രാഹുൽ ഗാന്ധിയാണ് ശരി; ആരോഗ്യ സേതു ആപ്പിൽ വൻ സുരക്ഷ വീഴ്ച!! വെളിപ്പെടുത്തി ഹാക്കർ
ദില്ലി; കൊവിഡ് രോഗവ്യാപനം കണ്ടെത്താനുള്ള ആരോഗ്യ സേതു മൊബൈൽ ആപ്പിന്റെ സുരക്ഷയെ ചോദ്യം ചെയ്ത് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പരിഷ്കൃത സംവിാധമാണ് ആപ് എന്നായിരുന്നു രാഹുൽ ഉയർത്തിയ ആരോപണം. ഇതിനെതിരെ കേന്ദ്രം രംഗത്തെത്തുകയും ചെയ്തു.
Recommended Video
അതേസമയം ആരോഗ്യ സേതു ആപിൽ വൻ സുരക്ഷാ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഹത്തെത്തിയിരിക്കുകയാണ് സൈബര്‍ സുരക്ഷാ വിദഗ്ധനും ഹാക്കറുമായ ഇല്ലിയട്ട് ആല്‍ഡേര്‍സണ്‍. രാജ്യത്തെ ഒമ്പതു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപകടത്തിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാഹുലിന്റെ മുന്നറിയിപ്പ്
ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ സങ്കീർണമായ നിരീക്ഷണ സംവിധാനമാണെന്നും നല്‍കുന്ന വിവരങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നുമായിരുന്നു രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണം. സർക്കാർ സംവിധാനങ്ങളുടെ മേൽനോട്ടമില്ലാതെ, ആപ്പിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തെ ഏൽപിച്ചിരിക്കുകയാണ്.അനുവാദമില്ലാതെ ജനങ്ങളെ നിരീക്ഷിക്കാൻ രോഗഭീതി ആയുധമാക്കരുത് എന്നും രാഹുൽ പറഞ്ഞു.
നിർബന്ധമാക്കി സർക്കാർ
ആപ്പ് രാജ്യത്തെ എല്ലാ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരും കൊവിഡ് വ്യാപന സാധ്യത കൂടുതലുള്ള മേഖലകളില്‍ താമസിക്കുന്നവരും നിർബന്ധമായും ഡൗൺലോഡ് ചെയ്യണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാഹുലിന്റെ വിമർശനം.
കേന്ദ്രത്തെ തള്ളി ഫ്രഞ്ച് ഹാക്കർ
അതേസമയം രാഹുൽ ഓരോ ദിവസവും പുതിയ കള്ളം പറയുകയാണെന്നായിരുന്നു കേന്ദ്ര നിയമ ഐടി മന്ത്രി രവിശങ്കർ പ്രസാദ് തിരിച്ചടിച്ചത്. ശക്തമായ സുരക്ഷാ സംവിധാനമാണ് ആപിൽ ഉള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ കേന്ദ്രത്തെ തള്ളുകളാണ് ഫ്രഞ്ച് ഹാക്കർ ഇല്ലിയട്ട് ആല്‍ഡേര്‍സണ്‍.
അപകടത്തിൽ
ആപ്പിൽ സുരക്ഷാ വീഴ്ചയുണ്ടെന്നും ഉപയോഗിക്കുന്ന 90 മില്യണ്‍ വരുന്ന ജനങ്ങളുടെ വിവരങ്ങള്‍ അപകടത്തിലാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.സുരക്ഷയിലെ ആശങ്ക സംബന്ധിച്ച് രാഹുല്‍ഗാന്ധി പറഞ്ഞത് ശരിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇല്ലിയട്ടിന്റെ ട്വീറ്റ്.
രാഹുൽ ഗാന്ധി ശരിയെന്ന്
‘നിങ്ങളുടെ ആപ്പില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. 90 മില്ല്യണ്‍ ജനങ്ങളുടെ സ്വകാര്യത അപകടത്തിലാണ്. നിങ്ങള്‍ക്കെന്നെ സ്വകാര്യമായി സമീപിക്കാന്‍ സാധിക്കുമോ?,ഇല്ലിയട്ട് ട്വീറ്റ് ചെയ്തു. ആപിന്റെ സുരക്ഷയെ സംബന്ധിച്ച് മെയ് 2 ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്ത പിന്നാലെ ഇക്കാര്യത്തിൽ ആന്റേഴ്സൺ ആദ്യം പ്രതികരിച്ചിരുന്നു.
പരിശോധിക്കട്ടെ
തനിക്ക് ആപിനെ കുറിച്ച് അവസാന വട്ട പരിശോധന നടത്തണമെന്നും അതിന് ശേഷം ആപ് സംബന്ധിച്ച വിവരം പുറത്തുവിടാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പിന്നാലെയാണ് ആപിന്റെ സുരക്ഷാ വീഴ്ചയെ കുറിച്ച് ശരിവെച്ച് ഇല്ലിയട്ടിന്റെ പുതിയ ട്വീറ്റ്.
തന്നെ സമീപിച്ചു
അതേസമയം ട്വീറ്റ് പുറത്ത് വന്ന് ഒരു മണിക്കൂറിനകം ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജൻസി റെസ്പോൺസ് ടീമും നാഷ്ണൽ ഇൻഫർമാറ്റിക്സ് സെന്ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങൾ അറിയാൻ തന്നെ സമീപിച്ചിട്ടുണ്ടെന്നും ആൻറേഴ്സൺ വ്യക്തമാക്കി.
തള്ളി കേന്ദ്രം
പ്രശ്നങ്ങൾ പരിഹരിച്ചില്ലേങ്കിൽ ആപുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് ഇപ്പോൾ ആന്റേഴ്സണിന്റെ മുന്നറിയിപ്പ്. എന്നാൽ ആന്‌റേഴ്സണിന്റെ ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ തള്ളി. വിവരങ്ങള്‍ സെര്‍വറില്‍ സുരക്ഷിതമാണ്. ഇത് സ്വകാര്യതയ്ക്ക് വെല്ലുവിളിയല്ലെന്നും ആരോഗ്യസേതു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
നമ്മുക്ക് കാണാം
സ്വകാര്യത സംബന്ധിച്ച വിഷയം ഹാക്കറുമായി ചര്‍ച്ച ചെയ്തിരുന്നു.സുരക്ഷയെ സംബന്ധിച്ച വിവരങ്ങൾ ഹാക്കറുമായി ചർച്ച ചെയ്തു ബോധിപ്പിച്ചു.എല്ലാ വ്യക്തിഗത വിവരങ്ങളും സുരക്ഷിതമാണെന്നും ആരോഗ്യസേതു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.എന്നാൽ കേന്ദ്രത്തിന്റെ വിശദീകരണത്തിന് പിന്നാലെയും ആന്റേഴ്സൺ മറ്റൊരു ട്വീറ്റ് ചെയ്തു. ‘ഇതിന് പ്രശ്‌നമൊന്നുമില്ലെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ നമുക്ക് കാണാം. ഞാന്‍ നാളെ ഇതിലേക്ക് തിരിച്ചു വരാം', എന്നും അദ്ദേഹം പറഞ്ഞു.