എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും ഇനി സൗജന്യ പ്രഭാതഭക്ഷണം; പ്രഖ്യാപനവുമായി വിജയ് സർക്കാർ
ചെന്നൈ: സർക്കാർ സ്കൂളുകളിലെ സൗജന്യ പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളിലേക്ക് വ്യാപിപ്പിക്കാൻ വിജയ് സർക്കാർ.
സാമൂഹിക ക്ഷേമ, വനിതാ അവകാശ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.പെരിയാറിൻ്റെ ജൻമദിനമായ സെപ്റ്റംബർ 17 മുതൽ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിജയ് അറിയിച്ചു.
നിലവിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പുതിയ തീരുമാനത്തോടെ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തും. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കൂടുതൽ വിദ്യാർഥികളിലേക്ക് ഇത് വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
2022 സെപ്റ്റംബറിലാണ് തമിഴ്നാട്ടിൽ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചത്. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം നൽകുക, വിശപ്പ് കാരണം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാതിരിക്കുക, സ്കൂൾ ഹാജർ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു പദ്ധതി നടപ്പാക്കിയത്.

സംസ്ഥാനത്തെ ആയിരക്കണക്കിന് സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി നിലവിൽ 20 ലക്ഷത്തിലധികം വിദ്യാർഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പദ്ധതി നടപ്പാക്കിയതിന് ശേഷം സ്കൂൾ ഹാജരിൽ വർധനയുണ്ടായതായും വിദ്യാർഥികളുടെ ആരോഗ്യത്തിലും പഠന നിലവാരത്തിലും പുരോഗതി രേഖപ്പെടുത്തിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഉപ്പുമാവ്, ഇഡ്ഡലി, ദോശ, പൊങ്കൽ, വിവിധ പച്ചക്കറി വിഭവങ്ങൾ എന്നിവ ഉൾപ്പെടുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. വിദ്യാർഥികളുടെ പോഷകാഹാര ആവശ്യങ്ങൾ പരിഗണിച്ചാണ് ഭക്ഷണ മെനു തയ്യാറാക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകളും പോഷകാഹാരക്കുറവും കാരണം പഠനം ഉപേക്ഷിക്കാൻ സാധ്യത കൂടുതലുള്ള വിഭാഗമാണ് മിഡിൽ സ്കൂൾ വിദ്യാർഥികളെന്ന് സർക്കാർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെയും പദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്.
കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഒരുപോലെ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ വിപുലീകരണമെന്ന് സർക്കാർ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ആവശ്യമായ അടുക്കള സൗകര്യങ്ങളും ജീവനക്കാരുടെ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications