മുൻ മന്ത്രി കോൺഗ്രസിൽ നിന്ന് രാജി വെച്ചു, പുതിയ പാർട്ടി ജമ്മു കശ്മീരിൽ രൂപീകരിക്കും!
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക് ഇതുവരെ മടങ്ങി എത്തിയിട്ടില്ല. പ്രത്യേക പദവി നീക്കം ചെയ്തതിന് ശേഷമുളള ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടക്കാനിരിക്കുകയാണ്. അതിനിടെ മുന്‍ കോണ്‍ഗ്രസ് മന്ത്രി ഉസ്മാന് മജീദ് അടക്കമുളളവര്‍ ചേര്‍ന്ന് കശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുളള നീക്കത്തിലാണ്.
പിഡിപിയിലേയും നാഷണല്‍ കോണ്‍ഫറന്‍സിലേയും നേതാക്കളും പുതിയ പാര്‍ട്ടി രൂപീകരണ നീക്കത്തിന് പിന്നിലുണ്ട്. മുന്‍മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ഉസ്മാന് മജീദ് കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തി രാജി വെച്ചിരിക്കുകയാണ്.
കശ്മീരിൽ പുതിയ പാർട്ടി
കോണ്‍ഗ്രസിലേയും ഒമര്‍ അബ്ദുളളയുടെ നാഷണല്‍ കോണ്‍ഫറന്‍സിലേയും മെഹ്ബൂബ മുഫ്തിയുടെ പിഡിപിയിലേയും അസംതൃപ്തരായ നേതാക്കള്‍ ചേര്‍ന്നാണ് ജമ്മു കശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുളള നീക്കം നടത്തുന്നത്. പിഡിപി സ്ഥാപക നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മുസാഫര്‍ ഹുസൈന് ബെയ്ഗ് ആണ് പാര്‍ട്ടിയുണ്ടാക്കാനുളള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
പാർട്ടി വിട്ട് മുൻ മന്ത്രി
പിഡിപിയില്‍ നിന്ന് ഹുസൈന് ബെയ്ഗിനൊപ്പം കശ്മീരിലെ മുന്‍ ധനകാര്യ മന്ത്രിയായ അല്‍ത്താഫ് ബുഖാരി അടക്കമുളള പ്രമുഖ നേതാക്കളുമുണ്ട്. ബന്ദിപ്പോരയില്‍ നിന്നുളള മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായ ഉസ്മാന് മജീദ് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ടത്. മാത്രമല്ല ബന്ദിപ്പോരയില്‍ വന്‍ റാലിയും ഉസ്മാന് മജീദ് സംഘടിപ്പിച്ചു.
കശ്മീരിന് സംസ്ഥാന പദവി
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെട്ടതിന് ശേഷം ബന്ദിപ്പോരയില്‍ ഇതാദ്യമായാണ് റാലി സംഘടിപ്പിക്കപ്പെടുന്നത്. കോണ്‍ഗ്രസില്‍ നിന്നും പിഡിപിയില്‍ നിന്നും നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നുമുളള മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ തന്നെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തും. ജമ്മു കശ്മീരിന് സംസ്ഥാന പദവി വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുമെന്ന് ഉസ്മാന് മജീദ് വ്യക്തമാക്കി.
കാരണം കോൺഗ്രസ്
കൂടാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേഗത്തിലാക്കാനും പുതിയ പാര്‍ട്ടി ആവശ്യപ്പെടുമെന്നും ഉസ്മാന് മജീദ് പറഞ്ഞു. ബന്ദിപ്പോരയില്‍ വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ പാര്‍ട്ടിക്കെതിരെ ഉസ്മാന് മജീദ് തുറന്നടിച്ചു. കഴിഞ്ഞ 70 വര്‍ഷമായുളള കശ്മീര്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് ഉസ്മാന് മജീദ് കുറ്റപ്പെടുത്തി.
ബിജെപിക്ക് റോളില്ല
ബിജെപിയുടെ പിന്തുണയോടെയാണ് പുതിയ പാര്‍ട്ടി രൂപീകരണത്തിനുളള നീക്കം നടക്കുന്നത് എന്ന ആരോപണം ഉസ്മാന് മജീദ് തള്ളിക്കളഞ്ഞു. പ്രാദേശിക തലത്തില്‍ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്ന് വരുന്ന പാര്‍ട്ടിയെ ബിജെപിയുമായി കൂട്ടിക്കെട്ടുന്നത് അടിസ്ഥാനരഹിതമാണെന്നും ഉസ്മാന് മജീദ് പറഞ്ഞു. സമാനമനസ്ക്കരായ രാഷ്ട്രീയക്കാരുമായി ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
കോൺഗ്രസിന് ആത്മാർത്ഥതയില്ല
സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇടയിലുളള വിടവ് നികത്തേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് മാത്രമേ അതിന് സാധിക്കുകയുളളൂ. തങ്ങള്‍ ഒരുമിക്കുന്നത് കശ്മീരി ജനതയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയാണ്, ഉസ്മാന് മജീദ് കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ ജനതയോട് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കാലത്തും ആത്മാര്‍ത്ഥത കാണിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാരണം കാണിക്കല്‍ നോട്ടീസ്
കോണ്‍ഗ്രസ് ദില്ലിയില്‍ ഒരു ഭാഷയിലും കശ്മീരില്‍ വേറൊരു ഭാഷയിലും ശ്രീനഗറില്‍ മൂന്നാമതൊരു ഭാഷയിലുമാണ് സംസാരിക്കുന്നതെന്നും ഉസ്മാന് മജീദ് ആരോപിച്ചു. കശ്മീരില്‍ സന്ദര്‍ശനത്തിന് എത്തിയ യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് അംഗങ്ങളെ അനുമതി ഇല്ലാതെ സന്ദര്‍ശിച്ചതിന് ഉസ്മാന് മജീദിന് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.