കോൺഗ്രസിന് വൻ ബൂസ്റ്റ്; മുൻ എംപിയായ ബിജെപി നേതാവും മകനും കോൺഗ്രസിൽ ചേർന്നു! ഇനി കളിമാറും
ഭോപ്പാൽ; ലോക്ക് ഡൗണിന് തൊട്ട് പിന്നാലെ മധ്യപ്രദേശിൽ 22 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കസേര ഉറപ്പിക്കണമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വിജയിക്കേണ്ടതുണ്ട്. അധികാരം നിലനിർത്താനുള്ള തീവ്ര ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്.
തങ്ങളെ അധികാരത്തിൽ നിന്നും താഴെയിറക്കിയ ബിജെപിക്ക് മറുപടി നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഇതിന്റെ ആദ്യ പടിയായി ബിജെപിയിൽ നിന്ന് മുൻ എംപിയെ തന്നെ കോൺഗ്രസ് പാർട്ടിയിൽ എത്തിച്ച് കഴിഞ്ഞു.
ഉപതിരഞ്ഞെടുപ്പിന് മുൻപ്
ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസിലെ 22 എംഎൽഎമാരും രാജിവെച്ചതോടെയാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ താഴെ വീണത്. 22 പേരുടെ മണ്ഡലങ്ങളിലും അന്തരിച്ച രണ്ട് എംഎൽഎമാരുടെ മണ്ഡലത്തിലും ഉൾപ്പെടെ 24 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ഭരണം തിരിച്ച് പിടിക്കാൻ
എന്ത് വിലകൊടുത്തും മധ്യപ്രദേശിൽ ഭരണം തിരിച്ച് പിടിക്കുമെന്നാണ് കമൽനാഥ് വെല്ലുവിളിച്ചിരിക്കുന്നത്. 22 ൽ 18 മണ്ഡലങ്ങളിൽ വിജയിക്കാനാകുമെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ. മുൻ ജെഡിയു നേതാവായ പ്രശാന്ത് കിഷോറാണ് ഇക്കുറി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പയറ്റുന്നത്.
കോൺഗ്രസിൽ ചേർന്നു
ഉപതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന നീക്കങ്ങളാണ് മധ്യപ്രദേശിൽ ഉണ്ടായിരിക്കുന്നത്. മുൻ എംപിയും മകനും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. പ്രേംചന്ദ് ഗുഡ്ഡുവും മകൻ അജിത് ബോർസായിയുമാണ് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത്.
സിന്ധ്യയോട് ഇടഞ്ഞ്
മുൻ കോൺഗ്രസ് നേതാവായിരുന്ന പ്രേംചന്ദ് ഗുഡ്ഡു 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് അജിത് ബോർസായിക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. സിന്ധ്യയോട് ഇടഞ്ഞായിരുന്നു ഗുഡ്ഡുവും മകനും പാർട്ടി വിട്ടത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുഡ്ഡുവിന്‍റെ മകന്‍ ഉജ്ജൈനിലെ ഘാട്ടിയ നിയമസഭ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ടു.
അകലം പാലിച്ചിരുന്നു
മകൻ പരാജയപ്പെട്ടതോടെ ഗുഡ്ഡു ബിജെപി നേതൃത്വത്തിൽ നിന്ന് അകലം പാലിച്ചിരുന്നു. പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഗുജ്ജു കോൺഗ്രസിലേക്ക് മടങ്ങാൻ ഗുഡ്ഡു കരുനീക്കം നടത്തിയിരുന്നു. എന്നാൽ മുൻ മന്ത്രി സഞ്ജൻ സിംഗ് വർമ എതിർത്തതോടെയാണ് ഈ നീക്കത്തിനിടെ തടസമായത്.
അസ്വസ്ഥനായിരുന്നു
സിന്ധ്യയുടെ കടുത്ത വിമർശകനായ ഗുഡ്ഡു സിന്ധ്യുടെ ബിജെപി വരവിൽ കടുത്ത അസ്വസ്ഥനായിരുന്നു. നേരത്തേ സിന്ധ്യയ്ക്കെതിരെ ഗുഡ്ഡു രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിൽ ഗുഡ്ഡുവിൽ നിന്നും പാർട്ടി വിശദീകരണം തേടിയെങ്കിലും താൻ ഫിബ്രവരി ഒൻപതിന് തന്നെ ബിജെപിയിൽ നിന്നും രാജിവെച്ചുവെന്നായിരുന്നു ഗുഡ്ഡു പ്രതികരിച്ചത്.
കോൺഗ്രസ് സ്ഥാനാർത്ഥി
അതേസമയം പിന്നാലെ ഗുഡ്ഡുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബിജെപി പ്രഖ്യാപിച്ചു.ഇതിന് പിന്നാലെയാണ് ഗുഡ്ഡു കോൺഗ്രസിൽ ചേർന്നത്. അതേസമയം ഇനി ഉപതിരഞ്ഞെടുപ്പിൽ സൻവാർ നിയമസഭ മണ്ഡലത്തിൽ സിലാവത്തിനെതിരെ പ്രേമചന്ദ്ര ഗുഡ്ഡു തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മുട്ടുകുത്തിക്കുമെന്ന്
സിന്ധ്യ പക്ഷത്തെ നേതാവായ സിലാവത്തിനെ മുട്ടുകുത്തിക്കുമെന്ന് ഗുഡ്ഡു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കമൽനാഥിന്റെ നേതൃത്വത്തിൽ പ്രത്യേകം ചർച്ചകൾ നടന്നിരുന്നു. ഇതോടെ ഗുഡ്ഡു സ്ഥാനാർത്ഥിയാകുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. അതേസമയം ഗുഡ്ഡുവിനെ കൂടാതെ മറ്റ് ചിലർ കൂടി ഉടൻ ബിജെപി വിട്ടു കോൺഗ്രസിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.