വിഖ്യാത ഇന്ത്യന്‍ ഫുട്ബോള്‍ താരം ചുനി ഗോസ്വാമി അന്തരിച്ചു
കൊല്‍ക്കത്ത: വിഖ്യാത ഇന്ത്യന്‍ ഫുട്ബോള്‍ താരം ചുനി ഗോസ്വാമി അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 82 വയസ്സായിരുന്നു. 1962-ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.
1964 ല്‍ ഏഷ്യന്‍ കപ്പില്‍ ഇന്ത്യ രണ്ടാസ്ഥാനത്ത് എത്തുമ്പോഴും ക്യാംപ്റ്റന്റെ ആം ബാന്‍ഡ് അണിഞ്ഞിരുന്നത് ചുനി ഗോസ്വാമിയായിരുന്നു. 1956 ലാണ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയര്‍ ആരംഭിക്കുന്നത്. 1956 നും 64 നും ഇടയില്‍ അന്‍പത് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സി അണിഞ്ഞിട്ടുണ്ട് അദ്ദേഹം. 1960ലെ റോം ഒളിംപിക്സിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു. മോഹന്‍ ബഗാനുവേണ്ടിയും ചുനി ഗോസ്വാമി ബൂട്ടണിഞ്ഞിട്ടുണ്ട്.
1954 മുതല്‍ 1968വരെയായിരുന്നു ബഗാനായി കളിച്ചത്. .1962ൽ ഏഷ്യയിലെ ഏറ്റവും മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരം ഗോസ്വാമി നേടി. 1960 മുതൽ 1964 വരെ മോഹൻ ബഗാന്റെ നായകനുമായി. 27-ാം വയസ്സില്‍ 1964 ലാണ് അന്താരാഷ്ട്ര ഫുട്ബോളില്‍നിന്നും അദ്ദേഹം വിരമിച്ചത്. ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും തന്റേതായ കഴിവ് തെളിയിച്ച പ്രതിഭയാണ് മുകുള്‍ വാസ്നിക്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1962 മുതല്‍ 1973 വരെയുള്ള കാലത്ത് ബംഗാളിനുവേണ്ടി കളിച്ചിട്ടുണ്ട്.
1966ല്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഗാരി സോബേഴ്സിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരെ പരിശീലന മത്സരത്തില്‍ കിഴക്കന്‍-മധ്യമേഖലാ സംയുക്ത ടീം ഇന്നിങ്സ് വിജയം നേടിയപ്പോള്‍ എട്ടു വിക്കറ്റുകള്‍ നേടിയ ഗോസ്വാമിയായിരുന്നു മികച്ച താരം. 1971-72 കാലഘട്ടത്തില്‍ ബംഗാള്‍ രഞ്ജി ടീമിന്റെ നായകനുമായിരുന്നു ചുനി ഗോസ്വാമി.