സാമ്പത്തിക തുല്യതയില്‍ ഇന്ത്യ വളരെ പിന്നില്‍, 73 വര്‍ഷം കഴിഞ്ഞിട്ടും മാറ്റമില്ലാതെ ദരിദ്രർ
ഇന്ത്യ 73ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. കോവിഡെന്ന വലിയൊരു മഹാമാരിയുടെ സമയത്താണ് നാം സ്വാതന്ത്ര്യ ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഏറ്റവുമധികം ഈ സമയത്ത് ചര്‍ച്ചയാവുന്നത് സാമ്പത്തിക തുല്യതയാണ്. ഇന്ത്യയില്‍ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം എത്രയാണ്. ലോക ശക്തിയായി ഇന്ത്യ മാറിയെന്ന പറയുമ്പോഴും കണക്കുകള്‍ മറിച്ചാണ്. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലയും ഗ്രാമീണ മേഖലയാണ്. അത്രത്തോളം വികസനം പല മേഖലകളിലും എത്തിയിട്ടില്ല. ഏറ്റവും പിന്നോക്ക സംസ്ഥാനങ്ങളായ ബീഹാറും ഉത്തര്‍പ്രദേശും സ്വാതന്ത്ര്യം നേടിയ കാലത്ത് നിന്ന് വലിയൊരു കുതിപ്പ് ഇപ്പോഴും ഉണ്ടാക്കിയിട്ടില്ല.
ഇന്ത്യയില്‍ ദാരിദ്ര്യം കുറഞ്ഞ് വരുന്നുണ്ടെന്നത് നേട്ടമാണ്. പക്ഷേ ഇത് അതിവേഗത്തില്‍ അല്ല. ഓരോ മിനുട്ടിലും 44 ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്നും രക്ഷ നേടുന്നുണ്ടെന്ന് ആഗോള ദാരിദ്ര്യ സൂചിക വെളിപ്പെടുത്തുന്നത്. ഇന്ത്യയില്‍ 73 മില്യണ്‍ ആളുകള്‍ കൊടിയ ദാരിദ്ര്യത്തിലാണ് ഇപ്പോഴും കഴിയുന്നത്. മൊത്തം ജനസംഖ്യയുടെ 5.5 ശതമാനം വരുമിത്. 2005 മുതല്‍ 2015 വരെയുള്ള കാലത്ത് ഇന്ത്യ 271 മില്യണ്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്നാണ് യുഎന്നിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം നടക്കുന്നുണ്ടെങ്കിലും പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം വര്‍ധിക്കുകയാണ്. ഭൂമിയില്ലാത്ത കര്‍ഷകര്‍, തൊഴിലില്ലായ്മ എന്നിവയും 2015ല്‍ വളരെ താഴ്ന്ന നിരക്കിലായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങള്‍ കൂടിയെങ്കിലും ഇപ്പോള്‍ ഏറ്റവും തകര്‍ന്ന അവസ്ഥയിലായിരുന്നു. 1990 മുതല്‍ ഇന്ത്യ വന്‍ വളര്‍ച്ചയാണ് സ്വന്തമാക്കിയത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആദ്യ നാല് ദശാബ്ദങ്ങളേതിനേക്കാല്‍ മൂന്ന് മടങ്ങ് കൂടുതലായിരുന്നു ഇത്. അതേസമയം എന്‍ഡിഎ സര്‍ക്കാരില്‍ ഇത് മുമ്പുള്ളത്ര ഇല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തൊഴിലാണ് സാമ്പത്തിക അന്തരത്തെ കുറയ്ക്കുന്ന ഘടകം. എന്നാല്‍ തൊഴിലില്ലായ്മ വര്‍ധിച്ചതും സാമ്പത്തിക അന്തരത്തിന് വലിയ കാരണമായി മാറിയിട്ടുണ്ട്.
പ്രതിഫല കാര്യത്തിലെ തുല്യതയില്ലായ്മയില്‍ ഇന്ത്യ 2011ല്‍ 95ാം സ്ഥാനത്തായിരുന്നു. ആകെ 157 രാജ്യങ്ങളാണ് ഉള്ളതെന്നും ഓര്‍ക്കണം. ഇന്ത്യയിലെ 54 ശതമാനം സമ്പത്തും കോടീശ്വരന്‍മാരുടെ കൈകളിലാണെന്ന് സിഐഎ വേള്‍ഡ് ഫാക്ട് ബുക്ക് പറയുന്നു. റഷ്യ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യയിലെ ഒരു ശതമാനം വരുന്ന പണക്കാര്‍ 58.4 ശതമാനം സമ്പത്തും സ്വന്തം കൈകളിലാണ് വെച്ചിരിക്കുന്നത്. ഓരോ വര്‍ഷവും ഇത് വര്‍ധിക്കുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആദായ നികുതി 1922ല്‍ കൊണ്ടുവന്ന ശേഷം ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
്അതേസമയം കോവിഡ് കാലത്ത് ഇത് വര്‍ധിച്ചിരിക്കാന്‍ നൂറ് ശതമാനവും സാധ്യതയുണ്ട്. നിരവധി പേര്‍ക്കാണ് ലോക്ഡൗണിനെ തുടര്‍ന്ന് തൊഴിലില്ലാതായത്. ചിലയിടങ്ങളില്‍ ആത്മഹത്യകള്‍ വരെ രേഖപ്പെടുത്തി. തൊഴിലില്ലാതെ പലരും നാട്ടിലേക്ക് നടന്നുപോകുന്ന കാഴ്ച്ചകള്‍ വരെ കാണാന്‍ കഴിഞ്ഞു. ബീഹാറിലും യുപിയിലും മധ്യപ്രദേശിലും വന്‍ തോതിലാണ് തൊഴിലാളികള്‍ തിരിച്ചെത്തിയത്. ഇവര്‍ക്ക് ജോലി നല്‍കാന്‍ മാത്രമുള്ള ശേഷി ഈ സംസ്ഥാനങ്ങള്‍ക്കില്ല.
കേരളത്തിലായിരിക്കും താരതമ്യേന കുറഞ്ഞ സാമ്പത്തിക തുല്യത പ്രശ്‌നമാകാത്ത സംസ്ഥാനം. മധ്യവര്‍ഗത്തിന്റെ ആധിക്യം കേരളത്തിലുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും സാമ്പത്തിക തുല്യത കുറവാണ്. പക്ഷേ ഇവിടെ മധ്യവര്‍ഗം കൂടുന്നത് സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തും. മഹാരാഷ്ട്രയും ഈ വിഭാഗത്തില്‍ വരും. അതേസമയം ഹിന്ദി ഹൃദയ സംസ്ഥാനങ്ങളില്‍ തൊഴിലാളികള്‍ കൂടുതലായുള്ളതാണ് പ്രതിസന്ധിക്ക് കാരണം. ഇവ വലിയ സംസ്ഥാനങ്ങളുമാണ്. കര്‍ഷകര്‍ ഈ വിഭാഗത്തിലെ ഏറ്റവും ദരിദ്രരാണ്. ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പോലും തുല്യ വേതനം ലഭിക്കുന്നില്ല.