സഞ്ജീവ് ഭട്ടിന് ജീവപര്യന്തം; അദ്വാനിയുടെ രഥയാത്രയ്ക്കിടെ കലാപം, കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച കേസ്
Recommended Video
ഗാന്ധി നഗര്‍: ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫീസറും നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനുമായ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ. 1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലാണ് ജാംനഗര്‍ കോടതി ശിക്ഷ വിധിച്ചത്. മറ്റൊരു പോലീസ് ഓഫീസറായ പ്രവീണ്‍ സിന്‍ഹ് സാലയ്ക്കും ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ട്. കൊലപാതകം വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നത്.
പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതികളായ മറ്റു അഞ്ചു പോലീസുകാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കുള്ള ശിക്ഷ ഉടന്‍ വിധിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മധു മേത്ത പറഞ്ഞു. അദ്വാനിയുടെ രഥയാത്രയെ തുടര്‍ന്നുണ്ടായ കലാപ വേളയിലാണ് കേസിനാസ്പദമായ സംഭവം. വിശദവിവരങ്ങള്‍ ഇങ്ങനെ....
1990ലാണ് സംഭവം
1990ലാണ് കേസിന് ആസ്പദമായ സംഭവം. അന്ന് ജാംനഗര്‍ എഎസ്പി ആയിരുന്നു സഞ്ജീവ് ഭട്ട്. എല്‍കെ അദ്വാനിയുടെ രഥയാത്രയെ തുടര്‍ന്ന് മേഖലയില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. 150ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാളാണ് മോചിതനായ ശേഷം മരിച്ചത്.
കസ്റ്റഡിയില്‍ വച്ചല്ല
കസ്റ്റഡിയില്‍ വച്ചല്ല പ്രഭുദാസ് വൈ്ഷ്ണനി മരിച്ചത്. അറസ്റ്റിലായി ഒമ്പതു ദിവസത്തിന് ശേഷം ഇയാളെ വിട്ടയച്ചിരുന്നു. പിന്നീട് പത്ത് ദിവസം കഴിഞ്ഞാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയും ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തത്. കസ്റ്റഡിയില്‍ കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്നുവെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു.
വൃക്ക സംബന്ധമായ അസുഖം
വൃക്ക സംബന്ധമായ അസുഖമാണ് മരണ കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. 1995ലാണ് കേസ് മജിസ്ട്രേറ്റിന് മുമ്പാകെ എത്തിയത്. എന്നാല്‍ ഗുജറാത്ത് ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തു. 2011വരെ സ്റ്റേ നിലനിന്നിരുന്നു. പിന്നീട് സ്റ്റേ നീക്കി.
എട്ട് പേര്‍ക്കെതിരെ കേസ്
സഞ്ജീവ് ഭട്ട് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കസ്റ്റഡി മരണം ആരോപിച്ച പ്രഭുദാസിന്റെ സഹോദരന് അമൃതലാല്‍ വൈഷ്ണനി പരാതി നല്കി. വിചാരണ വൈകിയതിനെതിരെ കഴിഞ്ഞ ഏപ്രിലില്‍ അമൃതലാല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ വേഗത്തിലാക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
കസ്റ്റഡിയില്‍ ആര്‍ക്കും മര്‍ദ്ദനമേറ്റില്ല
കസ്റ്റഡിയില്‍ ആര്‍ക്കും മര്‍ദ്ദനമേറ്റില്ല എന്ന് ചില സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവരെ വിശ്വാസത്തിലെടുക്കാന്‍ പ്രോസിക്യൂഷന് തയ്യാറായില്ല. ഇവരെ വിസ്തരിച്ചില്ലെന്ന് സഞ്ജീവ് ഭട്ട് ആരോപിച്ചിരുന്നു. ഒട്ടേറെ സാക്ഷികള്‍ കൂറുമാറുകയും ചെയ്തു. 300ഓളം സാക്ഷികളുള്ള കേസില്‍ 32 സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്.
സഞ്ജീവ് ഭട്ട് ഇപ്പോള്‍ എവിടെ?
1988ലെ ഐപിഎസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. നിലവില്‍ മറ്റൊരു കേസില്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബനസ്കാന്തയിലെ 22 വര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സഞ്ജീവ് ഭട്ട് ഇപ്പോള്‍ പാലന്‍പൂര്‍ ജയിലിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനാണ് സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപ കാലത്ത് സര്‍ക്കാരിലെ ഉന്നതര്‍ നടത്തിയ ഒത്തുകളികള്‍ സഞ്ജീവ് ഭട്ട് പരസ്യമാക്കിയിരുന്നു.
മോദിക്കെതിരെ സത്യവാങ്മൂലം
2011 ഏപ്രിലില്‍ മോദിക്കെതിരെ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. ഗുജറാത്ത് കലാപ വേളയില്‍ മുഖ്യമന്ത്രിയായിരുന്ന മോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. കലാപകാരികളെ നിയന്ത്രിക്കേണ്ട എന്ന് മോദി യോഗത്തില്‍ ആവശ്യപ്പെട്ടുവെന്ന സഞ്ജീവ് ഭട്ട് സത്യവാങ് മൂലത്തില്‍ പറയുന്നു. താന്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും സഞ്ജീവ് ഭട്ട് കോടതിയെ അറിയിക്കുകയുണ്ടായി. എന്നാല്‍ കലാപക്കേസ് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയമിച്ച പ്രത്യേക സംഘം മോദിക്ക് ശുദ്ധപത്രം നല്‍കുകയായിരുന്നു.
അമേരിക്കയുടെ ചാരപ്രവൃത്തി ഇറാന് തകര്‍ത്തു; യുഎസ് വിമാനം വെടിവച്ചിട്ടു