അച്ചടക്കമില്ലായ്മ, അഴിമതി; ഡോ കഫീല്‍ ഖാനെ വിടാതെ യോഗി സര്‍ക്കാര്‍, പുതിയ അന്വേഷണം
ലഖ്നൗ: ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഡോ കഫീല്‍ ഖാനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അച്ചടക്കമില്ലായ്മ, അഴിമതി എന്നീ ആരോപണങ്ങളാണ് പുതുതായി ആരോപിച്ചിരിക്കുന്നത്. കഫീല്‍ ഖാനെതിരെ ചുമത്തിയ നാല് കുറ്റങ്ങളില്‍ രണ്ടെണ്ണം ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.
സർക്കാർ ആശുപത്രിയിൽ നിയമിതനായ ശേഷവും ഡോ ഖാൻ മെഡിസ്പ്രിങ്ങ് ആശുപത്രിയിലെ നഴ്സിങ്ങ് ഹോമില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ഏഴ് ആരോപണങ്ങളിലാണ് കഫീല്‍ ഖാനെതിരെ അന്വേഷണം നടക്കുക. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് അന്വേഷണത്തിന്‍റെ ചുമതല.
കഫീല്‍ ഖാനെതിരായ ആരോപണത്തില്‍ നടത്തിയ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതുവരെ അന്തിമ തിരുമാനം കൈക്കൊണ്ടിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ കോപ്പി കഫീല്‍ ഖാനും നല്‍കിയിരുന്നു. അദ്ദേഹം ഇത് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നല്‍കി തെറ്റിധാരണ പരത്തുകയാണെന്നും ഡുബേ ആരോപിച്ചു.
ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് 60 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോ കഫീല്‍ ഖാന്‍ നിരപരാധിയാണെന്ന് കാണിച്ച് കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2017ൽ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ കഫീല്‍ ഖാന‍്റെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായിട്ടില്ലെന്നും അവധിയിൽ ആയിരുന്നിട്ടും കുട്ടികളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം നിലയിൽ അദ്ദേഹം പ്രവർത്തിച്ചുവെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് തള്ളിയാണ് പുതിയ ആരോപണം.
അതേസമയം തനിക്കെതിരായ പുതിയ അന്വേഷണം യഥാര്‍ത്ഥ്യം മറച്ച് വെയ്ക്കാനാണെന്ന് കഫീല്‍ ഖാന്‍ പ്രതികരിച്ചു. കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് ആണ് ഇപ്പോള്‍ അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കുട്ടികള്‍ മരിക്കാനുണ്ടായ സാഹചര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.