ശിവരാജ് സിംഗ് ചൗഹാന്റെ ദത്ത് പുത്രി മരിച്ച നിലയില്‍! മരണ കാരണം പോസ്‌ററ് മോര്‍ട്ടം റിപ്പോർട്ടിന് ശേഷം
ഭോപ്പാല്‍: മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്റെ ദത്ത് പുത്രിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാരതി വര്‍മയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ നടത്തുന്ന സേവാശ്രമത്തിലെ അംഗമായിരുന്നു ഭാരതി വര്‍മ്മ.. ശിവരാജ് സിംഗ് ചൗഹാന്‍ ഭാരതിയെ സ്വന്തം മകളെ പോലെ ആയിരുന്നു കണക്കാക്കിയിരുന്നത് എന്നാണ് സേവാശ്രമത്തിലെ അന്തേവാസികള്‍ പറയുന്നത്.
രവീന്ദ്ര വര്‍മ്മയാണ് ഭാരതി വര്‍മ്മയുടെ ഭര്‍ത്താവ്. ഭാരതിയുടെ മരണത്തെ കുറിച്ച് രവീന്ദ്ര വര്‍മ്മ പറയുന്നതിങ്ങനെ. ''ഭാരതിക്ക് ശാരീരിക വിഷമതകള്‍ ഉണ്ടായിരുന്നു. അവള്‍ അതിനുളള ചികിത്സയിലുമായിരുന്നു. രാവിലെ ഛര്‍ദ്ദി ഉണ്ടായതിനെ തുടര്‍ന്ന് അവള്‍ ആശുപത്രിയില്‍ പോയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു''.
കഴിഞ്ഞ വര്‍ഷമാണ് തങ്ങളുടെ വിവാഹം ശിവരാജ് സിംഗ് ചൗഹാന്‍ നേരിട്ട് നടത്തി തന്നത് എന്നും രവീന്ദ്ര വര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. വിദിഷ ജില്ലാ ആശുപത്രിയില്‍ വെച്ചാണ് ഭാരതി വര്‍മ്മ മരണപ്പെട്ടത്. വിദിഷ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ പറയുന്നത് ഇങ്ങനെയാണ്. ''ഭാരതി എന്ന് പേരുളള ഒരു സ്ത്രീ ചികിത്സ തേടി എത്തിയിരുന്നു. ശാരീരിക ക്ഷീണത്തിന് ചികിത്സിക്കുന്നുണ്ട് എന്നാണ് തന്നോട് പറഞ്ഞത്. മരണത്തിന്റെ കാരണം പോസ്‌ററ് മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുളളൂ''.
ദത്ത് പുത്രിയുടെ മരണത്തെ തുടര്‍ന്ന് ശിവരാജ് സിംഗ് ചൗഹാന്‍ വിദിഷയിലേക്ക് തിരിച്ചിരിക്കുകയാണ്. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് റായ്പൂരിലായിരുന്നു ചൗഹാന്‍. മുഖ്യമന്ത്രിയായിരിക്കെയാണ് ചൗഹാന്‍ ഭാരതിയും രവീന്ദ്ര വര്‍മ്മയും തമ്മിലുളല വിവാഹം അച്ഛന്റെ സ്ഥാനത്ത് നിന്ന് നടത്തിക്കൊടുത്തത്. ചൗഹാന്റെ സേവാശ്രമത്തില്‍ ഭൂരിപക്ഷവും അനാഥക്കുട്ടികളാണ് താമസിക്കുന്നത്.