ജനക്കൂട്ടം എങ്ങനെ എത്തി; ബാബറി വിധി വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്... മുന്‍ ഹോം സെക്രട്ടറി പറയുന്നു
ദില്ലി: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിടുകയാണ് വിചാരണ കോടതി ചെയ്തിരിക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് ഉള്‍പ്പെടെ 32 പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികള്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് കോടതി കണ്ടെത്തി.
കുറ്റങ്ങള്‍ തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, വിധി ആശ്ചര്യജനകം എന്നാണ് മാധവ് ഗോഡ്‌ബോലെ പറയുന്നത്. പള്ളി പൊളിച്ച 1992ല്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്നു ഇദ്ദേഹം. കോടതിയുടെ കണ്ടെത്തല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട് എന്ന് അദ്ദേഹം പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
പ്രയാസമുണ്ട്
കോടതിയുടെ കണ്ടെത്തല്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ട് എന്ന് മാധവ് ഗോഡ്‌ബോലെ പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന നടന്നതിന് തെളിവില്ല എന്നാണ് കോടതിയുടെ കണ്ടെത്തല്‍. അന്നത്തെ ഓരോ സംഭവങ്ങള്‍ക്കും സാക്ഷിയായ രാജ്യത്തെ പ്രമുഖ ഉദ്യോഗസ്ഥരില്‍ ഒരാളാണ് മാധവ് ഗോഡ്‌ബോലെ. അദ്ദേഹം പറയുന്നത് മറിച്ചാണ്.
ആശ്ചര്യമായി തോന്നുന്നു
കോടതി വിധി വലിയ ആശ്ചര്യമായി തോന്നി എന്നാണ് മാധവ് ഗോഡ്‌ബോലെ ന്യൂസ് 18യോട് പ്രതികരിച്ചത്. പ്രതികള്‍ നേരത്തെ ഗൂഢാലോചന നടത്തി എന്നതിന് ശക്തമായ തെളിവില്ലെന്നാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പ്രസ്താവത്തില്‍ പറയുന്നത്. വിരമിച്ച ശേഷം മാധവ് ഗോഡ്‌ബോലെ എഴുതിയ പുസ്തകത്തില്‍ 1992ലെ സംഭവങ്ങള്‍ വിശദീകരിച്ചിരുന്നു.
റാവുവിന് മുന്നില്‍ വച്ച ശുപാര്‍ശ
1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് പൊളിച്ചത്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ശക്തമായ പദ്ധതി താന്‍ ഒരുക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന് മുന്നില്‍ ഒരു ശുപാര്‍ശ വച്ചു. ഭരണഘടനയിലെ 356ാ ംവകുപ്പ് പ്രകാരം പള്ളി മൊത്തമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ശുപാര്‍ശ. ഈ നിര്‍ദേശം പ്രധാനമന്ത്രി അംഗീകരിച്ചില്ലെന്നും മാധവ് ഗോഡ്‌ബോലെ തന്റെ പുസ്തകത്തില്‍ പറയുന്നു.
ജനക്കൂട്ടം സ്വമേധയാ എത്തിയതാണോ
വലിയ ജനക്കൂട്ടം പള്ളി പൊളിക്കാന്‍ തടിച്ചു കൂടിയത് എങ്ങനെ എന്ന് മാധവ് ഗോഡ്‌ബോലെ ന്യൂസ് 18യുമായുള്ള അഭിമുഖത്തില്‍ ചോദിക്കുന്നു. എല്ലാവരും സ്വമേധയാ എത്തിയതാണ് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പള്ളി പൊളിച്ചത് ക്രിമിനല്‍ പ്രവര്‍ത്തനമാണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നല്ലോ. വിചാരണ കോടതി തെളിവ് ലഭിച്ചില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നും സംഭവിച്ചില്ല
പള്ളി പൊളിക്കുന്നത് തടയാന്‍ ബൃഹദ് പദ്ധതി തയ്യാറാക്കിയിരുന്നു. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രധാനമന്ത്രിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ്, ആഭ്യന്തര മന്ത്രി, പ്രധാനമന്ത്രി എന്നിവര്‍ക്ക് 1992 നവംബര്‍ നാലിന് പദ്ധതി കൈമാറിയിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല- ഇങ്ങനെയും മാധവ് ഗോഡ്‌ബോലെ തന്റെ പുസ്തകത്തില്‍ എഴുതി. ഇതുസംബന്ധിച്ചും ഇപ്പോള്‍ അദ്ദേഹം പ്രതികരിച്ചു.
രാഷ്ട്രീയമായി യോജിച്ചില്ലായിരിക്കാം
ചിരിച്ചുകൊണ്ടായിരുന്നു മാധവ് ഗോഡ്‌ബോലെയുടെ പ്രതികരണം. എന്താണ് സംഭവിച്ചത്. ഒന്നും സംഭവിച്ചില്ല. വിഷയത്തില്‍ തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രി നരസിംഹ റാവു തയ്യാറെടുത്തില്ലെന്നാണ് താന്‍ കരുതുന്നത്. 356 വകുപ്പ് ചുമത്തുന്നതിനോട് രാഷ്ട്രീയമായി അവര്‍ക്ക് യോജിക്കാന്‍ സാധിച്ചില്ലായിരിക്കാമെന്നും മാധവ് ഗോഡ്‌ബോലെ പറഞ്ഞു.
Recommended Video
പിന്നീട് അയോധ്യയില്‍
ബാബറി മസ്ജിദ് പൊളിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാധവ് ഗോഡ്‌ബോലെ അയോധ്യ സന്ദര്‍ശിച്ചിരുന്നു. അന്നത്തെ സംഭവങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തു. 500 സാക്ഷികളെ കോടതി വിസ്തരിച്ചു. പക്ഷേ, യാതൊരു ഗൂഢാലോചനയും കണ്ടെത്താന്‍ കോടതിക്ക് സാധിച്ചില്ല. ഇത് വലിയ ആശ്ചര്യമായി എന്നും മാധവ് ഗോഡ്‌ബോലെ പറഞ്ഞു.
ബാബറി മസ്ജിദ് കേസ്; സിബിഐ കോടതിയുടെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്
ബാബറി മസ്ജിദ് തകര്‍ത്തത് എങ്ങനെ? 28 വര്‍ഷം നീണ്ട നിയമനടപടികള്‍, പിന്നിട്ട വഴികള്‍....