കല്‍ക്കരി അഴിമതി കേസ്: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി കുറ്റക്കാരന്‍, മധുകോഡക്ക് ശിക്ഷ നാളെ വിധിക്കും
ദില്ലി: കല്‍ക്കരി അഴിമതി കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ദില്ലി പ്രത്യേക സിബിഐ കോടതിയുടെതാണ് കണ്ടെത്തല്‍. മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച്‌സി ഗുപ്ത, മുന്‍ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി അശോക് കുമാര്‍ ബസു, ഇവരുമായി ബന്ധമുണ്ടായിരുന്ന വ്യക്തി എന്നിവരെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ശിക്ഷ വ്യാഴാഴ്ച വിധിക്കും.
ജാര്‍ഖണ്ഡിലെ രാജാര നോര്‍ത്ത് കല്‍ക്കരി ബ്ലോക്ക് ചട്ടങ്ങള്‍ ലംഘിച്ച് കൊല്‍ക്കത്ത കേന്ദ്രമായുള്ള വിനി അയണ്‍ ആന്റ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുവദിച്ചതാണ് കേസിന് ആധാരം. കുറ്റകരമായ ഗൂഢാലോചന, പൊതു പ്രവര്‍ത്തകനായിരിക്കെ വിശ്വാസ വഞ്ചന നടത്തി തുടങ്ങിയ വകുപ്പുകളും ഈ കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു.
കേസില്‍ ഉള്‍പ്പെട്ട കമ്പനി 2007 ജനുവരി എട്ടിന് കല്‍ക്കരി ബ്ലോക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇവര്‍ക്ക് ബ്ലോക്ക് അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നില്ല. കല്‍ക്കരി മന്ത്രാലയവും നിര്‍ദേശിച്ചിരുന്നില്ല. എന്നിട്ടും കല്‍ക്കരി ബ്ലോക്ക് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍.
36ാം സ്‌ക്രീനിങ് കമ്മിറ്റിയാണ് കല്‍ക്കരി പാടം അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തത്. എച്ച്‌സി ഗുപ്തയായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കാലത്താണ് വിവാദ സംഭവങ്ങള്‍ നടന്നത്. അന്ന് മന്‍മോഹന്‍ സിങിനായിരുന്നു കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല. പക്ഷേ, അദ്ദേഹത്തെ അറിയിക്കാതെയാണ് ഈ കല്‍ക്കരി പാടം വിവാദ കമ്പനിക്ക് അനുവദിച്ചതെന്നും സിബിഐ കണ്ടെത്തുകയായിരുന്നു.
ഗുപ്ത,
മധുകോഡ,
ബസു
എന്നിവര്‍
ചേര്‍ന്ന്
നടത്തിയ
ക്രിമിനല്‍
ഗൂഢാലോചനയുടെ
ഫലമായാണ്
കല്‍ക്കരി
പാടം
വിവാദ
കമ്പനിക്ക്
ലഭിച്ചതെന്നും
സിബിഐ
കണ്ടെത്തി.
സിബിഐ
കണ്ടെത്തല്‍
കോടതി
ശരിവയ്ക്കുകയായിരുന്നു.