'ഈ ചോദ്യങ്ങൾക്ക് ഉത്തരം വേണം; ഗാൽവാനിൽ സംഭവിച്ചതെന്താണെന്ന് അറിയാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ജനത'
ദില്ലി; അതിർത്തിയിൽ നിന്ന് ചൈനീസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. യഥാർത്ഥത്തിൽ ചൈനീസ് സൈന്യം അതിർത്തിയിൽ എവിടെ നിന്നാണ് പിൻമാറിയതെന്ന് കേന്ദ്രസർക്കാർ വിശദമാക്കുമോയെന്ന് ചിദംബരം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
'ചൈനീസ് സൈന്യത്തിന്റെ അതിർത്തിയിൽ നിന്നുള്ള പിൻമാറ്റത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. എന്നാൽ അതിർത്തിയിലെ ഏത് ഭാഗത്ത് നിന്നാണ് ചൈന പിൻമാറിയതെന്ന് ആരെങ്കിലും പറഞ്ഞു തരുമോ? ഇപ്പോൾ അവർ എവിടെയാണെന്നും, ചിദംബരം ട്വീറ്റിൽ പറയുന്നു. അതുപോലെ തന്നെ ഇന്ത്യൻ സൈന്യം പിൻവാങ്ങിയത് എവിടെ നിന്നാണ്. ഇന്ത്യയുടേയോ ചൈനയുടെ സൈനികർ അതിർത്തിയുടെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് പോയിട്ടുണ്ടോ? ചിദംബരം ട്വീറ്റിൽ ചോദിച്ചു.
ഈ ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യമാണ്, കാരണം ജൂൺ 15 ന് ഗാൽവാനിൽ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ത്യക്കാർ, ചിദംബരം കൂട്ടിച്ചേർത്തു. ജുലൈ 6 നായിരുന്നു ഇരു സൈന്യങ്ങളും അതിർത്തിയിൽ നിന്ന് പിൻ]മാറിയതായി റിപ്പോർട്ടുകൾ വന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുമായി രണ്ട് മണിക്കൂര്‍ നേരം ടെലഫോണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചകളില്‍ അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പൊതുവായ ധാരണ ഉണ്ടായതായി ചൈനയും ഔദ്യോഗികമായി വ്യക്തമാക്കി.
Recommended Video
ഗാൽവാനിൽ നിന്ന് ഒന്നര കിലോമീറ്ററാണ് സൈന്യം പിൻവാങ്ങിയത്. ഗാൽവാനിലെ താത്കാലിക നിർമ്മാണങ്ങളും പൊളിച്ച് നീക്കിയിരുന്നു. അതേസമയം ചൈന കടന്ന് കയറിയിട്ടില്ലെന്ന് നേരത്തേ അവകാശപ്പെട്ട പ്രധാനമന്ത്രി എവിടെ നിന്നാണ് ചൈന പിൻമാറിയതെന്ന് വ്യക്തമാക്കാൻ തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ജൂൺ 15 നാണ് ഗാൽവൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ കമാന്റിങ്ങ് ഓഫീസർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയുടെ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്നായിരുന്നു സംഘർഷത്തിന് പിന്നാലെ പ്രധാനമന്ത്രി പ്രതികരിച്ചത്.