മോദിയുടെ വിശ്വസ്ത... ജയ്റ്റ്‌ലിക്ക് പ്രിയങ്കരി.. പ്രതിരോധം എന്തുകൊണ്ട് നിര്‍മ്മലക്ക്..?
Recommended Video
പ്രകടനം നന്നാകാത്തവര്‍ പടിക്കു പുറത്ത് എന്ന നയമാണ് മന്ത്രിസഭാ പുന:സംഘടനയില്‍ മോദി സ്വീകരിച്ചത്. അപ്രതീക്ഷിതമായി പലരും മന്ത്രിസഭയിലേക്ക് എത്തി. മൊത്തം ഒന്‍പത് പുതുമുഖങ്ങള്‍. സുപ്രധാനമായ പസ വകുപ്പുകളിലും മാറ്റം വന്നെങ്കിലും പ്രതിരോധം അരുണ്‍ ജയ്റ്റിക്കു തന്നെ എന്ന റിപ്പോര്‍ട്ടുകളെ അവസാന നിമിഷം പിന്തള്ളിയാണ് നിര്‍മ്മല സീതാരാമനെ പ്രതിരോധ വകുപ്പ് ഏല്‍പ്പിക്കുന്നത്.
ചരിത്രം പോലും വഴിമാറിയ സ്ഥാനക്കയറ്റം. ഇന്ദിരാ ഗാന്ധിക്കു ശേഷം ആദ്യമായി പ്രതിരോധ വകുപ്പ് വനിതക്ക്. ആദ്യമായി ഒരു വനിതക്ക് പ്രതിരോധ വകുപ്പിന്റെ പൂര്‍ണ്ണ ചുമതലയും ലഭിച്ചു. പ്രധാനമന്ത്രി ആയിരിക്കെ ആണ് ഇന്ദിരാ ഗാന്ധി പ്രതിരോധ വകുപ്പിന്റെ അധികചുമതല വഹിച്ചത്.
അഴിമതി വിരുദ്ധ പ്രതിച്ഛായ ഉള്ളതാണ് നിര്‍മ്മല സീതാരാമനെ പ്രതിരോധ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കാന്‍ കാരണമെന്ന് ചിലര്‍ വിലയിരുത്തുമ്പോള്‍ മോദിയുടെയും ജയ്റ്റ്‌ലിയുടെയും വിശ്വസ്തയും ഇരുവര്‍ക്കും പ്രിയങ്കരിയുമായതാണ് നിര്‍മ്മലയുടെ സ്ഥാനക്കയറ്റത്തിന് കാരണമെന്ന വിലയിരുത്തലുമുണ്ട്. ഏതായാലും വലിയ വെല്ലുവിളികള്‍ തന്നെയാണ് നിര്‍മ്മല സീതാരാമനെ കാത്തിരിക്കുന്നത്.
പശ്ചാത്തലം സാമ്പത്തിക രംഗം
നിര്‍മ്മല സീതാരാമന്റെ പശ്ചാത്തലം പ്രതിരോധരംഗവുമായി ഏതെങ്കിലും വിധത്തില്‍ ബനന്ധമുള്ളതല്ല. സാമ്പത്തിക ശാസ്ത്രത്തിലാണ് ജെഎന്‍യുവില്‍ നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. പിന്നീട് മള്‍ട്ടിനാഷണണല്‍ കമ്പനികളിലെ ഉദ്യോഗസ്ഥ. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
ബിജെപ്പിക്കൊപ്പം..
ബിജെപി രാഷ്ട്രീയത്തിൽ സജീവമായി രംഗത്തുണ്ടായിരുന്ന ഭർത്താവ് പ്രഭാകർ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാർട്ടിക്കൊപ്പം ചേർന്നപ്പോഴും നിർമ്മല ബിജെപിക്കൊപ്പം തന്നെ നിന്നു. രാജ്യസഭയിലെത്തിയതാകട്ടെ, കർണ്ണാടകത്തിൽ നിന്നും.
വാണിജ്യപദവി
ആഗോളവത്കരണവും അവ വികസ്വര രാജ്യങ്ങളില്‍ ഉണ്ടാക്കിയ മാറ്റവും നിര്‍മ്മലയുടെ ഇഷ്ട വിഷയമായിരുന്നു. അങ്ങനെ ഇന്ത്യയുടെ വാണിജ്യ വകുപ്പിന്റെ അമരത്തേക്ക് നിര്‍മ്മല സീതാരാമനെച്ചത്തി. നിര്‍മ്മലയുടെ അക്കാദമിക് യോഗ്യതകള്‍ ഈ രംഗത്ത് മികച്ച പ്രകടനം നടത്തുന്നതിന് സഹായകരവുമായിരുന്നു.
പ്രതിരോധരംഗത്തേക്ക്..
നിര്‍മ്മലയുടെ കാര്യത്തില്‍ പ്രവചനങ്ങള്‍ പലതും അപ്രസക്തമാകുകയായിരുന്നു. വാണിജ്യവകുപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് നിര്‍മ്മല സീതാരാമനെ പ്രതിരോധം ഏല്‍പ്പിക്കാന്‍ കാരണമായതെന്നാണ് മോദി പറഞ്ഞത്. അപ്പോഴും നിര്‍മ്മലയേക്കാള്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നുവെന്നും അവരെ പ്രതിരോധം ഏല്‍പ്പിക്കാമായിരുന്നുവെന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
കരുത്തുറ്റ രാഷ്ട്രീയ നേതാവ്
നിലപാടുകളിലെ കാര്‍ക്കശ്യം, പതറാത്ത മനസ്ഥൈര്യം.. ഇതൊക്കെയാണ് നിര്‍മ്മല സീതാരാമനെ ശ്രദ്ധേയ ആക്കുന്നത്. പലപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ പോലും മറുചോദ്യത്താല്‍ നിശബ്ദരായി. രാജ്യത്തെ സ്ത്രീകളുടെ മികവിന് പ്രധാനമന്ത്രി നല്‍കിയ അംഗീകാരമായിരുന്നു തനിക്കു ലഭിച്ച പ്രതിരോധ മന്ത്രിസ്ഥാനമെന്നാണ് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.
നിര്‍മ്മലയെ കാത്തിരിക്കുന്നത്..
ഏതു സമയവും അശാന്തമാകുന്ന അതിര്‍ത്തി, അയല്‍ രാജ്യങ്ങളായ പാകിസ്താനില്‍ നിന്നും ചൈനയില്‍ നിന്നും ഉണ്ടാകുന്ന ഭീഷണികള്‍..ഇവയെല്ലാം നിര്‍മ്മല സീതാരാമനു മുന്നിലുള്ള വെല്ലുവിൡകളാണ്. പ്രണബ് മുഖര്‍ജി, എകെ ആന്റണി, മനോഹര്‍ പരീക്കര്‍, അരുണ്‍ ജയ്റ്റ്‌ലി എന്നീ മുന്‍ഗാമികളുടെ മാതൃകയാണ് മുന്നിലുള്ളത്.
ഇനി..
കേന്ദ്ര മന്ത്രിസഭയില്‍ നിര്‍മ്മലക്കു മുകളിലുണ്ടായിരുന്ന പലരും ഇപ്പോള്‍ ഈ പെണ്‍കരുത്തിന് കീഴെയാണ്. രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന പ്രത്യേക സമിതിയിലും നിര്‍മ്മല സീതാരാമന്‍ അംഗമാകും. നിലവില്‍ സുഷമാ സ്വരാജാണ് സമിതിയിലെ ഏക വനിതാ അംഗം.