സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് കൊവിഡെന്ന് റിപ്പോർട്ട്, ഒരാളെ എയിംസിൽ പ്രവേശിപ്പിച്ചു
ദില്ലി: സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് പോസിറ്റീവായ ജഡ്ജിമാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് ഭാരത്‌ബെഞ്ച്.കോം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിച്ച ജഡ്ജിമാരില്‍ ചിലര്‍ തിങ്കളാഴ്ച വരെ സുപ്രീം കോടതിയില്‍ ജോലി ചെയ്തിരുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു. ജഡ്ജിമാരില്‍ ഒരാളെ ദില്ലി എയിംസ് ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സുപ്രീം കോടതിയുമായി ബന്ധപ്പെട്ട മറ്റ് ജീവനക്കാരുടെ ഇടയിലും കൊവിഡ് പടരുന്നത് ആശങ്കയുണ്ടാക്കുകയാണ്. തന്റെ ഔദ്യോഗിക വസതിയിലെ എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് ജസ്റ്റിസ് എംആര്‍ ഷാ കഴിഞ്ഞ ദിവസം അറിയിച്ചത്. സ്ഥിതിഗതികള്‍ ഭയാനകമായിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പ്രതികരിച്ചു. ഈ മാസം ആദ്യം സുപ്രീം കോടതിയിലെ നാല്‍പ്പതില്‍ അധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍വി രമണ ചുമതലയേല്‍ക്കുന്ന ചടങ്ങ് നടക്കാനിരിക്കുകയാണ്. ഈ പരിപാടിയില്‍ പങ്കെടുക്കാനുളള 15 ജഡ്ജിമാരെ ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുളളൂ. സുപ്രീം കോടതി ജീവനക്കാരെ വീടുകളില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. ജീവനക്കാരില്‍ പലരും ക്വാറന്റീനിലായ പശ്ചാത്തലത്തില്‍ ജഡ്ജിമാര്‍ക്ക് സ്റ്റാഫുകളുടെ ക്ഷാമം അനുഭവപ്പെടുന്നുവെന്ന് കഴിഞ്ഞ ദിവസം ഒരു കേസ് പരിഗണിക്കവേ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. വ്യാഴാഴ്ച മുതല്‍ അടിയന്തരമായിട്ടുളള കേസുകള്‍ മാത്രം കേള്‍ക്കാനാണ് സു്പ്രീം കോടതി തീരുമാനം.
Recommended Video
ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം
അതിനിടെ കേരള ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഹൈക്കോടതി നിലവില്‍ വേനല്‍ക്കാല അവധിയിലാണ്. അവധിക്കാല ബെഞ്ച് മാത്രമാണ് കേസുകള്‍ കേള്‍ക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്യല്‍ ആയിക്കൂടി ആയിരുന്നു ഹൈക്കോടതി അവധിക്ക് മുന്‍പ് കേസുകള്‍ പരിഗണിച്ചിരുന്നത്.
വ്യത്യസ്ത ലുക്കില്‍ മസൂം ശങ്കര്‍; നടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം