കമൽനാഥ് സർക്കാരിനെതിരെ പ്രതിഷേധം; മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ അറസ്റ്റ് ചെയ്തു
ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറസ്റ്റിൽ. കര്‍ഷക പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ശിവപുരിയിലെ പിച്ചോറിൽ വെച്ച് ശിവരാജ് സിംഗ് ചൗഹാൻ അറസ്റ്റിലാകുന്നത്. കർഷക പ്രതിഷേധത്തിനിടെ മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ശിവരാജ് സിംഗ് ചൗഹാൻ ഉന്നയിച്ചത്. സർക്കാർ സമ്പൂർണ പരാജയമാണെന്ന് ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചു.
കാർഷിക വായ്പകൾ എഴുതി തള്ളുമെന്ന വാദ്ഗാനം പാലിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വലിയ വാദ്ഗാനങ്ങൾ നൽകി അധികാരത്തിലെത്തിയ സർക്കാർ ഒരു വാഗ്ദാനങ്ങളും ഇതുവരെ പാലിച്ചിട്ടില്ല. കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ ഇതുവരെ തയാറായിട്ടില്ല. ഈ സർക്കാരിനെ ഞങ്ങൾ ഭയപ്പെടുന്നില്ല. അടിയന്തരാവസ്ഥയിൽ ഭയപ്പെട്ടിട്ടില്ല, പിന്നെ എന്തിനാണ് ഇപ്പോൾ ഭയപ്പെടുന്നതെന്നും ശിവരാജ് സിംഗ് ചൗഹാൻ ചോദിച്ചു.

രാഹുൽ ഗാന്ധി നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മധ്യപ്രദേശിൽ കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാദ്ഗാനങ്ങളിൽ ഒന്നായിരുന്നു അധികാരത്തിലെത്തി 10 ദിവസത്തിനകം കാർഷിക കടം എഴുതിതള്ളുകയെന്നത്. എന്നാൽ തന്റെ വാദ്ഗാനം പാലിക്കുകയോ ജനങ്ങൾക്ക് മറുപടി പറയുകയോ ചെയ്യാൻ രാഹുൽ ഗാന്ധി തയാറായില്ലെന്നാണ് ശിവരാജ് സിംഗ് ചൗഹാൻ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന ആവർത്തിച്ചായിരുന്നു ചൗഹാന്റെ വിമർശനം.
നിശ്ചിത കാലയളവിൽ കാർഷിക വായ്പകൾ എഴുതി തള്ളിയില്ലെങ്കിൽ മുഖ്യമന്ത്രിയെ മാറ്റുമെന്ന രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എട്ട് മാസങ്ങൾ കടന്നു പോയി. രാഹുലിന്റെ കണക്ക് അനുസരിച്ച് 24 മുഖ്യമന്ത്രിമാരെ നിയമിക്കേണ്ട സമയമായെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാദ്ഗാനങ്ങൾ പാലിക്കാൻ സോണിയാ ഗാന്ധി തയാറാകണമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
അതേസമയം കാർഷിക വായ്പകൾ എഴുതി തള്ളാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പ്രതികരിച്ചു. വാഗ്ദാനങ്ങൾ പാലിക്കുമെന്നും എന്നാൽ നടപടി ക്രമങ്ങൾക്ക് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications