രാജീവ് കുമാറിന്റെ നിയമനം. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.കേന്ദ്ര സർവ്വീസിലും, ബീഹാർ - ജാർഖണ്ഡ് സംസ്ഥാന സർവ്വീസുകളിലുമായി 36 വർഷത്തിലേറെ,വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.
ബിഎസ്സി, എൽഎൽബി, പിജിഡി.എം, എംഎ പബ്ലിക് പോളിസി എന്നിവയിൽ ബിരുദധാരിയായ രാജീവ് കുമാറിന് സാമൂഹ്യം, വനം-പരിസ്ഥിതി,മാനവ വിഭവശേഷി, ധനകാര്യം, ബാങ്കിംഗ് എന്നീ മേഖലകളിൽ പ്രവൃത്തി പരിചയമുണ്ട്.
2020 ഫെബ്രുവരിയിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായാണ് അദ്ദേഹം വിരമിച്ചത് .അതിനുശേഷം 2020 ഏപ്രിലിൽ പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാനായി നിയമിതനായി. 2020 ഓഗസ്റ്റ് 31 ന് തൽസ്ഥാനമൊഴിഞ്ഞു.2015-17 കാലയളവിൽ പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഓഫീസർ എന്ന ചുമതല വഹിച്ചു. അതിനു മുമ്പ് ധന വിനിയോഗ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്ന നിലയിലും, വനം-പരിസ്ഥിതി,ഗോത്രകാര്യ മന്ത്രാലയം, സംസ്ഥാന സർവീസിൽ വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചു.
ആഗസ്റ്റ് 18 നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷ്ണറായിരുന്ന അശോക് ലവാസ രാജിവെച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത തലവനാകേണ്ടിയിരുന്ന ആളാണ് ലവാസ. ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം അദ്ദേഹം ഏറ്റെടുക്കും.