മെഹബൂബ മുഫ്തിയുടെ കരുതൽ തടങ്കൽ നീട്ടി: നീക്കം പൊതുസുരക്ഷ കണക്കിലെടുത്തെന്ന് സർക്കാർ!!
ശ്രീനഗർ: മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ കരുതൽ തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പൊതുസുരക്ഷാ നിയനപ്രകാരമാണ് തടങ്കലിൽ വെച്ചിട്ടുള്ളത്. നിലവിലുള്ള കരുതൽ തടങ്കലിന്റെ കാലാവധി ആഗസ്റ്റ് അഞ്ചിന് അവസാനിക്കാനിരിക്കെയാണ് സർക്കാർ നീക്കം. പിഡിപിയും ഇക്കാര്യം ട്വീറ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
' എസ്ആർപി ആർഎസ്എസ് വിട്ടതിൽ തെറ്റൊന്നും കാണുന്നില്ല, മനുഷ്യർ ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കും'
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി സർക്കാർ കരുതൽ തടങ്കലിലാക്കിയ നൂറ് കണക്കിന് പേരിൽ ഒരാളാണ് മെഹബൂബ മുഫ്തി. 2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുന്നത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് അടുത്ത മൂന്ന് മാസത്തേക്ക് കൂടി മെഹബൂബ മുഫ്തി അവരുടെ ഔദ്യോഗിക വസതിയായ ഫെയർ വ്യൂ ബംഗ്ലാവിൽ കരുതൽ തടങ്കലിൽ തുടരേണ്ടതുണ്ട്.
Recommended Video
ഔദ്യോഗിക വസതി സബ് ജയിലായി പ്രഖ്യാപിച്ച ശേഷമാണ് മെഹബൂബയെ ഇവിടെ കരുതൽ തടങ്കലിലാക്കിയത്. എട്ട് മാസത്തോളം തുടർച്ചയായി സർക്കാർ നിയന്ത്രണത്തിലായിരുന്നു മെഹബൂബ കഴിഞ്ഞിരുന്നത്. തുടർന്നാണ് ഏപ്രിൽ ഏഴിന് വീട്ടുതടങ്കലിലേക്ക് മാറ്റുന്നത്. ആദ്യം കരുതൽ തടങ്കലിലാണ് പാർപ്പിച്ചിരുന്നതെങ്കിലും ഫെബ്രുവരി അഞ്ചിനാണ് ഇവർക്കെതിരെ പിഎസ്എ ചുമത്തുന്നത്.
ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളായ ഒമർ അബ്ദുള്ള, പിതാവ് ഫാറൂഖ് അബ്ദുള്ള, സജ്ജാദ് ലോൺ എന്നിങ്ങനെ പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതൽ തടങ്കലിൽ കഴിഞ്ഞിരുന്നത്. ഇതിൽ ഒമർ അബ്ദുള്ളയുടെയും ഫാറൂഖ് അബ്ദുള്ളയുടെയും തടങ്കൽ കാലാവധി മാർച്ചിൽ അവസാനിച്ചിരുന്നു.