മോദിയെ പരിഹസിച്ച രാഹുലിന് 'ആപ്പ്'.. കോൺഗ്രസ് ആപ്പിൽ നിന്ന് ചോർച്ച സിംഗപ്പൂരിലേക്ക്! വിവാദം കത്തുന്നു
ദില്ലി: കേംബ്രിജ് അനലറ്റിക്കയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പായ നമോ ആപ്പില്‍ നിന്നും വ്യക്തി വിവരങ്ങള്‍ ചോരുന്നുവെന്ന ആരോപണം ബിജെപിയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നമോ ആപ്പില്‍ നിന്നും വ്യക്തി വിവരങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കൈമാറുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ആപ്പില്‍ നിന്നും വിവരങ്ങള്‍ ചോരുന്നുവെന്ന കാര്യം ഫ്രഞ്ച് ഹാക്കറായ ഏലിയട്ട് ആല്‍ഡേഴ്‌സണും ട്വിറ്ററിലൂടെ പുറത്ത് വിട്ടതോടെ വിവാദം കത്തിപ്പിടിച്ചു. എന്നാല്‍ വിവരച്ചോര്‍ച്ചയില്‍ ബിജെപി മാത്രമല്ല, കോണ്‍ഗ്രസും കുടുങ്ങുമെന്ന സൂചനകളാണ് എലിയട്ട് ആല്‍ഡേഴ്‌സണിന്റെ പുതിയ വെളിപ്പെടുത്തല്‍. കോൺഗ്രസിനെതിരെ ബിജെപിയും രംഗത്ത് വന്നതോടെ വിവാദം കൊഴുക്കുകയാണ്.
കോൺഗ്രസ്സിനും ആപ്പ്
നരേന്ദ്ര മോദിയുടെ ഔദ്യോഗിക ആപ്ലിക്കേഷനില്‍ നിന്നുള്ള വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന് കൈമാറുന്നു എന്നാണ് ഏലിയട്ട് ആല്‍ഡേഴ്‌സണ്‍ ആരോപിച്ചത്. അതിന് പിന്നാലെ കോണ്‍ഗ്രസിനേയും പ്രതിരോധത്തിലാക്കുന്നതാണ് ഏലിയട്ടിന്റെ പുതിയ ട്വീറ്റ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ആന്‍ഡ്രോയിഡ് ആപ്പിനെക്കുറിച്ചുള്ള വിവരങ്ങളും ഏലിയട്ട് പുറത്ത് വിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി വെബ്‌സൈറ്റിലേക്ക് ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ലാത്ത മാര്‍ഗത്തിലൂടെയാണ് എന്നാണ് ഏലിയട്ടിന്റെ ആരോപണം. എച്ച്ടിടിപി വഴിയുള്ള ഡാറ്റാ കൈമാറ്റമാണ് നടക്കുന്നതെന്നും ഇത് സുരക്ഷിതമല്ലെന്നുമാണ് ഏലിയട്ടിന്റെ ആരോപണം.
നിഷേധിച്ച് കോൺഗ്രസ്
എച്ച്ടിടിപിഎസ് പ്രൊട്ടോക്കോള്‍ ഉപയോഗിച്ചുള്ള ഡാറ്റ കൈമാറ്റമാണ് കൂടുതല്‍ സുരക്ഷിതമെന്നും അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ആപ്പില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തപ്പെടാമെന്നും ഏലിയട്ട് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് ആന്‍ഡ്രോയിഡ് ആപുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മെംമ്പര്‍ഷിപ്പ്.ഇന്‍ക്. ഇന്‍ എന്ന വെബ്‌സൈറ്റിന്റെ ഐപി അഡ്രസ് സിംഗപ്പൂരിലാണെന്നും ഏലിയട്ട് വ്യക്തമാക്കുന്നു. ഒരു ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ആപ്ലിക്കേഷന്റെ സെര്‍വര്‍ ഇന്ത്യയില്‍ തന്നെ ഉണ്ടാകുന്നതാണ് സുരക്ഷിതമെന്നും ഏലിയട്ട് ട്വീറ്റ് ചെയ്തിരിക്കുന്നു. എന്നാല്‍ ഏലിയട്ടിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
അവസരം മുതലാക്കി ബിജെപി
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം ചുമതലയുള്ള ദിവ്യ സ്പന്ദനയാണ് ഏലിയട്ടിനെ തള്ളി രംഗത്ത് വന്നിട്ടുള്ളത്. ഏലിയട്ട് ആരോപണം ഉന്നയിച്ചിരിക്കുന്ന ആപ്ലിക്കേഷന്‍ കോണ്‍ഗ്രസ് ഉപയോഗിക്കുന്നില്ല എന്നാണ് ദിവ്യയുടെ വിശദീകരണം. കോണ്‍ഗ്രസ് അംഗത്വം നല്‍കുന്നത് ആപ്ലിക്കേഷന്‍ വഴിയല്ലെന്നും ഒദ്യോഗിക വെബ്‌സൈറ്റ് വഴിയാണെന്നുമാണ് ദിവ്യ വ്യക്തമാക്കുന്നത്. ഈ വെബ്‌സൈറ്റിന്റെ സെര്‍വര്‍ മുംബൈയിലാണ്. കോണ്‍ഗ്രസിന്റെ ആപ്പ് വഴിയുള്ള അംഗത്വമെടുക്കല്‍ നേരത്തെ തന്നെ അവസാനിപ്പിച്ചതാണ് എന്നും ആപ്പ് സോഷ്യല്‍ മീഡിയ പ്രചാരണത്തിന് വേണ്ടി മാത്രമേ പാര്‍ട്ടി ഉപയോഗിക്കുന്നുള്ളൂ എന്നും ദിവ്യ പറയുന്നു. എന്നാല്‍ അവസരം മുതലാക്കി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ബിജെപി നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.
പരിഹസിച്ച് ബിജെപി നേതാവ്
നമോ ആപ്പിലെ വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി മോദിയെ പരിഹസിച്ചിരുന്നു. '' ഞാന്‍ നരേന്ദ്ര മോദി, ഇന്ത്യയുടെ പ്രധാനമന്ത്രി. എന്റെ ഔദ്യോഗിക ആപ്പ് നിങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ വിവരങ്ങളെല്ലാം ഞാന്‍ എന്റെ സുഹൃത്തുക്കളായ അമേരിക്കന്‍ കമ്പനിക്ക് നല്‍കും'' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇതേ ശൈലിയിലാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ മറുപടി. '' ഞാന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ഏറ്റവും പഴയ പാര്‍ട്ടിയുടെ പ്രസിഡണ്ട്. ഞങ്ങളുടെ ആപ്പ് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ സിംഗപ്പൂരിലെ സുഹൃത്തുക്കള്‍ക്ക് കൈമാറും'' എന്നാണ് അമിത് മാളവ്യയുടെ ട്വീറ്റ്. നമോ ആപ്പിലെ വിവരച്ചോര്‍ച്ച ആരോപണം ബിജെപി നിഷേധിച്ചിട്ടുണ്ട്.
പൊമ്പിളൈ ഒരുമൈ നേതാവിന്റെ മകനെതിരെ പീഡനക്കേസ്.. സിപിഎം പ്രതികാരം ചെയ്യുന്നതെന്ന് ഗോമതി
സ്വർണവളയുടെ പേരിൽ കോഴിക്കോട്ടുകാർ ഓടിച്ചിട്ടടിച്ച സുഡാനി! ഹൃദയസ്പർശിയായ കുറിപ്പ്