പരിചയം നടിച്ച് യുവതിയെ കൊണ്ട് ദേഹത്ത് തൊടും, സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി!!
മംഗളൂരു: പരിചയം നടിച്ച് യുവതിയെ കൊണ്ട് ദേഹത്ത് സ്പര്‍ശിക്കുകയും പിന്നീട് ആ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വന്‍ തുക തട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. ഹെബ്രി ബെളഞ്ചെയിലെ കിരണ്‍ (28), സുമ (29) എന്നിവരെയാണ് ഹെബ്രി പോലീസ് അറസ്റ്റ് ചെയ്തത്. ഹെബ്രിയിലെ ഒരു ജോത്സ്യനില്‍ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. 26,000 രൂപയും കാറും മാരകായുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കൂട്ടു പ്രതികളായ കാര്‍ക്കിയിലെ മഞ്ജുനാഥ് (34), ഭാര്യ ലക്ഷ്മി (26) എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ 20 നാണ് ഹെബ്രിയിലെ അര്‍ദ്ധനരേശ്വര ക്ഷേത്രത്തില്‍ പുരോഹിതനായി ജോലിചെയ്യുന്ന ജ്യേല്‍സ്യന്‍ രമേശ് ഭട്ട് പോലീസിനെ സമീപിച്ചതോടെയാണ് സംഘത്തെക്കുറിച്ച് പോലീസ് അറിയുന്നത്.
20 കോടി അംഗത്വത്തിന് ബിജെപി.... ലക്ഷ്യം യുപി നിയമസഭാ തിരഞ്ഞെടുപ്പ്, 13 സീറ്റില്‍ പണി തുടങ്ങി!!
ജുലൈ 19 ന് ക്ഷേത്രത്തിനടുത്തുവച്ച് വിവിധ ആവശ്യങ്ങളുമായി രണ്ടുപേര്‍ ജോത്സ്യനെ കാണാനെത്തിയിരുന്നു. അവര്‍ ഒരു സ്ത്രീയെ സ്പര്‍ശിച്ച് പരിശോധിക്കുന്ന തന്റെ വീഡിയോ കാണിച്ചതായും ഭട്ട് പരാതിയില്‍ പറയുന്നു. ഈ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കുമെന്നും അല്ലെങ്കില്‍ ദൃശ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നും ഭട്ട് പറയുന്നു. വൈകുന്നേരത്തിനകം 40 ലക്ഷം നല്‍കണമെന്നും അല്ലെങ്കില്‍ ദൃശ്യം പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ദൃശ്യം പ്രചരിക്കുന്നതോടെ സമൂഹത്തിന് മുന്നില്‍ അപഹാസ്യനാകുമെന്നും അതിനാല്‍ ഉടന്‍ പണം എത്തിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ഇത് കേട്ട് ഭയന്ന ഭട്ട് തല്‍ക്കാലം 80,000 രൂപ നല്‍കാമെന്നും ബാക്കി തുക അടുത്ത ദിവസം എത്തിക്കാമെന്നും സംഘത്തെ അറിയിച്ചു.
ജോല്‍സ്യന്റെ ഉറപ്പില്‍ തൃപ്തരായ സംഘം തുകവാങ്ങി തിരിച്ചുപോയി. പിന്നീട് ഭട്ട് പോലീസില്‍ സംഭവം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് ചീഫ് നിഷാ ജെയിംസ് സംഭവം അന്വേഷിക്കാന്‍ കര്‍ക്കലയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ നിയോഗിച്ചു. സംഘം നടത്തിയ പഴുതടച്ച അന്വേഷണത്തില്‍ ദൃശ്യത്തിലുള്ള യുവതിയായ ബെലിഞ്ചെയിലെ രാഘവേന്ദ്രയുടെ ഭാര്യ സുമ എന്ന സുനന്ദയെ കണ്ടെത്തി. ചോദ്യംചെയ്തതോടെ ജ്യോതിഷിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുക്കാനുള്ള പദ്ധതിയില്‍ പങ്കെടുത്തതായി യുവതി സമ്മതിച്ചു.
അകന്നബന്ധുവായ കുന്ദാപൂര ജന്നഡിയിലെ കിരണ്‍ എന്ന ശശാങ്ക് ഷെട്ടിയും ഭാര്യ ലക്ഷ്മിയും കാര്‍ക്കിയിലെ മഞ്ജുനാഥ് എന്നിവരും ചേര്‍ന്നാണ് കെണി ഒരുക്കിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയുടെ മൊഴി പ്രകാരം കിരണ്‍ എന്ന ശശാങ്ക് ഷെട്ടിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ജുലൈ 18ന് ജ്യോതിഷ സംബദ്ധമായ കാര്യത്തിന് രമേശ് ഭട്ടിനെ കാണാന്‍ ഇവര്‍ പോയിരുന്നു. മൊബൈല്‍ ക്യാമറയുള്ള ഒരു സെല്‍ഫോണ്‍ വാനിറ്റി ബാഗില്‍ ഒളിപ്പിച്ചാണ് ജ്യോല്‍സ്യനെ കാണാനെത്തിയത്. ജ്യോതിഷ ഉപദേശം ലഭിക്കാന്‍ സുമയയാണ് സംഘം ഭട്ടിന്റെ മുറിയിലേക്ക് അയച്ചിരുന്നത്. ചൊറിച്ചില്‍ സംബദ്ധമായ അസുഖത്തെക്കുറിച്ച് ജ്യോത്സ്യനോട് അന്വേഷിച്ചറിയാന്‍ സുമയോട് കിരണന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഭട്ടിനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞു.
ഇത് ദിവ്യശക്തികളുടെ കോപത്തിന്റെ ഫലമായ ഹെര്‍പ്പസിന്റെ ആയിരിക്കാമെന്ന് ജോത്സ്യന്‍ യുവതിയെ അറിയിച്ചു. ചൊറിച്ചല്‍ അനുഭവപ്പെടുന്ന നെഞ്ചിന്റെ ഭാഗം കാട്ടി അത് സ്പര്‍ശിച്ചു പരിശോധിക്കാന്‍ ജ്യോത്സ്യനോട് യുവതി പറഞ്ഞു. പിന്നീട് തിരിച്ചെത്തിയ ശേഷം മൊബൈല്‍ ക്യാമറയില്‍ ജ്യോല്‍സ്യന്‍ സുമയെ തൊടുന്ന രംഗം അതില്‍ ഉണ്ടെന്ന് കിരണ്‍ ഉറപ്പുവരുത്തി. പിന്നീടാണ് കിരണും മഞ്ജുനാഥും മോട്ടോര്‍ ബൈക്കില്‍ ക്ഷേത്രത്തില്‍ പോയി ഭട്ടിനെ ദൃശ്യം കാട്ടി ബ്ലാക്ക് മെയില്‍ ചെയ്തത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍
സമാനമായ രീതിയില്‍ കുന്ദാപുരത്തെ ഒരു ഡോക്ടറെയും ഭീഷണിപ്പെടുത്തി പണം തട്ടിയതായും ഒരു വ്യവസായിയില്‍ നിന്ന് 1,50,000 രൂപയും ഒരു ജ്യോല്‍സ്യന്റെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയും ഇതേ തന്ത്രം ഉപയോഗിച്ച് പണം തട്ടിയതായും പ്രതികള്‍ സമ്മതിച്ചു. സംഘം ഇതിനായി ഉപയോഗിച്ച ഒരു ഡസ്റ്റര്‍ കാര്‍, പുതിയ മോട്ടോര്‍ ബൈക്ക്, 26,000 രൂപ ക്യാഷ്, സെല്‍ഫോണ്‍ ഘടിപ്പിച്ച വാനിറ്റി ബാഗ്, വിവിധ കമ്പനികളുടെ സിം ഉള്ള ഏഴ് സെല്‍ഫോണുകള്‍, കത്തി എന്നിവ പോലീസ് കണ്ടെത്തി. സുമയെയും കിരണിനെയും കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.