മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും മുസ്ലീം ലീഗ് എംപിയുമായ ഇ അഹമ്മദ് അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനെത്തിയ അഹമ്മദ് ചൊവ്വാഴ്ച ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ടേകാലോടെയാണ് മരണം സ്ഥിരീകരിച്ചത്.
പാര്‍ലമെന്റിനുള്ളില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ട്രോമാ കെയര്‍ യൂണിറ്റില്‍ പ്രത്യേക സംഘത്തിന്റെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. ദില്ലിയിലും കോഴിക്കോട്ടും പൊതുദര്‍ശനത്തിന് വച്ച ശേഷം കണ്ണൂരിലായിരിക്കും ഖബറടക്കം.
അന്ത്യവിശ്രമം ജന്മനാട്ടില്‍
ബുധനാഴ്ച രാവിലെ എട്ടുമുതല്‍ 12 വരെ ഔദ്യോഗിക വസതിയില്‍ മൃതദേഹം പ്രദര്‍ശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലേയ്ക്ക് പുറപ്പെടും. രാത്രിയോടെ ജന്മനാടായ കരിപ്പൂരിലേയ്ക്ക് കൊണ്ടുപോകുന്ന മൃതദേഹം വ്യാഴാച കണ്ണൂരില്‍ ഖബറടക്കും.
വിദേശകാര്യ സഹമന്ത്രി
അഞ്ച് തവണ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇ അഹമ്മദ് വ്യവസായ മന്ത്രിയായിരുന്നിട്ടുണ്ട്. 1991ല്‍ ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഹമ്മദ് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് 2004ലും 2011ലും വിദേശ കാര്യ സഹമന്ത്രിയും 2009ല്‍ റെയില്‍വേ സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജനപ്രതിനിധിയായി
2014ല്‍ മലപ്പുറത്ത് നിന്ന് 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എംപിയായ ഇ അഹമ്മദ് 25 വര്‍ഷം ലോക്‌സഭാംഗവും 18 വര്‍ഷം നിയമസഭാംഗവുമായിരുന്നിട്ടുണ്ട്. 1992 മുതല്‍ അഞ്ചുവര്‍ഷം വ്യവസായ മന്ത്രിയായിരുന്നു. 1991, 1996, 1998, 1999, 2004, 2014 വര്‍ഷങ്ങളില്‍ ഇ അഹമ്മദ് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ യുപിഎ സര്‍ക്കാരിന്റെ കാലത്ത് രണ്ട് വണ വിദേശകാര്യ സഹമന്ത്രിയും ഒരു തവണ റെയില്‍വേ സഹമന്ത്രി പദവും അലങ്കരിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രവേശം
1938 ഏപ്രില്‍ 29ന് അബ്ദുള്‍ ഖാദര്‍ ഹാജി നസീഫ ബീവി ദമ്പതികളുടെ മകനായി കണ്ണൂരില്‍ ജനിച്ച ഇ അഹമ്മദ് തലശ്ശേരി ബ്രണ്ണന്‍ കോളേജ്, ലോ തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി ജില്ലാ കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളില്‍ പ്രാക്ടീസ് ചെയ്തിരുന്നു. പഠനകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടം കണ്ടെത്തിയെങ്കിലും പിന്നീട് രാഷ്ട്രീയത്തിലേയ്ക്ക് തിരിഞ്ഞ ഇ അഹമ്മദ് ഏറ്റവുമധികം ലോക ഉച്ചകോടികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തുവെന്ന ബഹുമതിയുമും സ്വന്തമാക്കിയിട്ടുണ്ട്.
പ്രവാസികള്‍ക്കൊപ്പം
യുപിഎ അധികാരത്തിലിരിക്കെ അല്‍ഖ്വയ്ദ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യന്‍ ഡ്രൈവര്‍മാരുടെ മോചനത്തിന് വേണ്ടി ഇ അഹമ്മദ് തന്റെ വ്യക്തിബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയത് യുപിഎ സര്‍ക്കാരിന്റെ മതിപ്പ് പിടിച്ചുപറ്റാനും പ്രശംസയ്ക്കും ഇടയാക്കിയിരുന്നു. ഇതിന് പുറമേ സൗദിയില്‍ നിതാഖാത് പ്രഖ്യാപിച്ചപ്പോള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് വേണ്ടി വിസാ നിയമത്തില്‍ ഇളവുകള്‍ കൊണ്ടുവരാനും അവധികള്‍ നീട്ടിക്കൊണ്ടുപോകാനും ഇ അഹമ്മദിന്റെ ഇടപെടല്‍ കൊണ്ട് സാധിച്ചിരുന്നു.
ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍
ഹൃദയാഘാതത്തെ തുടര്‍ന്ന് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇ അഹമ്മദിനെ സന്ദര്‍ശിയ്ക്കാനെത്തിയ മക്കള്‍ക്കും ബന്ധുക്കള്‍ക്കും പ്രവേശനം നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പാര്‍ട്ടി നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ച നടത്തിയെങ്കിലും ആശുപത്രി അധികൃതര്‍ വഴങ്ങിയിരുന്നില്ല.
പൊലീസ് ഇടപെടല്‍
കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ആശുപത്രി അധികൃതര്‍ കവെന്റിലേറ്ററില്‍ കഴിയുന്ന ഇ അഹമദിനെ കാണാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ലീഗ് എംപിമാരും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തിയതോടെയാണ് ആശുപത്രി അധികൃതര്‍ വീഴ്ച സമ്മതിച്ച് മക്കളെയും മരുമകനെയും അനുവദിച്ചിരുന്നു.
മരണം സ്ഥിരീകരിച്ചു
ചൊവ്വാഴ്ച ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇ അഹമ്മദിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. 12 മണിക്കൂറോളം വെന്റിലേറ്ററില്‍ കഴിഞ്ഞ അഹമ്മദിന് ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് പുലര്‍ച്ചെ 2.15ഓടെ മരണം സ്ഥിരീകരിക്കുന്നത്. പ്രമുഖ നെഫ്രോളജിസ്റ്റായ മരുമകന്‍ എത്തി പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.