കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്; മധ്യപ്രദേശില്‍ മറ്റൊരു മുന്‍ മന്ത്രിയും അംഗമായി, ബിജെപി ചര്‍ച്ചക്കിടെ
Recommended Video
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് വന്‍ സ്വാധീനമുള്ള പുഷ്പരാജ് സിങാണ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്. സംസ്ഥാനത്ത് മന്ത്രി പദവികള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം ബിജെപിയില്‍ ചേരുന്നുവെന്ന് അടുത്തിടെ പ്രചാരണം ശക്തമായിരുന്നു. ഇദ്ദേഹത്തിന്റെ മകന്‍ ബിജെപി എംഎല്‍എയാണ്.
ബിജെപി നേതാക്കള്‍ പുഷ്പരാജ് സിങുമായി ചര്‍ച്ച നടത്തി വരവെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി നേതാക്കള്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് ഈ വാര്‍ത്ത. ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരിന്ന പദ്മ ശുക്ല കഴിഞ്ഞദിവസം ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്കാണ്. വിവരങ്ങള്‍ ഇങ്ങനെ....
ബിജെപിക്ക് തിരിച്ചടി
ദേശീയതലത്തില്‍ ഒട്ടേറെ ബിജെപി നേതാക്കള്‍ അടുത്തിടെ രാജിവച്ചിരുന്നു. പലരും കോണ്‍ഗ്രസില്‍ ചേരുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും പ്രധാന നേതാക്കളാണ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. വന്‍ ജനസ്വാധീനമുള്ളവര്‍ രാജിവയ്ക്കുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.
പദ്മ ശുക്ലക്ക് പിന്നാലെ
മധ്യപ്രദേശില്‍ മുന്‍ മന്ത്രി പദ്മ ശുക്ല രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത് വന്‍ വാര്‍ത്തയായിരുന്നു. പ്രധാനമന്ത്രി മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മധ്യപ്രദേശ് സന്ദര്‍ശിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു പദ്മയുടെ രാജി. ഉടനെ അവര്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
പുഷ്പരാജ് ശക്തന്‍
പദ്മ ശുക്ലയുടെ രാജിയെ തുടര്‍ന്നുള്ള ഞെട്ടല്‍ മാറും മുമ്പാണ് പുഷ്പരാജ് സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. റിവയിലെ ശക്തനായ നേതാവാണ് പുഷ്പരാജ് സിങ്. ഇദ്ദേഹത്തിന്റെ മകന്‍ ദിവ്യരാജ് സിങ് ബിജെപി എംഎല്‍എയാണ്. പുഷ്പരാജ് ബിജെപിയില്‍ ചേരുമെന്ന് പ്രചാരണമുണ്ടായിരുന്നു. ബിജെപി നേതാക്കള്‍ ഇദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരിക്കെയാണ് ബിജെപി നേതാക്കളെ അമ്പരപ്പിച്ച് പുഷ്പരാജ് സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം
ഏറെകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നേതാവാണ് പുഷ്പരാജ് സിങ്. പിന്നീട് അദ്ദേഹം രാജിവച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും അധികകാലം തുടര്‍ന്നില്ല. ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാതിരുന്ന പുഷ്പരാജ് സിങിനെ ബിജെപിയിലെത്തിക്കാന്‍ നേതാക്കള്‍ ശ്രമിച്ചിരുന്നു. ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസം അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തു.
എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക്
രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതെന്ന് പുഷ്പരാജ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. വിന്ധ്യ മേഖലയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. അദ്ദേഹം റിവയില്‍ വന്നപ്പോഴാണ് പുഷ്പരാജ് സിങുമായി ചര്‍ച്ച നടത്തിയത്. പുഷ്പരാജിന്റെ മകനും മറ്റു ചില ബിജെപി എംഎല്‍എമാരും കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പലരുമായും ചര്‍ച്ച നടക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.
ബിജെപി മകനെ പിടിച്ചു, അച്ഛനെ കോണ്‍ഗ്രസും
ദിഗ് വിജയ് സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു പുഷ്പരാജ്. 2008ലാണ് കോണ്‍ഗ്രസ് നേതാക്കളുമായി പിണങ്ങി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഒരു പാര്‍ട്ടിയിലും ചേര്‍ന്നില്ല. ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ദിവ്യരാജ് ബിജെപിയില്‍ ചേരുകയും ചെയ്തു. സിര്‍മാവുറില്‍ മല്‍സരിച്ച് നിയമസഭയിലെത്തുകയും ചെയ്തു.
താക്കൂര്‍ വിഭാഗത്തിന്റെ നേതാവ്
തൊട്ടുപിന്നാലെയാണ് പുഷ്പരാജിനെയും ബിജെപിയിലെത്തിക്കാന്‍ നീക്കം ശക്തമായത്. പുഷ്പരാജ് ബിജെപിയില്‍ ചേര്‍ന്ന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് സിങിനെതിരെ മല്‍സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. റിവയില്‍ ശക്തരായ താക്കൂര്‍ വിഭാഗക്കാരുടെ പിന്തുണയുള്ള വ്യക്തിയാണ് പുഷ്പരാജ്.
കാര്യങ്ങള്‍ മാറിയത് ഇങ്ങനെ
എന്നാല്‍ കോണ്‍ഗ്രസ് നേതാവ് അജയ് സിങുമായി നടത്തിയ ചര്‍ച്ചയാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. അദ്ദേഹം വീണ്ടും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. റിവയില്‍ അദ്ദേഹം മല്‍സരിക്കുമെന്നാണ് വിവരം. ബിജെപി മന്ത്രി രാജേന്ദ്ര ശുക്ലക്കെതിരെ അദ്ദേഹം മല്‍സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. നേരത്തെ മൂന്ന് തവണ നിയമസഭാംഗമായ വ്യക്തിയാണ് പുഷ്പരാജ്.
മാനവേന്ദ്രയുടെ രാജി
രാജസ്ഥാനില്‍ മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങിന്റെ മകനും സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനമുള്ള പാര്‍ലമെന്റംഗവുമായ മാനവേന്ദ്ര സിങ് രാജിവച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. അദ്ദേഹം കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. ബിഹാറിലും സമാനമായ സാഹചര്യമാണ്. എന്‍ഡിഎ സര്‍ക്കാരില്‍ അംഗമായ ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടി മുന്നണി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ച് സംസ്ഥാനങ്ങള്‍
അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലാണെന്നാണ് വിലയിരുത്തുന്നത്. ഇതില്‍ മിസോറാം മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. തെലങ്കാന ഒഴികെയുള്ള മറ്റു മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്.
ബിജെപിയും കളിക്കുന്നു
രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില് ബിജെപിക്ക് ഭരണം നഷ്ടമാകുമെന്നാണ് പ്രവചനം. അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വെകള്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് സൂചിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിലേക്ക് പ്രമുഖരുടെ കുത്തൊഴുക്ക്. എന്നാല്‍ ബിജെപി പ്രതിപക്ഷ മുന്നണിയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. കോണ്‍ഗ്രസിനൊപ്പം ചേരാതെ ബിഎസ്പി ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ബിജെപിയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച സുനാമിയിൽ മരണസംഖ്യ ഉയരുന്നു; വിമാനത്താവളം അടച്ചു....