രാഹുല്‍ ഗാന്ധി എന്നാണ് പാർട്ടിക്കുള്ളിലെ ബിജെപി അനുയായികളെ പുറത്താക്കുന്നത്: ചോദ്യവുമായി ദിഗ്‌വിജയ് സിംഗ്
അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് തലപ്പത്തെ വലിയൊരു വിഭാഗം ബി ജെ പി അനുയായികളാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പാർട്ടിക്ക് അകത്തും പുറത്തും ചർച്ചാ വിഷയമാകുന്നു. പാർട്ടിയില്‍ ബി ജെ പി അനുയായികളുണ്ടെങ്കില്‍ അവരെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് എംപിയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'രാഹുൽ ഗാന്ധി ബിജെപി അനുഭാവികളെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നത് എപ്പോഴാണ്' ദിഗ്‌വിജയ് സിംഗ് ചോദിച്ചു. മൂന്ന് പതിറ്റാണ്ടായി അധികാരത്തിൽ നിന്ന് പുറത്തായ ഗുജറാത്തിലെ കോൺഗ്രസിന്റെ സംഘടനാ ബലഹീനതയെക്കുറിച്ച് കഴിഞ്ഞ ദിവസമായിരുന്നു രാഹുല്‍ ഗാന്ധി സംസാരിച്ചത്. കോണ്‍ഗ്രസ് നേതാക്കളില്‍ ചിലർ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുവെന്നും അവരില്‍ ചിലർ ബി ജെ പിയുമായി കൂട്ടുകൂടുന്നുവെന്നും മുന്‍ എ ഐ സി സി അധ്യക്ഷൻ പറഞ്ഞു.

'ഗുജറാത്തിലെ പാർട്ടി നേതൃത്വം, ഗുജറാത്തിലെ പ്രവർത്തകർ, ഗുജറാത്തിലെ ജില്ലാ പ്രസിഡന്റുമാർ ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരിലെല്ലാം രണ്ട് തരം ആളുകളുണ്ട്. ഒരു കൂട്ടർ ജനങ്ങളോടൊപ്പം നിൽക്കുന്നു, ജനങ്ങൾക്കുവേണ്ടി പോരാടുന്നു, ജനങ്ങളെ ബഹുമാനിക്കുന്നു, കോൺഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്രം ഹൃദയത്തിൽ ഉൾക്കൊള്ളുന്നു. മറ്റൊരു വിഭാഗം ജനങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നവരും, ജനങ്ങളെ ബഹുമാനിക്കാത്തവരുമാണ്. അവരിൽ പകുതിയും ബി ജെ പിയുമായി കൂട്ടുകൂടുന്നവരുമാണ്. ഈ രണ്ടുകൂട്ടരേയും വേർപെടുത്തുന്നതുവരെ, ഗുജറാത്തിലെ ജനങ്ങൾക്ക് നമ്മളിൽ വിശ്വസിക്കാൻ കഴിയില്ല' മുന്‍ എ ഐ സി സി അധ്യക്ഷനായ രാഹുല്‍ ഗാന്ധി പറഞ്ഞു.
ആവശ്യമെങ്കിൽ പാർട്ടി 20 മുതൽ 30 വരെ ആളുകളെ പുറത്താക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് കോൺഗ്രസിന്റെ പുനരുജ്ജീവനം രണ്ട് മുതൽ മൂന്ന് വർഷം വരെയുള്ള പദ്ധതിയല്ല, മറിച്ച് 50 വർഷത്തെ പദ്ധതിയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ സംഘടന ശേഷി വിലയിരുത്തുന്നതിനായി നടത്തിയ രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ അവസാനം അഹമ്മദാബാദിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോൺഗ്രസിനുള്ളിൽ നിന്ന് ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, പരസ്യമായി തന്നെ അവർക്ക് വേണ്ടി പ്രവർത്തിക്കാൻ നിങ്ങളെ ഞങ്ങള്‍ പുറത്താക്കും. ബി ജെ പിയിൽ നിങ്ങൾക്ക് ഒരു പ്രാധാന്യവുമില്ലെന്ന് അപ്പോള്‍ നിങ്ങൾ മനസ്സിലാക്കും. തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതും തോൽക്കുന്നതും മറക്കുക, പകരം മുതിർന്ന നേതാക്കളുടെ സിരകളിലൂടെ കോൺഗ്രസിന്റെ രക്തം ഒഴുകണം. സംഘടനയുടെ നിയന്ത്രണം അത്തരം നേതാക്കളുടെ കൈകളിലായിരിക്കണം. അത്തരമൊരു നീക്കമുണ്ടായാല്‍ ഗുജറാത്തിലെ ജനങ്ങൾ പാർട്ടിയിലേക്ക് ഇരച്ചു കയറാൻ ആഗ്രഹിക്കും, അവർക്ക് വേണ്ടി നമ്മുടെ വാതിലുകൾ തുറക്കേണ്ടിവരും. നമ്മൾ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല, ഇത് രണ്ട്-മൂന്ന് വർഷത്തെ പദ്ധതിയല്ല, മറിച്ച് 50 വർഷത്തെ പദ്ധതിയാണ്' രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications