ജാർഖണ്ഡിൽ പുതിയ ദൗത്യവുമായി ആം ആദ്മി; കരുത്ത് പകരാൻ മുൻ കോൺഗ്രസ് അധ്യക്ഷൻ
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിലേക്കും നീങ്ങുകയാണ്. ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നി നാല് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും വലിയ പ്രതിസന്ധികളാണ് കോൺഗ്രസിന് മുമ്പിലുള്ളത്. മഹാരാഷ്ട്രയിൽ കോൺഗ്രസിൽ നിന്നും സഖ്യകക്ഷിയായ എൻസിപിയിൽ നിന്നും നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കും ശിവസേനയിലേക്കും കൂറുമാറുകയാണ്. ഹരിയാനയിലാകട്ടെ പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും താഴെത്തട്ട് മുതൽ നിശ്ചലമായ സംഘടനാ സംവിധാനങ്ങളുമാണ് കോൺഗ്രസിന് മുമ്പിലെ പ്രധാന വെല്ലവിളി.
ഉന്നാവോ പെണ്‍കുട്ടിക്ക് കടുത്ത ഭീഷണിയുണ്ടെന്ന് സിബിഐ, സുരക്ഷ ഒരുക്കണം, കോടതിയുടെ നിര്‍ദേശം ഇങ്ങനെ
ജാർഖണ്ഡിൽ ബിജെപിയെ അട്ടിമറിച്ച് ഭരണം പിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി നൽകി മുതിർന്ന നേതാവ് കോൺഗ്രസ് വിട്ടിരിക്കുകയാണ്. മുൻ പിസിസി അധ്യക്ഷൻ അജോയ് കുമാറാണ് കോൺഗ്രസിനെ ഞെട്ടിച്ച് രാജി സമർപ്പിച്ചത്. കോൺഗ്രസിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ ആം ആദ്മിക്കൊപ്പമാണ് ഇനി തന്റെ രാഷ്ട്രീയ ജീവിതമെന്ന് അജോയ് കുമാർ വ്യക്തമാക്കിയിരിക്കുകയാണ്.
മുൻ അധ്യക്ഷൻ
പിസിസി അധ്യക്ഷനായിരുന്ന അജോയ് കുമാറിന് പകരക്കാരനായി രാമേശ്വർ ഒറോണിനെ നിയമിച്ച് 3 ആഴ്ചകൾ പിന്നിട്ടപ്പോഴാണ് കോൺഗ്രസിനെ ഞെട്ടിച്ച് അജോയ് കുമാർ രാജി തീരുമാനം പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അജോയ് കുമാർ പിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ഗോത്രവിഭാഗത്തിൽപ്പെട്ട നേതാവുമായ രാമേശ്വർ ഓറോണിന്റെ നിയമനം.
പ്രതിഷേധ രാജി
1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയ നേതാവുമായിരുന്നു അജോയ് കുമാർ. കഴിഞ്ഞ ഒഗസ്റ്റ് ഒമ്പതാം തീയതിയാണ് 57കാരനായ അജോയ് കുമാർ പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നത്. സഹപ്രവർത്തകരായ മുതിർന്ന നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു അജോയ് കുമാർ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. മുൻ കേന്ദ്രമന്ത്രിമാരായ സുബോധ് കാന്ത് സഹായ്, രാമേശ്വർ ഒറാവോണ്ട, പ്രദീപ് ബാൽമുച്ചു, ഫർഖാൻ അൻസാരി തുടങ്ങിയ നേതാക്കൾക്കെതിരെയായിരുന്നു അജോയ് കുമാറിന്റെ ആരോപണം.
ക്രിമിനലുകളേക്കാൾ അപകടകാരികൾ
പാർട്ടിയിലെ സഹപ്രവർത്തകരിൽ ചിലർ ക്രിമിനലുകളെക്കാൾ കഷ്ടമാണെന്ന് ആരോപിച്ച അജോയ് കുമാർ, ഇവർക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളും ഉയർത്തിയിരുന്നു. പാർട്ടിയിലെ ഭിന്നതയാണ് ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് തിരിച്ചടിയായത്. 14 ലോക്സഭാ സീറ്റുകളുള്ള ജാർഖണ്ഡിൽ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. സഖ്യകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയും ഒരു സീറ്റിൽ വിജയം നേടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നയിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് മുൻ ലോക്സഭാംഗകൂടിയായ അജോയ് കുമാർ രാജിവച്ചത്. 2017 നവംബറിലാണ് അദ്ദേഹം പിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്നത്. അജോയ് കുമാർ ബിജെപിയിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ആദിവാസി വിഭാഗങ്ങളുടെ ആദിപത്യമുള്ള സംസ്ഥാനത്ത് ആം ആദ്മിയുടെ സ്വാധീനം വർദ്ധിപ്പിക്കുകയാണ അജോയ് കുമാറിന്റെ പുതിയ ദൗത്യം
ഇനി നിയമസഭാ തിരഞ്ഞെടുപ്പ്
നിയമസഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ചയുമായുള്ള സഖ്യം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷികളും ചേർന്ന് 12 സീറ്റുകളും നേടിയിരുന്നു. ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനായി ഛത്തിസ്ഗഡ് മന്ത്രി ടിഎസ് സിംഗ് ദിയോയുടേയും കൊടിക്കുന്നിൽ സുരേഷ് എംപിയുടേയും നേതൃത്വത്തിൽ സ്ക്രീനിംഗ് കമ്മിറ്റി രൂപികരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അജോയ് കുമാർ പാർട്ടി വിട്ടത് കോൺഗ്രസിന് കനത്ത തിരിച്ചടിയായേക്കും.
സഖ്യനീക്കം സജീവം
ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് പുറമെ വികാസ് മോര്‍ച്ച (പ്രചാതന്ത്രിക്), ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ എന്നിവരുമായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് കോൺഗ്രസ്. സഖ്യമില്ലാതെ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ജെവിഎംപി നേതാവ് ബാബുലാല്‍ മറാന്ഡിജിയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിരുന്നു. ആർജെഡിയിൽ നിന്നും നിരവധി നേതാക്കൾ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. തൊഴിലില്ലായ്മയും, കാർഷിക പ്രശ്നങ്ങളുമാണ് ജാർഖണ്ഡിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം.