ജെപി മൂവ്മെന്റില്‍ നിന്ന് കുതിപ്പ്, ചാണക്യ തന്ത്രത്തില്‍ അഗ്രഗണ്യന്‍, നീതീഷിന്റെ വളര്‍ച്ച ഇങ്ങനെ
പട്ന: ബീഹാറില്‍ നിതീഷ് കുമാര്‍ നാലാമതും മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പായിരിക്കുകയാണ്. നിയമസഭാ കക്ഷി നേതാവായി അദ്ദേഹത്തെ ബിജെപി പ്രഖ്യാപിച്ചു. എന്നാല്‍ നിതീഷിന്റെ ഈ കുതിപ്പ് അത്ര എളുപ്പത്തില്‍ നേടിയതല്ല. സോഷ്യലിസ്റ്റ് അടിത്തറയില്‍ ജനകീയനാണെന്ന് പേരെടുത്ത ശേഷമാണ് നിതീഷ് ബീഹാറിന്റെ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയായത്. എന്നാല്‍ ഇത്തവണ നിതീഷ് എത്തുന്നത് ദുര്‍ബലനായിട്ടാണ്. പഴയ മികവുണ്ടാകുമോ എന്ന് അടുത്ത അഞ്ച് വര്‍ഷം തെളിയിക്കും.
ജെപിയുടെ വളര്‍ച്ചയ്ക്കൊപ്പം
ബീഹാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവുമായിട്ടാണ് നിതീഷ് തുടങ്ങുന്നത്. ബീഹാര്‍ വൈദ്യുത വകുപ്പിലെ ജോലി ഒഴിവാക്കി നേരെ രാഷ്ട്രീയത്തിലിറങ്ങി. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു നിതീഷ്. ജയപ്രകാശ് നാരായണന്റെ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിനടക്കം നിതീഷും ഒപ്പമുണ്ടായിരുന്നു. ബീഹാറിലെ അഴിമതി വിരുദ്ധ പോരാട്ടത്തിനും പിന്നീട് ഇന്ദിരാ ഗാന്ധിക്കെതിരെയുള്ള സമരമായും ഇത് മാറി. നിതീഷ് ഈ മൂവ്മെന്റില്‍ നിന്ന് വളര്‍ന്ന് വരികയായിരുന്നു.
കേന്ദ്ര മന്ത്രി പദത്തില്‍
നിതീഷിനെ എന്‍ഡിഎ നേരത്തെ റെയില്‍വേ മന്ത്രിയാക്കിയിരുന്നു. വാജ്പേയ് സര്‍ക്കാരിലായിരുന്നു പദവി നല്‍കിയത്. ഗൈസല്‍ ട്രെയിന്‍ ദുരന്തമുണ്ടായതോടെ അദ്ദേഹം രാജിവെക്കുകയും ചെയ്തു. എന്നാല്‍ റെയില്‍വേയില്‍ ഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്കിംഗും, തത്കാല്‍ പദ്ധതിയും അടക്കം കൊണ്ടുവന്നത് നിതീഷായിരുന്നു. എന്‍ഡിഎ സര്‍ക്കാരില്‍ കാര്‍ഷിക വകുപ്പും നിതീഷ് കൈകാര്യം ചെയ്തിട്ടുണ്ട്. റെയില്‍വേയിലെ മാറ്റങ്ങളാണ് നിതീഷിനെ ദേശീയ തലത്തില്‍ തന്നെ പ്രശസ്തനാക്കിയത്.
മുഖ്യമന്ത്രി പദത്തിലേക്ക്
ജനതാ പാര്‍ട്ടിയിലാണ് നിതീഷ് ആദ്യം ചേര്‍ന്നത്. സത്യേന്ദ്ര നാരായണ്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ അദ്ദേഹം ആകൃഷ്ടനായിരുന്നു.പിന്നീട് ശരത് യാദവിന്റെ ജനതാദളും ലോക്ശക്തി പാര്‍ട്ടി, ജനതാ പാര്‍ട്ടി എന്നിവ ലയിച്ചാണ് ജെഡിയു ഉണ്ടായത്. ജോര്‍ജ് ഫെര്‍ണാണ്ടസിനെ പാര്‍ട്ടി ആചാര്യനായും ഇവര്‍ കണ്ടിരുന്നു. 2003ലായിരുന്നു ഈ ലയനം. അപ്പോഴും എന്‍ഡിഎയ്ക്കൊപ്പമായിരുന്നു നിതീഷ്. ലാലുവിനെ 2005ല്‍ വീഴ്ത്തിയാണ് നിതീഷ് മുഖ്യമന്ത്രിയാവുന്നത്. 88 സീറ്റുമായി ജെഡിയു ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു.
തുടരുന്ന വിജയഗാഥ
2010ല്‍ നിതീഷ് തരംഗം തന്നെയാണ് ബീഹാറില്‍ അരങ്ങേറിയത്. 206 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. ആര്‍ജെഡിയെ 22 സീറ്റിലേക്ക് തള്ളിയിട്ടു. യുവാക്കളും സ്ത്രീകളും ധാരാളമായി ബ്രാന്‍ഡ് നിതീഷിനൊപ്പം നില്ക്കാന് തുടങ്ങിയ വര്‍ഷം കൂടിയാണിത്. ബീഹാറില്‍ അക്രമങ്ങളൊന്നുമില്ലാത്ത തെരഞ്ഞെടുപ്പെന്നും ഈ തിരഞ്ഞെടുപ്പ് വാഴ്ത്തപ്പെട്ടു. എന്നാല്‍ വൈകാതെ തന്നെ എന്‍ഡിഎയുമായി നിതീഷ് ഇടഞ്ഞു. നരേന്ദ്ര മോദിയുമായിട്ടായിരുന്നു പ്രശ്നം. ഗുജറാത്ത് കലാപത്തിന്റെ പ്രതിച്ഛായ മോദിക്കൊപ്പമുണ്ടായിരുന്നു. 2014ലെ മോദി തരംഗത്തില്‍ നിതീഷും ഒലിച്ച് പോയി. ഇതോടെ മുഖ്യമന്ത്രി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു.
ചാണക്യ തന്ത്രങ്ങളുടെ ആശാന്
ബീഹാറില്‍ എങ്ങനെ പിടിച്ച് നില്‍ക്കണമെന്ന് നിതീഷിന് നന്നായി അറിയാം. ഇത്തവണ മഹാസഖ്യത്തിനൊപ്പമായിരുന്നു മത്സരം. ബിജെപിയെ വീഴ്ത്തുകയായിരുന്നു ലക്ഷ്യം. നിതീഷിന് ഏറ്റവും കഠിനമായ തെരഞ്ഞെടുപ്പായിട്ടാണ് ഇതിനെ വിലയിരുത്തപ്പെട്ടത്. മഹാസഖ്യം 178 സീറ്റ് നേടി അധികാരത്തിലെത്തി. നിതീഷിന്റെ ഇളക്കി മറിച്ചുള്ള പ്രചാരണം വന്‍ വിജയവുമായി. ആര്‍ജെഡിക്ക് 80 സീറ്റും ജെഡിയുവിന് 71 സീറ്റും ലഭിച്ചു. നിതീഷ് തന്നെ ഇത്തവണയും മുഖ്യമന്ത്രി പദത്തിലെത്തി.
ഇത്തവണ ദുര്ബലന്
രണ്ട് വര്‍ഷത്തിന് ശേഷം മഹാസഖ്യം പൊളിഞ്ഞെങ്കിലും നിതീഷിന് ഒരു പ്രശ്നവും ഇല്ലായിരുന്നു. അടുത്ത ദിവസം തന്നെ ബിജെപിയില്‍ ചേര്‍ന്ന് നിതീഷ് അധികാരത്തിലെത്തി. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നിതീഷ് ദുര്ബലനായിരുന്നു. കടുത്ത പരീക്ഷണങ്ങളും അദ്ദേഹം നേരിട്ടു. ജെഡിയു ഏറ്റവും മോശം നിലയിലുമാണ് ഇത്തവണ എത്തിയത്. ആകെ ലഭിച്ചത് 43 സീറ്റുകള്‍. പക്ഷേ ഇത്രയൊക്കെ ആണെങ്കില്‍ ബീഹാറിന്റെ മുഖം മാറ്റിയ സുശാസന്‍ ബാബു എന്ന പേര് നിതീഷിനുള്ളതാണ്. അദ്ദേഹം ഉള്ളത് കൊണ്ട് ബീഹാറിന് ഇനിയും വികസനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.