സുപ്രീം കോടതിയില്‍ പൊട്ടിത്തെറി, ഇവരാണ് വിവാദത്തെ പരസ്യമാക്കിയ ന്യായാധിപന്‍മാര്‍
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമേ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന് നാലു ജഡ്ജിമാര്‍ ചേര്‍ന്നതാണ് കൊളീജിയം പാനല്‍
Recommended Video
ദില്ലി: ജഡ്ജിമാരുടെ നിയമിക്കുന്നതിനുള്ള കൊളീജിയത്തിലെ തര്‍ക്കം പൊതുമധ്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. നാലു സുപ്രീം കോടതി ജഡ്ജിമാര്‍ വിഷയവുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിൡച്ചതും ഇന്ത്യന്‍ നിയമവ്യവസ്ഥിയില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതായിരുന്നു. ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നാല് ജഡ്ജിമാര്‍ വിഷയം പൊതുമധ്യത്തിലേക്ക് കൊണ്ടുവന്നത്.
ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, മലയാളിയായ കുര്യന്‍ ജോസഫ് എന്നിവരാണ് പ്രതിഷേധത്തിന്റെ ഭാഗമായി വാര്‍ത്താസമ്മേളനം വിളിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമേ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന് നാലു ജഡ്ജിമാര്‍ ചേര്‍ന്നതാണ് കൊളീജിയം പാനല്‍.
ജസ്റ്റിസ് ചെലമേശ്വര്‍
കേരള ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസ്, ഗുവാഹത്തി ഹൈക്കോടതിയിലും അദ്ദേഹം ചീഫ് ജസ്റ്റിസായിരുന്നു. മൂന്ന് സുപ്രധാന വിധികളാണ് അദ്ദേഹത്തെ ഏറ്റവും പ്രശസ്തനാക്കിയത്.
അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിധിയാണ് ഏറ്റവും പ്രശസ്തമായത്. മറ്റൊരാളെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ഒരാള്‍ അറസ്റ്റിലാവുന്നത് നീതിനിഷേധത്തിന് തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിധി. ഇത് ഭരണഘടനാ തത്ത്വത്തിലുള്ള സഹിഷ്ണുത അടയാളപ്പെടുത്തുന്ന വിധിയാണെന്ന് അഭിപ്രായമുണ്ടായി. ആധാറും അതിന്റെ സേവനങ്ങള്‍ സംബന്ധിച്ച് വിധിയും അതിന് ശേഷമുണ്ടായ കൊളീജിയം നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതും ചെലമേശ്വറിനെ പ്രശസ്തനാക്കി.
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
നാലു ജഡ്ജിമാരില്‍ ഏറ്റവും പ്രശസ്തന്‍. അടുത്ത ചീഫ് ജസ്റ്റിസാവാന്‍ ഏറ്റവും സാധ്യതയുള്ള വ്യക്തി. ഗുവാഹത്തി കോടതിയില്‍ അഭിഭാഷകനായി എന്‍്‌റോള്‍ ചെയ്ത ഗൊഗോയ് പിന്നീട് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലെ ജഡ്ജായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് അതേ കോടതിയില്‍ ചീഫ് ജസ്റ്റിസാവുകയും ചെയ്തു. 2012ലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജാവുന്നത്.
ജാട്ടുകളുടെ സംവരണത്തിനെതിരേയുള്ള അദ്ദേഹത്തിന്റെ വിധിയാണ് ഏറെ പ്രശസ്തം. സര്‍ക്കാര്‍ പറയുന്നത് പോലെയല്ല, യഥാര്‍ഥത്തില്‍ അവര്‍ ജാട്ടുകള്‍ പിന്നോക്ക വിഭാഗം ആയാല്‍ മാത്രമേ സംവരണം അനുവദിക്കാവൂ എന്നും ഇത് എല്ലാം വിഭാഗത്തിനും ബാധകമാക്കാമെന്നുമായിരുന്നു ഗോഗോയിയുടെ വിധി.
ജസ്റ്റിസ് മദന്‍ ലോകുര്‍
1999ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ചീഫ് ജസ്റ്റിസായിട്ടാണ് ലോകുറിന്റെ തുടക്കം. പിന്നീട് അദ്ദേഹം അതേ കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2010ല്‍ ഇതേ കോടതിയില്‍ തന്നെ ആക്ടിങ് ചീഫ് ജസ്റ്റിസായും അദ്ദേഹം നിയമിതനായിട്ടുണ്ട്. പിന്നീട് ഗുവാഹത്തി, ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജിയായെത്തി. 2012ലാണ് അദ്ദേഹം സുപ്രീകോടതി ജഡ്ജാവുന്നത്.
ന്യൂനപക്ഷ സബ് ക്വാട്ട, അനധികൃത ഖനന അഴിമതി എന്നിവ സംബന്ധിച്ച വിധിയാണ് ലോക്കുറിനെ പ്രശസ്തനാക്കിയത്. ന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം സബ് ക്വാട്ട നല്‍കാനുള്ള വിധി അദ്ദേഹം റദ്ദാക്കി. അനധികൃത ഖനന കേസില്‍ സിബിഐ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.
ജസ്റ്റിസ് കുര്യന്‍ ജോസഫ്
മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് 2000ത്തില്‍ കേരള ഹൈക്കോടതി ജഡ്ജായതോടെയാണ് പ്രശസ്തനായത്. 2010ല്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2013ലാണ് സുപ്രീം കോടതിയിലെ ജഡ്ജാവുന്നത്.
കല്‍ക്കരിപ്പാടം അഴിമതിയിലെ കുര്യന്റെ വിധിയാണ് ഏറ്റവും പ്രശസ്തമായത്. സിബിഐ രാഷ്ട്രീയ സ്വാധീനത്തില്‍ നിന്ന് മുക്തമാക്കണമെന്ന് കേസിന്റെ വാദത്തിനിടെ അദ്ദേഹം പറഞ്ഞു. അഫ്‌സല്‍ ഗുരുവിന്റെ കേസില്‍ ഇലക്ട്രോണിക് തെളിവുകള്‍ പരിഗണിക്കില്ലെന്ന് വിധിയും സുപ്രധാനമായിരുന്നു.