മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയ് (93) അന്തരിച്ചു! അന്ത്യം എയിംസിൽ!!
Recommended Video
ദില്ലി: മുൻ പ്രധാനമന്ത്രിയും ബി ജെ പിയുടെ സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്പേയ് അന്തരിച്ചു. 93 വയസ്സായിരുന്നു. ദില്ലിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി ഇവിടെ ചികിത്സയിലായിരുന്നു.
വൃക്ക സംബന്ധമായ പ്രശ്നങ്ങളും പ്രായാധിക്യവും മൂലം ഏറെ കാലമായി അവശതയിലായിരുന്നു അദ്ദേഹം. 2009 ല്‍ സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട അദ്ദേഹത്തിന് പിന്നീട് ഡിമെന്‍ഷ്യ ബാധിക്കുകയുണ്ടായി.
ഗ്വാളിയോറിൽ ജനനം
1924 ഡിസംബർ 25 ന് ഗ്വാളിയോറിലായിരുന്നു വാജ്പേയിയുടെ ജനനം. ഉത്തർപ്രദേശിൽ നിന്നും മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് കുടിയേറിയ ഒരു ഇടത്തരം ബ്രാഹ്മണകുടുംബത്തിൽ കൃഷ്ണ ദേവിയുടെയും കൃഷ്ണ ബിഹാരി വാജ്പേയിയുടെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് 1942 ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെയായിരുന്നു.
രാഷ്ട്രീയത്തിലെ കരുത്തൻ
കാൺപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. ഭാരതീയ ജനസംഘം, ജനതാ പാർട്ടി എന്നിവയിലൂടെ സജീവരാഷ്ട്രീയത്തിൽ തിളങ്ങി. മൊറാർജി ദേശായ് മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു. 1980 മുതൽ ഭാരതീയ ജനതാ പാർട്ടിയിൽ. എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി എന്നിവർക്കൊപ്പം ഭാരതീയ ജനതാ പാർട്ടിയുടെ പ്രധാന മുഖങ്ങളിലൊന്നായിരുന്നു കവി കൂടിയായ വാജ്പേയി.
പത്താമത്തെ പ്രധാനമന്ത്രി
ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയാണ് അടൽ ബിഹാരി വാജ്പേയി. രണ്ട് തവണ അദ്ദേഹം പ്രധാനമന്ത്രിയായി. ആദ്യത്തെ തവണ വെറും 13 ദിവസമേ പ്രധാനമന്ത്രിക്കസേരയിലിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. എന്നാല്‍ രണ്ടാം വരവിൽ വാജ്പേയ് മന്ത്രിസഭ 5 വർഷം തികച്ചു. 2014ലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. 2014ൽ രാജ്യം പരമോന്നത സിവിലിയൻ പുരസ്കാരമാ ഭാരതരത്ന നല്കി ആദരിച്ചു.