ബിജെപി ഭരണകൂടത്തിന്റെ ആസൂത്രിത നീക്കം; മുസ്ലിം പേരുകൾ മാറ്റുന്നു, ഗ്രാമങ്ങൾക്ക് ഹിന്ദുനാമം
ദില്ലി: 800 വര്‍ഷത്തോളം മുസ്ലിം ഭരണാധികാരികള്‍ക്ക് കീഴിലായിരുന്നു ഇന്ത്യയുടെ പ്രധാന പ്രദേശങ്ങള്‍. രാജ്യത്തിന്റെ പല ഗ്രാമങ്ങളുടെ പേരുകള്‍ പരിശോധിച്ചാല്‍ ഇതിന്റെ ശേഷിപ്പുകള്‍ കാണാം. പല ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പേരുകള്‍ മുസ്ലിം ബന്ധമുള്ളതാണ്. എന്നാല്‍ ഇത്തരം പേരുകള്‍ മാറ്റാന്‍ ബിജെപി ഭരണകൂടം തീരുമാനിച്ചുവെന്നാണ് വാര്‍ത്ത. ഇതിന്റെ നടപടികള്‍ അവര്‍ വേഗത്തിലാക്കുകയും ചെയ്തു. പ്രാദേശികമായി ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മുസ്ലിം പേരുള്ള ഗ്രാമങ്ങള്‍ക്ക് ഹിന്ദു പേരുകളിടുന്നത്. വിവരങ്ങള്‍ ഇങ്ങനെ...
മോഹൻലാലിനെതിരെ തോക്ക് ചൂണ്ടി വെട്ടിലായി അലൻസിയർ.. ഒടുക്കം വിശദീകരണം.. അത് തോക്കല്ല
മൂന്ന് ഗ്രാമങ്ങളുടെ പേര് മാറ്റി
രാജസ്ഥാന്‍ ഭരിക്കുന്നത് ബിജെപിയാണ്. ഇവിടെ മൂന്ന് ഗ്രാമങ്ങളുടെ പേര് അടുത്തിടെ മാറ്റി. ഏറ്റവും ഒടുവില്‍ മാറ്റിയത് ഈ മാസം ഒന്നിനാണ്. സര്‍ക്കാര്‍ പേര് മാറ്റി വിജ്ഞാപനം ഇറക്കുകയും ചെയ്തു.
കേന്ദ്രത്തിന്റെ അനുമതി
മുസ്ലിം പേരുള്ള ഗ്രാമങ്ങള്‍ പുനര്‍നാമകരണം ചെയ്യാന്‍ രാജസ്ഥാനിലെ വസുന്ദര രാജെ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. തുടര്‍ന്നാണ് പേരുകള്‍ മാറ്റി പുതിയ ഉത്തരവുകള്‍ ഇറക്കിയിരിക്കുന്നത്.
പേര് മാറ്റണമെന്ന് പരാതി
മുസ്ലിം പേരുള്ള ഗ്രാമങ്ങളില്‍ കഴിയുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പേര് മാറ്റുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. ബാര്‍മര്‍ ജില്ലയിലെ മിയോന്‍ കാ ബാര ഗ്രാമത്തിന്റെ പേര് മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിലാണ്.
വിവാഹം നടക്കുന്നില്ല
മിയോന്‍ കാ ബാര ഗ്രാമത്തില്‍ 2000 ത്തോളം പേര്‍ താമസിക്കുന്നുണ്ട്. ഭൂരിഭാഗവും ഹിന്ദുക്കളാണ്. നാല് മുസ്ലിം കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. ഗ്രാമത്തിന്റെ മുസ്ലിം പേര് കാരണം ഇവിടെയുള്ള പെണ്‍കുട്ടികള്‍ക്ക് വിവാഹം നടക്കുന്നില്ലെന്നാണ് പരാതി.
പുതിയ പേര് മഹേഷ് നഗര്‍
ജില്ലാ ഭരണകൂടത്തിന് ഗ്രാമത്തിലെ ചിലര്‍ ഇക്കാര്യം സൂചിപ്പിച്ച് പരാതി സമര്‍പ്പിച്ചു. യുവജനങ്ങളാണ് പരാതി നല്‍കിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതുകൊണ്ട് ജനഹിതം മാനിച്ച് ഗ്രാമത്തിന്റെ പേര് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മഹേഷ് നഗര്‍ എന്നാണ് പുതിയ പേര്. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ പേരിലാണ് അറിയപ്പെടുന്നത്.
ഇസ്മാഈല്‍പുരും നര്‍പാരയും
ജുന്‍ജുനു ജില്ലയിലെ ഇസ്മാഈല്‍പുര്‍ ഗ്രാമത്തിന്റെ പേരും സമാനമായ രീതിയില്‍ മാറ്റിയിട്ടുണ്ട്. ഇസ്മാഈല്‍പൂരിന്റെ പുതിയ പേര് പിച്ചന്‍വ ഖുര്‍ദ് എന്നാണ്. ജലോര്‍ ജില്ലയിലെ നര്‍പാര ഗ്രാമത്തിന്റെ പേരും മാറ്റി.നര്‍പുര എന്നാണ് ഇനി അറിയപ്പെടുക.
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നു
ഒട്ടേറെ പരാതികള്‍ ഇനിയും ലഭിച്ചിട്ടുണ്ട്. ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സ ര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് അടുത്തു വരുന്ന നിയമസഭാ പ്രചാരണത്തില്‍ ഗ്രാമങ്ങളുടെ പേര് മാറ്റല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.