അടുക്കളയിലെ കത്തികൾ മാറ്റിയില്ലെങ്കിൽ പണി പാളും; കേന്ദ്ര ഭക്ഷ്യസുരക്ഷ അടിയന്തിര ഉത്തരവ്
ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ തുടങ്ങിയ രാജ്യത്തെ മുഴുവൻ ഭക്ഷ്യോത്പാദന വിതരണ കേന്ദ്രങ്ങൾക്കും കർശനമായ ജാഗ്രതാ നിർദ്ദേശവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷണം തയ്യാറാക്കുന്നതിനും മുറിക്കുന്നതിനുമായി തുരുമ്പിച്ചതോ, പെയിന്റടിച്ചതോ, കേടുപാടുകൾ സംഭവിച്ചതോ ആയ കത്തികളും ബ്ലേഡുകളും ഉപയോഗിക്കരുതെന്ന് എഫ്എസ്എസ്എഐ കർശനമായി ആവശ്യപ്പെട്ടു. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശത്തിലാണ് രാജ്യത്തെ മുഴുവൻ ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്കും ഭക്ഷ്യ സുരക്ഷാ റഗുലേറ്റർ ഈ താക്കീത് നൽകിയത്.
ഭക്ഷണം കൈകാര്യം ചെയ്യുന്ന പ്രക്രിയകളിൽ തുരുമ്പെടുക്കാത്തതും സുരക്ഷിതമായ ഫുഡ് ഗ്രേഡ് മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ചതുമായ കത്തികളും ബ്ലേഡുകളും മാത്രമേ ഉപയോഗിക്കാവൂ. വിപണിയിൽ ചിലയിടങ്ങളിൽ തികച്ചും മോശം അവസ്ഥയിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്നതായി റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് കേന്ദ്ര അതോറിറ്റിയുടെ ഈ അടിയന്തിര ഇടപെടൽ.
എന്തുകൊണ്ടാണ് ഈ നിരോധനം?
മോശം അവസ്ഥയിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കുന്നു. തുരുമ്പിച്ചതോ, കഷണങ്ങൾ അടർന്നുപോയതോ, പെയിന്റ് ഇളകിയതോ ആയ കത്തികൾ ഉപയോഗിക്കുമ്പോൾ അവയിലെ വിഷാംശങ്ങളും അണുക്കളും ഭക്ഷണപദാർത്ഥങ്ങളിൽ കലരാൻ സാധ്യതയേറെയാണ്. ഇത് ഭക്ഷണത്തിൽ ഭൗതികവും രാസപരവും സൂക്ഷ്മജീവിപരവുമായ മലിനീകരണത്തിന് വഴിതെളിക്കും.

2011-ലെ ഭക്ഷ്യ സുരക്ഷാ നിലവാര റെഗുലേഷൻസിലെ ഷെഡ്യൂൾ 4 പ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് ഇത്തരം ഉപകരണങ്ങളുടെ ഉപയോഗമെന്ന് അതോറിറ്റി ഓർമ്മിപ്പിച്ചു. നിലവിലുള്ള നിയമപ്രകാരം ഭക്ഷണവുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന എല്ലാ പാത്രങ്ങളും ഉപകരണങ്ങളും വിഷാംശമില്ലാത്തതും തുരുമ്പെടുക്കാത്തതുമായ മെറ്റീരിയലുകൾ കൊണ്ടുള്ളതായിരിക്കണം എന്നത് നിർബന്ധമാണ്.
കൃത്യമായ ക്ലീനിങ്ങും അടിയന്തിര മാറ്റങ്ങളും
ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന കത്തികളും ബ്ലേഡുകളും എപ്പോഴും വൃത്തിയുള്ളതും എണ്ണമയമോ തുരുമ്പോ ഇല്ലാത്തതുമായി സൂക്ഷിക്കണം. വിള്ളലുകളോ പോറലുകളോ വീണ ഉപകരണങ്ങൾ അടുക്കളയിൽ നിന്ന് ഉടൻ തന്നെ മാറ്റണം. നിശ്ചിത ഇടവേളകളിൽ ഇവ കൃത്യമായി കഴുകി അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. കേടുവന്ന ഉപകരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ അവയ്ക്ക് പകരം പുതിയവ സ്ഥാപിക്കണം.
ലംഘിച്ചാൽ കടുത്ത നടപടി; പരിശോധന ശക്തമാക്കും
ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2006-ലെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം കനത്ത പിഴയും നിയമനടപടികളും ഉണ്ടാകുമെന്ന് എഫ്എസ്എസ്എഐ മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഫുഡ് സേഫ്റ്റി കമ്മീഷണർമാർക്കും റീജിയണൽ ഡയറക്ടർമാർക്കും അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ ലൈസൻസിങ് അതോറിറ്റികളും ഫുഡ് സേഫ്റ്റി ഓഫീസർമാരും ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും നടത്തുന്ന പരിശോധനകൾ കർശനമാക്കും. അടുക്കളകളിൽ പരിശോധന നടത്തുമ്പോൾ പാചകത്തിന് ഉപയോഗിക്കുന്ന കത്തികളുടെ ഗുണനിലവാരം പ്രത്യേകമായി പരിശോധിച്ച് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അപ്പോൾ തന്നെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും റഗുലേറ്റർ വ്യക്തമാക്കി.












Click it and Unblock the Notifications