അടൽ ബിഹാരി വാജ്പേയി ഐസിയുവിൽ, ഡയാലിസിസിന് വിധേയനാക്കി... മോദിയും രാഹുൽ ഗാന്ധിയും എയിംസിൽ...
പ്രധാനമന്ത്രി നരേന്ദ്രമോദി 50 മിനിറ്റോളം വാജ്പേയിയുടെ ബന്ധുക്കൾക്കൊപ്പം ചിലവഴിച്ചു.
Recommended Video

ദില്ലി: എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഐസിയുവിൽ തുടരുന്നു. കിഡ്നി സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയതായി ഡോക്ടർമാർ അറിയിച്ചു. ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ ദില്ലി എയിംസ് ആശുപത്രിയിൽ എത്തി. തിങ്കളാഴ്ച വൈകീട്ട് എയിംസ് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 50 മിനിറ്റോളം വാജ്പേയിയുടെ ബന്ധുക്കൾക്കൊപ്പം ചിലവഴിച്ചു. ഡോക്ടർമാരെ കണ്ട് ആരോഗ്യവിവരങ്ങളും തിരക്കി.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഢ, രാജ്നാഥ് സിങ് തുടങ്ങിയവരും തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ എത്തിയിരുന്നു. വാജ്പേയിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ആശങ്കപ്പെടാനില്ലെന്നും കേന്ദ്രമന്ത്രി വിജയ് ഗോയൽ മാധ്യമങ്ങളോട് പറഞ്ഞു. വിദഗ്ധ ഡോക്ടർമാരുടെ മെഡിക്കൽ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. ഒരു ദിവസം കൂടി ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്നും വിജയ് ഗോയൽ വ്യക്തമാക്കി. വാജ്പേയിയെ പ്രവേശിപ്പിച്ചതിന് പിന്നാലെ ദില്ലി എയിംസ് ആശുപത്രിയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications