സൗജന്യ റേഷൻ പദ്ധതി സപ്റ്റംബർ വരെ നീട്ടി; തിരുമാനം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ
ദില്ലി; കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ പദ്ധതി ആറ് മാസത്തേക്ക് നീട്ടി. സപ്റ്റംബർ വരെയാണ് പദ്ധതി നീട്ടിയത്.ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തിരുമാനം.
കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിലായിരുന്നു സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി പദ്ധതി നീട്ടുകയായിരുന്നു. മാസം അഞ്ച് കിലോ ഭക്ഷധാന്യം പാവപ്പെട്ടവർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി. 80 കോടി പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.പദ്ധതിക്കായി ഇത് വരെ ഏകദേശം 2 .60 ലക്ഷം കോടി രൂപയാണ് ചെലവഴിച്ചത്.സപ്റ്റംബർ വരെ പദ്ധതിക്കായി 80 ,000 കോടി രൂപ കൂടി ചെലവഴിക്കും. ഇതോടെ പിഎം-ജികെഎവൈ പദ്ധതിയുടെ മൊത്തം ചെലവ് 3 .40 ലക്ഷം കോടി രൂപയാകും,സർക്കാർ അറിയിച്ചു.

പിഎം-ജികെഎവൈ പദ്ധതിക്ക് കീഴിൽ അഞ്ചാം ഘട്ടം വരെ ഏകദേശം 759 ലക്ഷം മെട്രിക് ടൺ സൗജന്യ ഭക്ഷ്യധാന്യങ്ങളാണ് അനുവദിച്ചത്. രാജ്യത്തുടനീളമുള്ള ഏകദേശം 5 ലക്ഷം റേഷൻ കടകളിൽ നിന്ന് വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതിക്ക് കീഴിലുള്ള ഏതൊരു കുടിയേറ്റ തൊഴിലാളിക്കും അല്ലെങ്കിൽ ഗുണഭോക്താവിനും പോർട്ടബിലിറ്റി വഴി സൗജന്യ റേഷന്റെ പ്രയോജനം ലഭിക്കും. ഇതുവരെ, 61 കോടിയിലധികം പോർട്ടബിലിറ്റി ഇടപാടുകൾ തങ്ങളുടെ വീടുകളിൽ നിന്ന് ദൂരെ കഴിയുന്ന ഗുണഭോക്താക്കൾക്ക് പ്രയോജനം ചെയ്തുവെന്നും സർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.
നൂറ്റാണ്ടിലെ ഏറ്റവും മോശമായ പകർച്ചവ്യാധികൾക്കിടയിലും സർക്കാർ കർഷകർക്ക് എക്കാലത്തെയും ഉയർന്ന തുക നൽകികൊണ്ടാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഭരണം സാധ്യമാക്കിയത്, കാർഷികമേഖലയിലെ ഈ റെക്കോർഡ് ഉൽപ്പാദനത്തിന് അന്നദാതാക്കളായ ഇന്ത്യൻ കർഷകർ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications