എൻഎസ്ഇ മുൻ എംഡി ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തു
ന്യൂദൽഹി : നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) മുൻ സിഇഒയും മാനേജിങ് ഡയറക്ടറുമായിരുന്ന ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തു. കള്ളപ്പണക്കേസ്, അനധികൃതമായി ഫോൺ ചോർത്തുകയും കബളിപ്പിക്കുകയും ചെയ്തതുമായ കേസിലുമാണ് അറസ്റ്റ്.
ചിത്ര രാമകൃഷ്ണയെ നാല് ദിവസത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പ്രത്യേക ജഡ്ജി സുനൈന ശർമ്മ അനുമതി നൽകി.
ജഡ്ജി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുൻ എൻഎസ്ഇ എംഡിയെ ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കിയത്. ഇഡി നൽകിയ ഹർജിയിൽ ജഡ്ജി പ്രതികൾക്കെതിരെ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തിരിമറി കേസിൽ മുൻകൂർ ജാമ്യാപേക്ഷ ദില്ലിയിലെ സിബിഐ പ്രത്യേക കോടതി തള്ളിയതിന് പിന്നാലെ മാർച്ച് മാസത്തിൽ ഇവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 2013 മുതൽ 2016 വരെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡി ആയിരുന്നു ചിത്ര. ഈ കാലയളവിൽ പല തിരിമറികളും നടന്നെന്നാണ് കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ ഹിമാലയത്തിലെ ഒരു സന്യാസിയുടെ താൽപര്യ പ്രകാരമാണ് താൻ പല കാര്യങ്ങളും ചെയ്തത് എന്നാണ് ചിത്രയുടെ മറുപടി. എന്നാൽ ഇയാൾ ആരെന്ന് കണ്ടെത്താനായിട്ടില്ല. ഇയാളുമായുള്ള ചിത്രയുടെ ആശയവിനിമയം അടിമുടി ദുരൂഹമെന്നാണ് സെബിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് ചിത്രയുടെ അറസ്റ്റിലേക്ക് എത്തിയതും.
എൻ.എസ്.ഇ. എം.ഡി.യായിരുന്ന കാലത്ത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് അജ്ഞാതന് കൈമാറിയതെന്നാണ് റിപ്പോർട്ട്. നേരത്തെ ക്രമക്കേടുകളുടെ പേരിൽ ചിത്രയ്ക്ക് സെബി 3 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനു പിന്നാലെ സിബിഐ ചോദ്യം ചെയ്തു. ആദായനികുതി വകുപ്പ് ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റെയ്ഡും നടത്തിയിരുന്നു.
നിയമത്തെ വെല്ലുവിളിക്കാന്‍ യാതൊരു മടിയുമില്ലാത്ത ചിലര്‍ മലയാള സിനിമ അടക്കി വാഴുന്നു; കുസുമം ജോസഫ്
എൻഎസ്ഇയുടെ ബിസിനസ് പദ്ധതികൾ, സാമ്പത്തിക വിശദാംശങ്ങൾ തുടങ്ങി ഡയറക്ടർ ബോർഡിന്റെ അജണ്ടകൾ വരെ ഈ അജ്ഞാത വ്യക്തിയുമായി ചിത്ര രാമകൃഷ്ണൻ പങ്കുവെച്ചുവെന്നാണ് കണ്ടെത്തൽ. ജീവനക്കാരുടെ സ്ഥാനക്കയറ്റങ്ങൾ മുതൽ ശമ്പളം വരെ നിശ്ചയിച്ചിരുന്നതും ഈ അജ്ഞാതനാണ്. എന്നാൽ ഒരിക്കൽ പോലും ചിത്ര രാമകൃഷ്ണൻ ഇയാളെ നേരിൽ കണ്ടിട്ടില്ല. ഈ വ്യക്തി ആണ് മൂന്ന് വർഷം നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ നിർണ്ണായക തീരുമാനങ്ങളെടുത്തതെന്നാണ് വിവരം.
.
ചിത്ര രാമകൃഷ്ണന്റെ കാലയളവിലെ ഇടപാടുകളെക്കുറിച്ച് ഡയറക്ടർ ബോർഡിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ചതും ഉയർന്ന ശമ്പളം നിശ്ചയിച്ചതും വഴിവിട്ട് നിരവധി ആനുകൂല്യങ്ങൾ നൽകിയതും ഈ അഞ്ജാത യോഗിയുടെ നിർദ്ദേശ പ്രകാരം എന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആശയ വിനിമയത്തിന്റെ രേഖകളും സെബിയുടെ അന്വേഷണ സംഘം പിടിച്ചെടുത്തു.












Click it and Unblock the Notifications