രാജ്യം പ്രക്ഷുബ്ദമായേക്കും: വരുന്ന പത്ത് ദിവസം നിര്‍ണായകം, നാല് കേസുകളില്‍ വിധി വരുന്നു
ദില്ലി: രാജ്യത്തെ പിടിച്ചുലയ്ക്കാന്‍ സാധ്യതയുള്ള പത്ത് ദിവസങ്ങളാണ് വരാന്‍ പോകുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നാല് കേസുകളില്‍ സുപ്രീംകോടതി വരുന്ന പത്ത് ദിവസത്തിനകം വിധി പറയും. മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കേസുകളാണിത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വാദം കേട്ട ഹര്‍ജികളിലാണ് വിധി വരുന്നത്. ചീഫ് ജസ്റ്റിസ് വിരമിക്കുന്ന പശ്ചാത്തലത്തില്‍ വിധി പ്രഖ്യാപിക്കുമെന്ന് ഉറപ്പാണ്. വരുന്ന 17നാണ് അദ്ദേഹം വിരമിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തുടങ്ങുന്ന പത്ത് പ്രവര്‍ത്തി ദിനങ്ങള്‍ക്കിടെയാണ് വിധി വരാന്‍ സാധ്യത. വിശദാംശങള്‍ ഇങ്ങനെ....
അയോധ്യ കേസ്
അയോധ്യ ഭൂമി തര്‍ക്ക കേസ് ആണ് വിധി വരാന്‍ പോകുന്നതില്‍ പ്രധാനം. രാജ്യത്തെ ഏറ്റവും വിവാദമായ കേസുകളിലൊന്നാണിത്. 1885 മുതല്‍ തുടങ്ങിയ നിയമ യുദ്ധങ്ങള്‍ക്കാണ് സുപ്രീംകോടതി വിധിയോടെ അന്ത്യം കുറിക്കുക. ഒരു പക്ഷേ ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് വിധി വന്നില്ലെങ്കില്‍ ഈ കേസ് ഇനിയും വര്‍ഷങ്ങള്‍ നീണ്ടേക്കും.
ഐക്യത്തോടെയുള്ള വിധിയുണ്ടായേക്കില്ല
അയോധ്യ കേസില്‍ വാദം കേട്ടത് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ്. ജഡ്ജിമാര്‍ക്കിടയില്‍ ഐക്യത്തോടെയുള്ള ഒരു വിധിയുണ്ടാകില്ലെന്നാണ് സൂചനകള്‍. ഒന്നോ രണ്ടോ ജഡ്ജിമാര്‍ വിയോജിച്ചുള്ള വിധി പ്രസ്താവം നടത്താന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെ സംഭവിച്ചാല്‍ കേസ് ഇനിയും നീണ്ടേക്കും. വിവാദം അവസാനിക്കുകയുമില്ല.
Recommended Video
അയോധ്യയില്‍ തുടങ്ങിയ അസ്വാരസ്യം
1934ല്‍ അയോധ്യയില്‍ വര്‍ഗീയ കലാപമുണ്ടായിരുന്നു. ബാബറി മസ്ജിദിന്റെ മൂന്ന് മിനാരങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അയോധ്യയിലെ ഹിന്ദുക്കളില്‍ നിന്ന് ഈടാക്കിയ പിഴ തുക ഉപയോഗിച്ച ബ്രിട്ടീഷുകാര്‍ മിനാരങ്ങള്‍ പുതുക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ ഒരുക്കിയ കെണിയില്‍ ഇരുവിഭാഗവും വീഴുകയായിരുന്നുവെന്ന് അഭിപ്രായപ്പെടുന്ന നിരീക്ഷകരുമുണ്ട്.
വിഗ്രഹം പള്ളിക്കകത്ത്
1949ല്‍ രാമവിഗ്രഹം ബാബറി മസ്ജിദിന്റെ അകത്ത് ചിലര്‍ വച്ചതോടെയാണ് വീണ്ടും പ്രശ്‌നം രൂക്ഷമായത്. വിഗ്രഹം സ്വയം പ്രത്യക്ഷപ്പെട്ടതാണെന്ന് ഒരുവിഭാഗം വാദിച്ചു. ഇവിടെ ആരാധനയ്ക്ക് അവസരം വേണമെന്ന് ഗോപാല്‍ സിങ് എന്നയാള്‍ 1950ല്‍ ഹര്‍ജി സമര്‍പ്പിച്ചു. 1959ല്‍ നിര്‍മോഹി അഖാരയും 1961ല്‍ സുന്നി വഖഫ് ബോര്‍ഡും ഹര്‍ജികള്‍ സമര്‍പ്പിച്ചു.1989ല്‍ മറ്റൊരു ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടു.
സുപ്രീംകോടതിയിലെത്തിയ വഴി
1992ലാണ് ബാബറി മസ്ജിദ് തകര്‍പ്പെട്ടത്. ഉത്തര്‍ പ്രദേശിലെ ഹൈക്കോടതി കേസിലെ കക്ഷികള്‍ക്ക് തര്‍ക്ക ഭൂമി മൂന്നായി വീതിച്ചു നല്‍കി. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് സുപ്രീകോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. സമവായ ചര്‍ച്ചകള്‍ ഫലം കാണാത്ത പശ്ചാത്തലത്തില്‍ കോടതി വിധി നിര്‍ണായകമാണ്. കോടതി വിധി അംഗീകരിക്കുമെന്നാണ് കേസിലെ കക്ഷികള്‍ വ്യക്തമാക്കിയിട്ടുള്ളത്.
ശബരിമല സ്ത്രീ പ്രവേശനം
അയോധ്യ കേസിന് പുറമെ മറ്റൊരു പ്രധാന കേസ് ശബരിമല സ്ത്രീ പ്രവേശനമാണ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഉള്ളത്.
റാഫേലും ആര്‍ടിഐയും
റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി ശുദ്ധിപത്രം നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത ഹര്‍ജിയിലും വരുന്ന പത്ത് ദിവസത്തിനകം വിധി വരും. വിവരാവകാശ നിമയത്തിന് കീഴില്‍ ചീഫ് ജസ്റ്റിന്റെ ഓഫീസും ഉള്‍പ്പെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലും ഉടന്‍ വിധിയുണ്ടാകും.
ശബരിമല കേസിലെ ഹര്‍ജികള്‍
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഒട്ടേറെ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് 57 ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ എട്ട് ഹര്‍ജികളും വിഷയത്തിലുണ്ട്.
ഫെബ്രുവരിയില്‍ വാദം കഴിഞ്ഞു
ശബരിമല കേസില്‍ മൊത്തം 65 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിഗണിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വാദം പൂര്‍ത്തിയാകുകയും വിധി പറയാന്‍ മാറ്റിവയ്ക്കുകയുമായിരുന്നു. ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് വിധി പറയാന്‍ പോകുന്ന പ്രധാന കേസാണിത്.
ഹര്‍ജിക്കാരുടെ വാദം ഇങ്ങനെ
ശബരിമലയില്‍ യുവതികള്‍ കയറുന്നതിനാണ് വിലക്ക്. ചെറിയ കുട്ടികള്‍ക്കോ പ്രായമുള്ള സ്ത്രീകള്‍ക്കോ വിലക്കില്ല. അയ്യപ്പന്‍ ബ്രഹ്മചാരിയാണ്. അതുകൊണ്ടുതന്നെ യുവതികള്‍ കയറുന്നത് ആചാര ലംഘനമാണ്- ഇതാണ് സുപ്രീംകോടതി വിധിയെ എതിര്‍ത്തുള്ള ഹര്‍ജികളിലെ ഉള്ളടക്കം.
ആര്‍ടിഐ കേസിന്റെ ചുരുക്കം
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദംകേള്‍ക്കല്‍ പൂര്‍ത്തിയായതാണ്. കഴിഞ്ഞ ഏപ്രില്‍ നാലിന് ഹര്‍ജികളില്‍ വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ആര്‍ടിഐ പരിധിയില്‍ വരുന്നതാണെന്നാണ് ദില്ലി ഹൈക്കോടതി വിധി. ഇതിനെതിരെ സുപ്രീംകോടതി രജിസ്ട്രി തന്നെയാണ് അപ്പീല്‍ നല്‍കിയത്.
വാട്‌സ് ആപ്പില്‍ സ്വകാര്യതാ ലംഘനം; എല്ലാം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് കമ്പനി