റാഫേല്‍ ഇടപാടുകള്‍ രഹസ്യം... വിലവിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ഫ്രാന്‍സ്... രാഹുലിനെ തള്ളി!!
ദില്ലി: റാഫേല്‍ ഇടപാടുകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി ഫ്രാന്‍സ്. രാഹുല്‍ പറഞ്ഞത് പോലെ വിലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ല. അതെല്ലാം രഹസ്യമായ രേഖകളാണ്. രാഹുല്‍ പറഞ്ഞതില്‍ സത്യമില്ലെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ താന്‍ നേരിട്ട് കണ്ടുവെന്നും റാഫേല്‍ ഇടപാടില്‍ പ്രത്യേകിച്ച് രഹസ്യ ഉടമ്പടികള്‍ ഒന്നും തന്നെയില്ലെന്ന് അദ്ദേഹം പറഞ്ഞതായും രാഹുല്‍ പറഞ്ഞിരുന്നു. ഈ വാദങ്ങളാണ് ഇപ്പോള്‍ ഫ്രാന്‍സ് തള്ളിയിരിക്കുന്നത്.
2008ല്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സുരക്ഷാ ഉടമ്പടി ഒപ്പുവച്ചിരുന്നു. രഹസ്യമായ കാര്യങ്ങള്‍ ആ രീതിയില്‍ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. പിന്നീട് 2016ല്‍ റാഫേല്‍ ഇടപാട് നടത്തുമ്പോഴും ഇതേ ചട്ടം തന്നെയായിരുന്നു ഉണ്ടായിരുന്നതെന്നും ഫ്രാന്‍സ് വ്യക്തമാക്കി. അതേസമയം ഇടപാടില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ വാദം. യഥാര്‍ത്ഥ വിലയില്‍ നിന്നും കൂടുതലായിട്ടുള്ള തുകയാണ് ഇതിന് സര്‍ക്കാര്‍ ചെലവിട്ടത്. എന്നിട്ട് ഇപ്പോള്‍ അത് ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നു. രഹസ്യ ഉടമ്പടിയുടെ പേരിലാണ് ഈ അഴിമതി നടക്കുന്നതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
അതേസമയം രാഹുലിന്റെ വാദങ്ങളൊക്കെ പൊളിഞ്ഞെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ പരിഹസിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇതിനുള്ള ഉടമ്പടി ഒപ്പുവെച്ചത്. എന്നിട്ടും അഴിമതി ഉന്നയിക്കാന്‍ രാഹുലിന് എങ്ങനെയാണ് തോന്നിയതെന്നും നിര്‍മലാ സീതാരാമന്‍ ചോദിച്ചു. നേരത്തെ റാഫേല്‍ ഇടപാടില്‍ ചെലവിട്ട തുകയെ കുറിച്ച് പുറത്തുവിടുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഫ്രാന്‍സ് എന്ത് പറഞ്ഞാലും താന്‍ പറഞ്ഞതില്‍ നിന്ന് പിന്‍മാറില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. പറഞ്ഞതെല്ലാം സത്യമാണ്. അതിന് കോണ്‍ഗ്രസ് നേതാക്കള്‍ സാക്ഷിയാണെന്നും രാഹുല്‍ പറഞ്ഞു.
സിനിമയില്‍ സ്ത്രീവിരുദ്ധതയാവാം... മഹത്വവല്‍ക്കരിക്കുമ്പോഴാണ് പ്രശ്‌നം.... നിലപാടുമായി പാര്‍വതി
ജസ്നയെക്കുറിച്ച് പോലീസിന് സുപ്രധാന വിവരങ്ങൾ! ഹൈക്കോടതിയിൽ സർക്കാരിന്റെ വെളിപ്പെടുത്തൽ