മഴ പെയ്യിക്കാൻ തവളക്കല്യാണം, കനത്ത മഴയിൽ മുങ്ങിയതോടെ തവളകൾക്ക് വിവാഹ മോചനം, സംഭവം ഭോപ്പാലിൽ!
Recommended Video
ഭോപ്പാല്‍: കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ പ്രളയത്തില്‍ മുക്കിയ മഴക്കാലമാണ് കടന്ന് പോയത്. അതിനിടെ മധ്യപ്രദേശില്‍ കനത്ത മഴ അവസാനിക്കുന്നതിന് വേണ്ടി ദമ്പതികളായ തവളകളെ വിവാഹ മോചനം നടത്തിയിരിക്കുകയാണ് ചിലര്‍. മധ്യപ്രദേശില്‍ മഴ പെയ്യുന്നതിന് വേണ്ടി നടത്തിയ തവളക്കല്യാണം നേരത്തെ വാര്‍ത്തയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതിന് വേണ്ടി തവളക്കല്യാണം നടത്തിയത്.
തവളകളെ വിവാഹം കഴിപ്പിച്ചാല്‍ മഴദേവതയായ ഇന്ദ്രനെ പ്രീതിപ്പെടുത്താന്‍ സാധിക്കുമെന്നും അത് മൂലം മഴ പെയ്യുമെന്നുമുളള വിശ്വാസത്തിന്റെ പുറത്തായിരുന്നു തവളക്കല്യാണം. രണ്ട് മാസത്തിന് ശേഷം സംസ്ഥാനത്ത് കനത്ത മഴ പെയ്തതോടെയാണ് വിവാഹ ബന്ധം വേര്‍പെടുത്തിയത്. ശിവ് സേന ശക്തി മണ്ഡല്‍ എന്ന സംഘടനയിലെ അംഗങ്ങളാണ് തവളകളെ വേര്‍പിരിച്ചത്.
മഴ പെയ്യാനുളള പ്രാര്‍ത്ഥനങ്ങള്‍ ദിവസങ്ങള്‍ക്കുളളില്‍ തന്നെ ഫലം കണ്ടുവെന്നും ഭോപ്പാലിനും സമീപ പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചുവെന്നും ശിവ് സേവ ശക്തി മണ്ഡല്‍ അംഗങ്ങള്‍ പറയുന്നു. എന്നാല്‍ കനത്ത മഴ വിനാശകാരിയായി മാറിയതോടെയാണ് തവളകളെ വിവാഹ മോചനം നടത്തുന്ന ചടങ്ങ് നടത്തിയതെന്നും ഇതോടെ മഴ കുറയുമെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.
ശക്തമായ മഴ പെയ്ത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിന് അടിയിലായിരിക്കുകയാണ്. കനത്ത മഴയില്‍ നര്‍മ്മദ നദി നിറഞ്ഞ് ഒഴുകിയതോടെ സംസ്ഥാന വന്‍ ദുരിതത്തില്‍ മുങ്ങി. ഇതുവരെ 9,000 വീടുകള്‍ക്ക് ശക്തമായ മഴയില്‍ കേട്പാട് സംഭവിക്കുകയും 213 വീടുകള്‍ തകരുകയും ചെയ്തു. സംസ്ഥാനത്ത് കനത്ത മഴ തുടരാനുളള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് വിവിധ ഇടങ്ങളില്‍ റെഡ് അലേര്‍ട്ടും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.