യോഗിയുടെ ഉത്തർ പ്രദേശിൽ ടൂറിസ്റ്റുകൾക്ക് രക്ഷയില്ല.. സ്ത്രീകളെ അടക്കം മർദിച്ചു.. പീഡന ശ്രമം!
ലഖ്‌നൗ: നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിലും ഏറ്റവും മുന്‍പന്തിയില്‍ തന്നെയുണ്ട് യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശ്. ഈ കണക്കുകള്‍ ശരിവെക്കുന്ന വാര്‍ത്തയാണ് യുപിയില്‍ നിന്നും പുറത്ത് വരുന്നത്. ഫ്രാന്‍സില്‍ നിന്നുമെത്തിയ യുവതികള്‍ അടങ്ങുന്ന വിനോദ സഞ്ചാരികളുടെ സംഘത്തിന് നേര്‍ക്കാണ് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടിയത്.
നൂറ്റാണ്ടുകൾക്ക് മുൻപത്തെ പ്രളയം ഭൂമിയിൽ ആവർത്തിക്കും.. നോഹയുടെ പേടകം വരും.. ലോകാവസാനം അടുത്ത്!
ടൂറിസ്റ്റുകൾക്ക് ആക്രമണം
ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരില്‍ അഹാരുര മേഖലയിലാണ് ഒരു സംഘം യുവാക്കള്‍ ഫ്രഞ്ച് വിനോദ സഞ്ചാരികളെ കൂട്ടമായി ആക്രമിച്ചത്. സഞ്ചാരികളുടെ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളെ അപമാനിക്കാനും ശ്രമം നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ തന്നെ യുവാക്കളാണ് ആക്രമണത്തിന് പിന്നില്‍.
ക്രൂരമായ ആക്രമണം
പതിനൊന്ന് പേരടങ്ങുന്ന വിനോദ സഞ്ചാരികളുടെ സംഘമാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഇവര്‍ മിര്‍സാപൂരിലെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേ ഒരു സംഘം യുവാക്കള്‍ തടയുകയായിരുന്നു. വിനോദ സഞ്ചാരികളെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും തുടര്‍ന്ന് കൂട്ടമായി മര്‍ദ്ദിക്കുകയുമായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കാനും ഈ സംഘം ശ്രമിച്ചു.
സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമം
ഈ അക്രമി സംഘം കൂടുതല്‍ പേരെ സ്ഥലത്തേക്ക് വിളിച്ച് വരുത്തിയെന്ന് ടൂറിസ്റ്റുകള്‍ക്കൊപ്പമുള്ള ഉത്തര്‍ പ്രദേശ് സ്വദേശിയായ റിയാ ദത്ത് പറയുന്നു. കൂടുതല്‍ പേരെത്തിയതോടെ ആക്രമണം ശക്തമായി. ഇതോടെ തങ്ങള്‍ പ്രതിരോധിക്കുകയുണ്ടായി. എങ്കിലും സാധിച്ചില്ല. അതിക്രൂരമായിരുന്നു അവരുടെ പെരുമാറ്റമെന്ന് റിയ പറഞ്ഞു.
ഗുരുതരമായ പരിക്ക്
മിര്‍സാപൂരില്‍ നിന്നും മടങ്ങുകയായിരുന്ന തങ്ങള്‍ യാതൊരു പ്രകോപനവും നടത്താതെയാണ് അപ്രതീക്ഷിതമായി ആക്രമിക്കപ്പെട്ടതെന്നും റിയ പറയുന്നു. വലിയ വടികളുമായിട്ടായിരുന്നു അവരുടെ ആക്രമണം. തങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ടെന്നും റിയ വ്യക്തമാക്കി. പരിക്കേറ്റ ഇവരെ മിര്‍സാപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എട്ട് പേരെ അറസ്റ്റ് ചെയ്തു
സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വിദേശികളെ ഈ സംഘം ആക്രമിച്ചതിന് പിന്നിലെ കാരണം അറിയില്ലെന്നാണ് പോലീസ് പറയുന്നത്. ഇതാദ്യമായല്ല ഉത്തര്‍ പ്രദേശില്‍ വിദേശികള്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. ചരിത്രപരമായും പൗരാണികപരമായും പ്രാധാന്യമുള്ള ഇടമായതിനാല്‍ നിരവധി ടൂറിസ്റ്റുകളെത്തുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്.
ആക്രമണം പതിവ്
കഴിഞ്ഞ ദിവസം ജര്‍മ്മനിയില്‍ നിന്നെത്തിയ വിനോദ സഞ്ചാരി സോന്‍ബദ്ര റെയില്‍വേ സ്‌റ്റേഷനില്‍ ആക്രമിക്കപ്പെട്ടിരുന്നു. സ്വദേശിയായ ആള്‍ അഭിസംബോധന ചെയ്തപ്പോള്‍ അവഗണിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൂടാതെ കഴിഞ്ഞ ഒക്ടോബര്‍ 26ന് ഫത്തേപൂര്‍ സിക്രിയിലെത്തിയ സ്വിസ് ദമ്പതികളും നാട്ടുകാരാല്‍ ആക്രമിക്കപ്പെട്ടിരുന്നു. വിനോദ സഞ്ചാരികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത സംസ്ഥാനമെന്ന നിലയിലേക്കാണ് ഉത്തര്‍ പ്രദേശില്‍ കാര്യങ്ങള്‍ നീങ്ങുന്നത്.