ജാര്‍ഖണ്ഡില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു! കോൺഗ്രസിന് വൻ തിരിച്ചടി
റാഞ്ചി: ജാര്‍ഖണ്ഡില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അടക്കമാണ് ബിജെപിയില്‍ ചേര്‍ന്നത്. സുഖ്ദിയോ ഭഗത്, മനോജ് യാദവ് എന്നിവരാണ് ബിജെപിയില്‍ എത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എ കുനാല്‍ സാരംഗി, സ്വതന്ത്ര എംഎല്‍എയായ ഭാനു പ്രതാപ് എന്നിവരും ബിജെപി അംഗത്വം സ്വീകരിച്ചു.
ഈ വര്‍ഷം അവസാനം ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയിരിക്കുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, ബിജെപി നേതാക്കളായ നന്ദ കിഷോര്‍ യാദവ്, ജയന്ത് സിന്‍ഹ എന്നിവരുടെ സാന്നിധ്യത്തിലാണ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് എംഎല്‍എയായ മനോജ് യാദവ് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാമേശ്വര്‍ ഒറോണ്‍ ആണ് തന്റെ തോല്‍വിക്ക് കാരണമെന്ന് മനോജ് യാദവ് ആരോപിച്ചിരുന്നു. നേരത്തെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാര്‍ പാര്‍ട്ടി വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
ജാര്‍ഖണ്ഡ് നിയമസഭയില്‍ 82 അംഗങ്ങളാണുളളത്. ഭരണകക്ഷിയായ ബിജെപിക്ക് 43 അംഗങ്ങളുണ്ട്. അതേസമയം കോണ്‍ഗ്രസിന് 9 എംഎല്‍എമാര്‍ മാത്രമാണുളളത്. രണ്ട് പേര് ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 7 ആയി ചുരുങ്ങി. ജെഎംഎമ്മിന് 19 എംഎല്‍എമാരുളളത് ഇപ്പോള്‍ 17 ആയി കുറഞ്ഞു. സ്വതന്ത്രന് ഒഴികെ ബിജെപിയില്‍ എത്തിയ എംഎല്‍എമാര്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടേക്കാം.