തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു, ലൗ ജിഹാദ് നിയമത്തിനെതിരെ മുന്‍ സുപ്രീം കോടതി ജഡ്ജി
ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ലൗ ജിഹാദ് നിയമത്തിനെതിരെ മുന്‍ സുപ്രീം കോടതി ജഡ്ജി മദന്‍ ബി ലോകുര്‍. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെയും അന്തസ്സിനെയും അട്ടിമറിക്കുന്നതാണ് നിയമമെന്ന് ലോകുര്‍ തുറന്നടിച്ചു. നവംബര്‍ 28ന് യുപി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെ ഗവര്‍ണര്‍ അംഗീകരിച്ചതോടെ ഇത് നിയമമായിരുന്നു. ഇതിന് പിന്നാലെ ബറേലി ജില്ലയില്‍ ഒരു മുസ്ലീം യുവാവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. മുസ്ലീം വിരുദ്ധമാണ് ഈ നിയമമെന്ന് വ്യാപകമായി വിമര്‍ശനമുയരുന്നുണ്ട്.
മിശ്ര വിവാഹത്തിനെതിരെയുള്ള നിയമങ്ങള്‍ സുപ്രീം കോടതിയുടെ നിയമസംഹിതയെ തന്നെ അട്ടിമറിക്കുന്നതാണെന്ന് ലോകുര്‍ പറയുന്നു. മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, അസം എന്നിവയും സമാനമായ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നുണ്ടെന്നും ലോകുര്‍ വ്യക്തമാക്കി. അതേസമയം ലവ് ജിഹാദിന് പ്രത്യേക വ്യാഖ്യാനങ്ങളൊന്നുമില്ല. ജിഹാദികള്‍ നമ്മുടെ സഹോദരിമാരുടെയും മക്കളുടെയും അഭിമാനം വെച്ച് കളിക്കുകയാണെന്നും, യഥാര്‍ത്ഥ പേരും മേല്‍വിലാസവും ഇവര്‍ മറച്ചുപിടിക്കുകയാണെന്നുമാണ് ഒരു മുഖ്യമന്ത്രി പറഞ്ഞതെന്നും ലോകുര്‍ പറഞ്ഞു.
ജിഹാദികള്‍ വഴി മാറിയിട്ടില്ലെങ്കില്‍ ഇത് അവരുടെ അന്ത്യമായിരിക്കുമെന്നും ആ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചിലര്‍ വധശിക്ഷ വരെ ഈ നിയമത്തിന് കീഴില്‍ ആവശ്യപ്പെട്ടിരുന്നു. തീര്‍ച്ചയായും ആള്‍ക്കൂട്ട കൊലയുടെ ട്രെന്‍ഡ് വീണ്ടും ആരംഭിക്കാനുള്ള സാഹചര്യമാണ് ഇത് ഒരുക്കുന്നത്. എന്തുകൊണ്ടാണ് ഇവര്‍ ശൈശവ വിവാഹത്തിനെതിരെ പോരാടാത്തത്. ഇതും നിര്‍ബന്ധിച്ചുള്ള വിവാഹമാണ്. ഒരു സമൂഹമെന്ന നിലയില്‍ ലൗ ജിഹാദ് നിയമത്തെ കൊണ്ടുവരാന്‍ തയ്യാറായിരുന്നുവോ എന്നും ലോകുര്‍ ചോദിച്ചു.
സുപ്രീം കോടതി നേരത്തെ നിര്‍ണായകമായ ചില വിധി പ്രസ്താവിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ സംസ്ഥാനങ്ങള്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞതാണെന്നും ലോകുര്‍ പറഞ്ഞു. നേരത്തെ അലഹബാദ് ഹൈക്കോടതിയും യുപി സര്‍ക്കാരിന്റെ നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു. അഖണ്ഡതയ്ക്കും വൈവിധ്യതയ്ക്കും തടസ്സമാകുന്ന നിയമമാണ് ഇതെന്ന് കോടതി പറഞ്ഞിരുന്നു. അതേസമയം രാജ്യത്ത് ഇതുവരെ അത്തരത്തിലുള്ള കേസുകള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
Recommended Video