മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആശുപത്രിയിൽ...
പതിവ് പരിശോധനകൾക്കായാണ് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചതെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
ദില്ലി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, വാജ്പേയിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും, പതിവ് പരിശോധനകൾക്കായാണ് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചതെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
ദില്ലി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. 93 വയസുള്ള വാജ്പേയിയെ വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടുന്നുണ്ട്.
ബിജെപിയുടെ മുതിർന്ന നേതാവായ അടൽ ബിഹാരി വാജ്പേയി 1996ലാണ് ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയത്. പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യത്തെ ബിജെപിക്കാരനും അദ്ദേഹമായിരുന്നു. പിന്നീട് 1998ലും 1999 മുതൽ ആറ് വർഷവും എബി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 2009 വരെ സജീവമായി രാഷ്ട്രീയ രംഗത്തുണ്ടായിരുന്ന അദ്ദേഹം അസുഖബാധിതനായതിനെ തുടർന്നാണ് പൊതുരംഗത്ത് നിന്ന് വിടപറഞ്ഞത്. 2009ൽ നാഗ്പൂരിൽ പാർട്ടി നേതൃയോഗം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് അദ്ദേഹത്തെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ വാജ്പേയി അതിനുശേഷം പൂർണ്ണ വിശ്രമത്തിലായിരുന്നു.