കോണ്‍ഗ്രസില്‍ നിന്ന് ചാടി, ബിജെപി സ്വീകരിച്ചതുമില്ല; പെരുവഴിയിലായി കര്‍ണാടക വിമതന് റോഷന് ബെയ്ഗ്
ബെംഗളൂരു: അയോഗ്യതാ നടപടി അംഗീകരിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതോടെ കര്‍ണാടകയിലെ 17 കോണ്‍ഗ്രസ്, ജെഡിഎസ് വിമത നേതാക്കള്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ അവരില്‍ 13 പേരേയും അവരവരുടെ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
വിമതരുടെ രാജി കാരണമാണ് കര്‍ണാടകയില്‍ ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിച്ചതെന്നും ഇവരുടെ വിജയത്തിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി യെഡിയൂരപ്പ വ്യക്തമാക്കി. 17 വിമത നേതാക്കളില്‍ റോഷന് ബെയ്ഗിനെ മാത്രമാണ് ബിജെപി സ്വീകരിക്കാതിരുന്നത് എന്നത് ശ്രദ്ധേയമാണ്. ബിജെപി നിലപാട് ബെയ്ഗിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
എതിര്‍പ്പ്
സംസ്ഥാനത്തെ ചില നേതാക്കളുടേയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റേയും എതിര്‍പ്പിനെ തുടര്‍ന്നാണ് മംഗളൂര് മേഖലയില്‍ നിന്നുള്ള നേതാവും മുന്‍ മന്ത്രിയുമായ റോഷന് ബെയ്ഗിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോഷന് ബെയ്ഗിന്റെ മണ്ഡലമായ ശിവാജി നഗറില്‍ എം ശരവണയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ബെയ്ഗിന്റെ ശ്രമം
ശിവാജി നഗറില്‍ മകന് റുമാന്‍ ബെയ്ഗിന് ടിക്കറ്റുറപ്പിക്കാനായിരുന്നു റോഷന് ബെയ്ഗിന്റെ ശ്രമം. ഇതിനായി ബുധനാഴ്ച്ച രാത്രി മുഖ്യമന്ത്രി യെഡിയൂരപ്പയുമായി മണിക്കൂറുകളോളം അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ബെയ്ഗിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന കാര്യത്തില്‍ പോലും ബിജെപി തീരുമാനം എടുത്തില്ല
ഈശ്വരപ്പ
കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുയും ബിജെപി സ്വീകരിക്കാതിരിക്കുകയും ചെയ്തതോടെ റോഷന് ബെയ്ഗിന്റെ കാര്യം അനിശ്ചിതത്വത്തിലായി. കേന്ദ്ര നേതൃത്വത്തിന് പുറമെ ബിജെപിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ കെസ് ഈശ്വരപ്പ തന്നെയാണ് റോഷന് ബെയ്ഗിന്റെ പ്രവേശനത്തെ എതിര്‍ത്ത് പരസ്യമായി രംഗത്തുള്ളത്.
ബെയ്ഗിനെ തങ്ങള്‍ക്ക് ആവശ്യമില്ല
16 വിമത നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് 'ബെയ്ഗിനെ തങ്ങള്‍ക്ക് ആവശ്യമില്ല' എന്ന് ഈശ്വരപ്പ തുറന്നടിച്ചു. ഇക്കാര്യത്തില്‍ ഇനി ഒരു ചര്‍ച്ചയുടെ ആവശ്യം ഇല്ലെന്നും തങ്ങള്‍ക്ക് താല്പര്യമില്ലാത്തത് കൊണ്ടാണ് ബെയ്ഗിനെ ക്ഷണിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗതം ചെയ്യുന്നു
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാരേയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ബുധനാഴ്ച്ചത്തെ സുപ്രീംകോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രി യെഡിയൂരപ്പ പ്രതികരിച്ചിരുന്നു.
രമേശ് ജാര്‍ക്കിഹോളി
കോണ്‍ഗ്രസ്, ജെഡിഎസ് ബന്ധം ഉപേക്ഷിച്ച 17 പേരും ഐകകണ്ഠ്യേനയാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നായിരുന്നു വിമത പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ രമേശ് ജാര്‍ക്കിഹോളി അഭിപ്രായപ്പെട്ടത്. ഉപതിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നുവെന്ന് റോഷന് ബെയ്ഗും പറഞ്ഞിരുന്നു.
കോര്‍കമ്മറ്റി യോഗത്തില്‍
എന്നാല്‍ കോടതി വിധിക്ക് പിന്നാലെ ചേര്‍ന്ന ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ ബെയ്ഗിനെ പാര്‍ട്ടിയിലേക്ക് എടുക്കുന്നതില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നു. റോഷന് ബെയ്ഗിന്റെ കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും അതിന് ശേഷം പ്രതികരിക്കാമെന്നും യെഡിരൂപ്പ പറഞ്ഞിന് പിന്നാലെ എം ശരവണയെ ശിവാജി നഗറില്‍ സ്ഥാനാര്‍ത്ഥിയാക്കിയുള്ള കേന്ദ്രത്തിന്റെ പട്ടികയും വന്നു.
യെഡിയൂരപ്പക്ക് താല്പര്യം
മുഖ്യമന്ത്രി യെഡിയൂരപ്പക്ക് റോഷന് ബെയ്ഗിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ താല്പര്യം ഉണ്ടായിരുന്നെങ്കിലും മറ്റ് മുതിര്‍ന്ന നേതാക്കള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. കേന്ദ്ര നേതൃത്വവും ഇവര്‍ക്കൊപ്പം നിന്നപ്പോള്‍ റോഷന് ബെയ്ഗിന് ബിജെപി പ്രവേശനത്തിന്റെ വാതില്‍ താല്‍ക്കാലികമായെങ്കിലും അടഞ്ഞു.
കോണ്‍ഗ്രസില്‍ ആഹ്ളാദം
റോഷന് ബെയ്ഗിനെ ബിജെപി തഴഞ്ഞതില്‍ കോണ്‍ഗ്രസ് ക്യാംമ്പുകളില്‍ ആഹ്ളാദം സൃഷ്ടിക്കുകയും ചെയ്തു. ഇന്ന് റോഷന് ബെയ്ഗിനെ ബിജെപി തഴഞ്ഞെന്നും നാളെ ഇതെ ഗതിയാണ് മറ്റ് വിമത നേതാക്കളെ കാത്തിരിക്കുന്നതെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഈസ്വര് ഖണ്ഡ്രെ അഭിപ്രായപ്പെട്ടു.
സര്‍ക്കാറിന്റെ നിലനില്‍പ്പ്
അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ കേന്ദ്ര നേതാക്കളെയടക്കം പ്രചാരണത്തിന് എത്തിക്കാനാണ് ബിജെപി നീക്കം. സര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ എന്ത് തന്ത്രം പ്രയോഗിച്ച ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ബിജെപി ശ്രമം. 15 മണ്ഡലങ്ങളില്‍ 6 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാറിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാവും.
ഏറെ വിയര്‍ക്കും
വിമതരെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പാണ് നിലനില നില്‍ക്കുന്നത്. ഇത അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി ഏറെ വിയര്‍ക്കും. അതിനാല്‍ തന്നെ പാര്‍ട്ടിയിലെ വിമത ശബ്ദങ്ങളെ അനുനയിപ്പിക്കാനാണ് ബിജെപി നേതാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
കർണാടകയിൽ വീണ്ടും കിംഗ് മേക്കറാകാൻ ജെഡിഎസ്; ബിജെപിയെ വീഴ്ത്താൻ തന്ത്രം ഇങ്ങനെ
മഹാരാഷ്ട്രയിൽ തർക്കം തീരുന്നു, പുതിയ സർക്കാർ 5 വർഷം കാലാവധി തികയ്ക്കുമെന്ന് ശരദ് പവാർ