ഒരു മുൻ പ്രധാനമന്ത്രിക്കും ഈ ഗതി വന്നിട്ടില്ല! മൻമോഹൻ സിംഗിന്റെ സ്റ്റാഫിനെ വെട്ടി നിരത്തി മോദി!
ദില്ലി: തുടര്‍ച്ചയായി രണ്ട് തവണ യുപിഎ സര്‍ക്കാരിനെ നയിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇത്തവണ കോണ്‍ഗ്രസിനൊപ്പം പാര്‍ലമെന്റിലില്ല. മന്‍മോഹന്‍ സിംഗിനെ രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ഡിഎംകെ കനിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ നിന്നോ അല്ലെങ്കില്‍ രാജസ്ഥാനില്‍ നിന്നോ ആകും മന്‍മോഹന്‍ സിംഗിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കുക.
അതിനിടെ രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിക്ക് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍മോഹന്‍ സിംഗിന്റെ ഓഫീസ് സ്റ്റാഫുകളെ വെട്ടിക്കുറച്ചിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. മന്‍മോഹന്‍ സിംഗ് നേരിട്ട് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ട് പോലും ചെവിക്കൊള്ളാന്‍ മോദി തയ്യാറായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
കടയ്ക്കൽ കത്തി വെച്ച് മോദി
രണ്ടാം മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഓഫീസിന്റെ കടയ്ക്കല്‍ തന്നെ മോദിയുടെ ഓഫീസ് കത്തി വെച്ചത്. കൃത്യമായി പറഞ്ഞാല്‍ 2019 മെയ് 26ന്. മന്‍മോഹന്‍ സിംഗിന്റെ ഓഫീസ് സ്റ്റാഫുകളുടെ എണ്ണം പതിനാലില്‍ നിന്നും അഞ്ചായിട്ടാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇപ്പോള്‍ മന്‍മോഹന്റെ ഓഫീസിലുളളത് രണ്ട് പേഴ്‌സണല്‍ അസിസ്റ്റന്റുമാരും ഒരു ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കും രണ്ട് പ്യൂണുമാരും മാത്രമാണ്.
ഈ നീക്കം പതിവില്ലാത്തത്
മുന്‍ പ്രധാനമന്ത്രിമാരുടെ ഓഫീസ് സ്റ്റാഫുകളെ വെട്ടിക്കുറക്കുന്നത് ഇതിന് മുന്‍പ് പതിവില്ലാത്തത്. ബിജെപി അധികാരത്തില്‍ ഇരിക്കുമ്പോഴായാലും കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോഴായാലും മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് ഓഫീസ് സ്റ്റാഫുകളുടെ സേവനം നീട്ടിക്കൊടുക്കാറുണ്ട്. ഇവിടെ മന്‍മോഹന്‍ സിംഗ് നേരിട്ട് പ്രധാനമന്ത്രിയുടെ ഓഫീസുമായ് ബന്ധപ്പെട്ടിട്ടും ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുൻ പ്രധാനമന്ത്രിമാർക്കുളള സൗകര്യങ്ങള്‍
പിവി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് അടുത്ത അഞ്ച് വര്‍ഷവും കാബിനറ്റ് മന്ത്രിമാരുടെ സൗകര്യങ്ങള്‍ ലഭ്യമാക്കാനുളള തീരുമാനമെടുത്തത്. പതിനാല് അംഗ സ്റ്റാഫ്, സൗജന്യ ചികിത്സ, സൗജന്യ ഓഫീസ് ചിലവുകള്‍, ഒരു വര്‍ഷത്തേക്ക് എസ്പിജി സുരക്ഷ, 6 ഡൊമസ്റ്റിക് എക്‌സിക്യൂട്ടീവ് ക്ലാസ് വിമാന യാത്ര ടിക്കറ്റുകള്‍ എന്നിവ സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിമാര്‍ക്ക് 5 വര്‍ഷത്തേക്ക് ലഭിക്കും.
അഭ്യർത്ഥിച്ചാൽ തുടരുക പതിവ്
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിനേയും ഒരു പ്യൂണിനേയും മാത്രമേ നിയമിക്കാന്‍ സാധിക്കൂ. എന്നാല്‍ മുന്‍ പ്രധാനമന്ത്രിമാരുടെ അഭ്യര്‍ത്ഥന പ്രകാരം പഴയ സൗകര്യങ്ങള്‍ സര്‍ക്കാര്‍ തുടര്‍ന്നും നല്‍കുകയാണ് ഇതുവരെയുളള പതിവ്. ആ പതിവ് മോദി സര്‍ക്കാര്‍ തെറ്റിച്ചിരിക്കുകയാണ്. മന്‍മോഹന്‍ സിംഗിന്റേത് അടക്കമുളള കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് എബി വാജ്‌പേയ്, പിവി നരസിംഹറാവു, ഐകെ ഗുജ്രാള്‍ അടക്കമുളള പ്രധാനമന്ത്രിമാര്‍ക്ക് സൗകര്യങ്ങള്‍ കാലാവധി കഴിഞ്ഞും അനുവദിച്ചിരുന്നു.
5 സ്റ്റാഫുകൾ മതിയാകും
ഫെബ്രുവരി രണ്ടാം തിയ്യതി മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഴുവന്‍ സ്റ്റാഫിനെയും അഞ്ച് വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചില്ല. തുടര്‍ന്ന് മന്‍മോഹന്‍ സിംഗ് നേരിട്ട് പ്രധാനമന്ത്രിക്ക് മാര്‍ച്ച് 18ന് കത്തെഴുതി. മാര്‍ച്ച് 25ന് മന്‍മോഹന്‍ സിംഗിന് മറുപടി ലഭിച്ചു. 5 സ്റ്റാഫുകളെ മാത്രമേ നിലനിര്‍ത്താനാകൂ എന്നായിരുന്നു മറുപടി.
മൻമോഹന്റെ ആവശ്യം തളളി മോദി
അന്ന് തന്നെ മന്‍മോഹന്‍ സിംഗ് മോദിക്ക് വീണ്ടും കത്തെഴുതി. 9 സ്റ്റാഫിനെ എങ്കിലും നിലനിര്‍ത്താന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം. രണ്ടാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ഫോണില്‍ മന്‍മോഹനെ വിളിച്ചു. അദ്ദേഹത്തിന്റെ ആവശ്യം പ്രധാനമന്ത്രി തള്ളിക്കളഞ്ഞു എന്ന് പറയാനായിരുന്നു ആ ഫോണ്‍ കോള്‍. ഒരു മുന്‍ പ്രധാനമന്ത്രിക്കും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പോസിറ്റീവായൊന്നും പ്രതീക്ഷിക്കുന്നില്ല
ഡെപ്യൂട്ടി സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി, അടക്കമുളള പോസ്റ്റുകള്‍ വെട്ടിനിരത്തിയതോടെ മന്‍മോഹന്‍ സിംഗിന്റെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഈ പതിവില്ലാത്ത നീക്കത്തില്‍ മന്‍മോഹന്‍ സിംഗ് കടുത്ത നിരാശയിലാണ്. ഈ സര്‍ക്കാരില്‍ നിന്ന് പോസിറ്റീവായിട്ടുളള ഒരു നീക്കവും താന്‍ പ്രതീക്ഷിക്കുന്നില്ല എന്നാണ് ഇതേക്കുറിച്ച് മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ കടുത്ത വിമർശകൻ കൂടിയായ മന്‍മോഹൻ സിംഗിന്റെ പ്രതികരണം.
വി മുരളീധരന് ശേഷം കേന്ദ്രമന്ത്രിയാകാൻ എപി അബ്ദുളളക്കുട്ടി? കേരളത്തിന് മോദിയുടെ രണ്ടാം സർപ്രൈസ്